ഡൽഹി ഗണേശ് അന്തരിച്ചു; വിട പറഞ്ഞത് തമിഴകത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടൻ
പ്രമുഖ തമിഴ് നടൻ ഡൽഹി ഗണേശ് (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് അന്ത്യം. 400 ലേറെ സിനിമകളിൽ നടൻ അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമകളിലും സീരിയലുകളിലും ക്യാരക്ടർ റോളുകളാണ് നടൻ കൂടുതലായി ചെയ്തത്. സിനിമാ രംഗത്തേക്ക് വരുന്നതിന് മുമ്പ് ഡൽഹിയിലെ ഒരു നാടക ട്രൂപ്പിലെ അംഗമായിരുന്നു ഡൽഹി ഗണേശ്. ഇന്ത്യൻ എയർ ഫോഴ്സിലെ ജോലി ഉപേക്ഷിച്ചാണ് നടൻ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്.
തമിഴിലെ പ്രമുഖ ഫിലിം മേക്കർ കെ ബാലചന്ദറാണ് ഡൽഹി ഗണേശിനെ തമിഴ് സിനിമാ രംഗത്തേക്ക് കൊണ്ട് വന്നത്. ഡൽഹി ഗണേശ് എന്ന് പേര് നൽകിയതും ഇദ്ദേഹമാണ്. 1976 ൽ പുറത്തിറങ്ങിയ പട്ടിണ പ്രവേശം എന്ന സിനിമയിലൂടെയാണ് തുടക്കം. എങ്കമ്മ മഹാറാണി എന്ന സിനിമയിൽ നായകനായും അഭിനയിച്ചിട്ടുണ്ട്. 1979 ൽ പുറത്തിറങ്ങിയ പസി എന്ന സിനിമയിലെ പ്രകടനത്തിന് തമിഴ്നാട് സർക്കാരിന്റെ പ്രത്യേക പുരസ്കാരം ഡൽഹി ഗണേശിന് ലഭിച്ചിട്ടുണ്ട്.

ഇതിന് പുറമെ കലെെമണി പുരസ്കാരം ഉൾപ്പെടെ നടന് ലഭിച്ചു. തെന്നാലി, മൈക്കൽ മദന കാമ രാജൻ, നായകൻ, സിന്ധു ഭൈരവി, ആഹ തുടങ്ങിയവയാണ് കരിയറിൽ ഡൽഹി ഗണേശന്റെ ശ്രദ്ധേയ സിനിമകൾ. ഡൽഹി ഗണേശന്റെ പാത പിന്തുടർന്ന് മകൻ മഹാദേവനും സിനിമാ രംഗത്തേക്ക് കടന്ന് വന്നു. എന്നുൾ ആയിരം എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. ഈ സിനിമ നിർമ്മിച്ചത് ഡൽഹി ഗണേശാണ്. മലയാളത്തിൽ കൊച്ചിരാജാവ്, കാലാപാനി, പോക്കിരിരാജ, മനോഹരം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി പേർ ഡൽഹി ഗണേശിന് ആദരാഞ്ജലികൾ അർപ്പിച്ചു.


Click it and Unblock the Notifications