ദൂരദര്‍ശനില്‍ വാര്‍ത്താ അവതാരകനായി പ്രവര്‍ത്തിച്ച ആ കാലം, പഴയ ഓര്‍മ്മകളില്‍ നടന്‍ കൃഷ്ണകുമാര്‍
നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് കൃഷ്ണകുമാര്‍. മോളിവുഡിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ചിരുന്നു താരം. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരത്തിന്റെ മിക്ക പോസ്റ്റുകളും ശ്രദ്ധേയമാവാറുണ്ട്. കൃഷ്ണകുമാറിനൊപ്പം ഭാര്യ സിന്ധുവും മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക തുടങ്ങിയവരും എല്ലാവര്‍ക്കും സുപരിചിതരാണ്. ലോക്ഡൗണ്‍ സമയങ്ങളിലെല്ലാം മുഴുവന്‍ സമയവും താരകുടുംബം സോഷ്യല്‍ മീഡിയയിലുണ്ടായിരുന്നു.
അതേസമയം അടുത്തിടെയാണ് കൃഷ്ണകുമാര്‍ രാഷ്ട്രീയ രംഗത്തും സജീവമായത്. ഇലക്ഷന്‍ പ്രചാരണ പരിപാടികളിലെല്ലാം നടന്‍ പങ്കെടുത്തിരുന്നു. കൃഷ്ണകുമാറിന്റെതായി വന്ന പുതിയൊരു ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത്തവണ തന്റെ മാധ്യമ പ്രവര്‍ത്തന കരിയറിനെ പറ്റിയുളള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാര്‍ത്താ അവതാരകനായി ക്യാമറയ്ക്ക് മുന്‍പില്‍ എത്തിയിരുന്