ഇന്നച്ചന് വിട, മലയാളികളുടെ പ്രിയനടൻ ഇന്നസെന്റ് അന്തരിച്ചു!
ഗുരുതരാവസ്ഥയിലായിരുന്ന നടന്‍ ഇന്നസെന്റിന്റെ മരണവിവരം മന്ത്രി പി രാജീവാണ് സ്ഥീരികരിച്ചത്. അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാന്‍ മെഡിക്കല്‍ സംഘം ഏറെ ശ്രമിച്ചിരുന്നതായിട്ടാണ് ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയ മന്ത്രി മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലൂടെ അറിയിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അര്‍ബുദ രോഗബാധിതനായ ഇന്നസെന്റ് അസുഖത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ വന്നിരുന്നു. എന്നാല്‍ വീണ്ടും അസുഖം കൂടിയതിനെ തുടര്‍ന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍പത്തേത് പോലെ വീണ്ടും ജീവിതത്തിലേക്ക് തിരികെ വരാന്‍ നടന് സാധിക്കാതെ പോവുകയായിരുന്നു.
മാര്‍ച്ച് ആദ്യ ആഴ്ചകളില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ച ഇന്നസെന്റ് ജീവിതത്തിലേക്ക് തിരികെ വരുന്നതും കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ ഇസിഎംഒ സഹായത്തിലാണ് നടന്റെ ജീവന്‍ സംരക്ഷിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
ഇതിനിടയില്‍ പലതവണ ഇന്നസെന്റ് അന്തരിച്ചു എന്ന തരത്തില്‍ വ്യാജ വാര്‍ത്തകളും പുറത്ത് വന്നിരുന്നു. പ്രിയപ്പെട്ട നടന് ആദരാഞ്ജലികളെന്ന് പറഞ്ഞ് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.
കാന്‍സര്‍ രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് നടന്‍ ഇന്നസെന്റ്. ആ പേരില്‍ നടന്‍ പ്രശംസ പിടിച്ച് പറ്റുകയും ചെയ്തു. കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നത് ഉള്‍പ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയത് സ്വന്തം അനുഭവത്തിലൂടെയായിരുന്നു.


Click it and Unblock the Notifications











