'അന്ന് പൊട്ടന് നൂറുകോടി അടിച്ച അവസ്ഥ, ഇന്ന് ഒരു വിമാനമെങ്കിലും കാണാൻ കൊതിയാ'-കോട്ടയം നസീർ
നടനും, ടെലിവിഷൻ അവതാരകരും, മിമിക്രി കലാകാരനും, ചിത്രകാരനുമെല്ലാമാണ് മലയാളിക്ക് പ്രിയപ്പെട്ട കോട്ടയം നസീർ. മിമിക്രിക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുള്ള വ്യക്തി കൂടിയാണ് കോട്ടയം നസീർ. ചിത്രരചനയിലൂടെയും മിമിക്രിയിലുമായിരുന്നു തുടക്കം. മലയാളിക്ക് പക്ഷെ കോട്ടയം നസീറിലെ നടനേയും മിമിക്രിക്കാരനേയും മാത്രമായിരുന്നു കൂടുതൽ അറിയാമായിരുന്നത്. ലോക്ക്ഡൗൺ കാലത്താണ് അദ്ദേഹത്തിലെ ചിത്രകാരനിലെ പ്രതിഭ മലയാളി തിരിച്ചറിഞ്ഞത്. ചലച്ചിത്ര താരങ്ങളെയും പ്രമുഖ വ്യക്തികളെയും രൂപ ഭാവങ്ങളിലും ശബ്ദത്തിലും ഭംഗിയായി അനുകരിച്ചുകൊണ്ടാണ് മിമിക്രി രംഗത്ത് കോട്ടയം നസീർ ശ്രദ്ധേയനായത്. മിമിക്സ് പരേഡിൽ മോർഫിംഗ് എന്ന വിദ്യ ആദ്യമായി അവതരിപ്പിച്ചതും നസീറാണ്.
Also Read: 'കഥ മികച്ചതായാലും സംവിധായകനും നടനും മോശമാണെങ്കിൽ പിന്നെന്ത് ഗുണം?'; നവാസുദ്ദീൻ സിദ്ദിഖി
മിമിക്സ് ആക്ഷൻ 500 എന്ന ചിത്രത്തിലൂടെയാണ് കോട്ടയം നസീറിന്റെ സിനിമാപ്രവേശനം. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഏഷ്യാനെറ്റിൽ കോമഡി ടൈം എന്ന പരിപാടിയുടെ അവതാരകനായിരുന്നു. കൈരളി ടി.വിയിൽ കോട്ടയം നസീർ ഷോ എന്ന ഹാസ്യപരിപാടിയും അവതരിപ്പിച്ചിരുന്നു. 1995ൽ ആണ് കോട്ടയം നസീറിന്റെ ആദ്യ സിനിമ സംഭവിച്ചത്. പിന്നീട് ഇങ്ങോട്ടുള്ള 26 വർഷങ്ങളായി 100ൽ അധികം സിനിമകളുമായി ഭാഗമായി കോട്ടയം നസീർ. വർഷത്തിൽ മൂന്നോ നാലോ സിനിമകൾ ഇപ്പോഴും ചെയ്യാറുണ്ടെന്നും ചില വർഷങ്ങളിൽ പത്ത് സിനിമ വരെ ചെയ്ത സാഹചര്യമുണ്ടായിട്ടുണ്ടെന്നും ഇന്നും താൻ സിനിമയിലുണ്ടെന്നത് ഭാഗ്യമായി കരുതുന്നുവെന്നുമാണ് കോട്ടയം നസീർ സിനിമാ ജീവിതത്തെ കുറിച്ച് പറയുന്നത്.

കൊവിഡ്, ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ തന്നെ ഒതുങ്ങികൂടേണ്ടി വന്നപ്പോൾ എല്ലാ മലയാളിയും പുതിയൊരു കലയോ തൊഴിലോ അഭ്യസിച്ചിരുന്നു എന്നതാണ് സത്യാവസ്ഥ. ലോക്ക് ഡൗൺ വിരസത ഒഴിവാക്കാനാണ് പലരും കലകളും തൊഴിലുകളും ഓൺലൈനായും മറ്റും അഭ്യസിച്ച് തുടങ്ങിയത്. ഇതേ ലോക്ക്ഡൗൺ കൊവിഡ് കാലഘട്ടമാണ് കോട്ടയം നസീറിനെ കൊണ്ട് വീണ്ടും പെയിന്റിങ് ബ്രഷ് എഠുക്കാൻ പ്രേരിപ്പിച്ചത്. ചിത്രകാരൻ എന്ന നിലയിൽ പൊടിപിടിച്ചു കിടന്ന വേഷം അദ്ദേഹം ലോക്ക്ഡൗണിൽ പൊടിതട്ടിയെടുത്തു. ശേഷം അദ്ദേഹം വരച്ചത് നിരവധി ചിത്രങ്ങളാണ്. അദ്ദേഹത്തിലെ മിമിക്രി കലാകാരനേയും നടനേയും മാത്രം പരിചയമുള്ളവർ പോലും ഇതോടെ അതിശയിച്ചു. ചിത്രരചനയിൽ അത്രയേറെ പ്രതിഭയുള്ള വ്യക്തിയാണ് കോട്ടയം നസീറെന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങൾ തന്നെ പറയും.

21 ലോക് ഡൗൺ ദിവസങ്ങൾ കൊണ്ട് 21 പെയിന്‍റിങ് എന്ന രീതിയിലാണ് അദ്ദേഹം ചിത്രങ്ങൾ വരച്ച് തുടങ്ങിയത്. ലോക് ഡൗൺ ദിനങ്ങൾ നീണ്ടതോടെ പെയിന്‍റിങ്ങുകളുടെ എണ്ണവും കൂടുകയായിരുന്നു. അദ്ദേഹം തന്റെ സൃഷ്ടികളുടെ എക്സിബിഷനും ആരാധകർക്കും ചിത്രരചനയെ സ്നേഹിക്കുന്നവർക്കും വേണ്ടി നടത്തിയിരുന്നു. പല സിനിമാ താരങ്ങളും അദ്ദേഹം വരച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ചിത്രങ്ങൾക്കായി ഗൾഫിൽ നിന്നുൾപ്പെടെ ധാരാളം പേർ ദിവസവും വിളിക്കുന്നുണ്ട്. നാദിർ ഷായുടെ ജയസൂര്യ ചിത്രം ഈശോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, മനോജ്.കെ. ജയൻ അവതരിപ്പിച്ച കഥാപാത്രം ദിഗംബരൻ എന്നിവയെല്ലാം കോട്ടയം നസീറിന്റെ കലാവിരുതിൽ പിറവികൊണ്ടിട്ടുണ്ട്. പെയിന്‍റിങ്ങുകൾ സോഷ്യൽ മീഡിയ വഴി മോഹൻലാൽ, റസൂൽ പൂക്കുട്ടി, കെ.എസ്. ചിത്ര, സുജാത തുടങ്ങി സിനിമാ മേഖലയിലെ എല്ലാവർക്കും തന്നെ അയച്ചു കൊടുക്കുന്നുണ്ട് കോട്ടയം നസീർ.

കൊവിഡും ലോക്ക് ഡൗണും വരുന്നതിന് മുമ്പ് മിമിക്രി കലാകാരന്മാർക്കും സിനിമാപ്രവർത്തകർക്കും തിരിക്കൊഴിഞ്ഞ് നേരമുണ്ടായിരുന്നില്ല. ഷൂട്ടിങുകൾ അവസാനിക്കുമ്പോൾ സ്റ്റേജ് പരിപാടികളുമായും എല്ലാവരും തിരക്കിലായിരിക്കും പ്രത്യേകിച്ചും ആഘോഷസമയങ്ങളിൽ. എന്നാൽ കഴിഞ്ഞ ഒന്നര വർഷത്തിലധികമായി സിനിമാക്കാരും മിമിക്രി കലാകാരന്മാരുമെല്ലാം സ്റ്റേജ് പരിപാടികളും സിനിമകളും കുറഞ്ഞതോടെ പ്രതിസന്ധിയിലാണ്. സ്റ്റേജ് ഷോകളും സിനിമ തിരക്കുകളുമായി കഴിഞ്ഞ കാലത്തെ കുറിച്ച് നർമ്മം കലർത്തി പങ്കുവെച്ചിരിക്കുകയാണ് കോട്ടയം നസീർ. തമാശ കലർത്തിയാണ് ഈ തിരക്കിട്ട കാലത്തെ കുറിച്ച് പറയുന്നതെങ്കിലും ഇവയെല്ലാം പഴയ രീതിയിലേക്ക് വരുന്നതിനായി കാത്തിരിക്കുകയാണെന്നാണ് കോട്ടയം നസീർ പറയുന്നത്. 'പൊട്ടന് നൂറ് കോടി ലോട്ടറിയടിച്ചു. ഐശ്വര്യ റായിയെ പോലെ ഒരു സുന്ദരിയേയും കിട്ടി... അതായിരുന്നു അന്ന് അവസ്ഥ. കൈ നിറയെ പ്രോഗ്രാമുകള്‍, പിന്നെ സിനിമയും. ദുബായില്‍ നിന്ന് ഒറ്റ രാത്രിയില്‍ കൊച്ചിയിലെത്തി പ്രോഗ്രാം അവതരിപ്പിച്ച് അടുത്ത വിമാനത്തില്‍ ബഹ്‌റൈനിലേക്ക് പോയിട്ടുണ്ട്. ചിലപ്പോള്‍ ഷെഡ്യൂള്‍ മാറും. അതോടെ എല്ലാം മാറി മറിയും. നാലായിരത്തിനടുത്ത് പരിപാടികള്‍ ചെയ്തിട്ടുണ്ടാകും. മുപ്പത്തഞ്ചോളം രാജ്യങ്ങളിലായി നാനൂറോളം സ്റ്റേജുകള്‍. ഇങ്ങനെ പറന്നുനടന്ന ഞാൻ ലോക്ഡൗണില്‍ പെട്ട് വീട്ടിലിരുന്നു. ഇപ്പോള്‍ ഇടയ്ക്ക് പുറത്തിറങ്ങി ആകാശത്തേക്ക് നോക്കും. ഒരു വിമാനമെങ്കിലും കാണാന്‍ കൊതിയായി. 'എന്നെ ഒന്ന് പൊടി തട്ടി എടുത്ത് വെക്കഡേയ്' എന്ന് പാസ്‌പോര്‍ട്ട് പോലും പറയുന്നുണ്ട്. ലോക്ഡൗണില്‍ എങ്ങനെ സമയം ചിലവഴിക്കുമെന്ന് ആലോചിച്ചപ്പോഴാണ് ജന്മസിദ്ധമായ കഴിവ് എടുത്ത് വീശിയത്. ചിത്രരചന തിരിച്ച് വന്നു. ഒരുപാടുപേരുടെ അഭിനന്ദനങ്ങള്‍ കിട്ടി. ലാലേട്ടന്റെ പെയ്ന്റിങ് ശേഖരം പ്രസിദ്ധമാണല്ലോ. ഞാൻ വരച്ച ഒരു ചിത്രവും അതില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതൊക്കെ വലിയ കാര്യമല്ലേ. അതുകൊണ്ട് കഴിഞ്ഞ രണ്ട് ലോക്ഡൗണും നഷ്ടമായി കാണുന്നില്ല' വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ കോട്ടയം നസീർ പറഞ്ഞു.
Recommended Video

കോട്ടയം നസീർ മാത്രമല്ല കേരളത്തിലേയും ഇന്ത്യയിലേയും നിരവധി കലാകാരന്മാർ ലോക്ക് ഡൗണിൽ ചെലവിന് പോലും കാശില്ലാതെ വിഷമിച്ചിരുന്ന സഹചര്യമുണ്ടായിരുന്നു. ലോകം ഒന്നാകെ നിശ്ചലമായതോടെ മറ്റൊരു തൊഴിലും ചെയ്ത് വരുമാനം കണ്ടെത്താനും ഇവർക്ക് സാധിക്കാതെയായി. വാക്സിനേഷൻ അടക്കമുള്ളവയുടെ വിതരണം ആരംഭിച്ചതിനാലാണ് ഇപ്പോൾ വീണ്ടും കലാകാരന്മാർക്ക് ജോലി ലഭിച്ച് തുടങ്ങിയത്. കൊവിഡ് പ്രതസന്ധി പൂർണമായും ഒഴിയാതെ കലാരംഗത്ത് ദുരിതമനുഭവിക്കുന്ന കലാകാരന്മാരുടെ പ്രതിസന്ധികൾക്ക് പരിഹാരമാകില്ല. അവസാനമായി റിലീസ് ചെയ്ത കോട്ടയം നസീർ സിനിമ ബ്രദേഴ്സ് ഡേയാണ്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിൽ നായകൻ. ജോയി എന്ന കഥാപാത്രത്തെയാണ് നസീർ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.


Click it and Unblock the Notifications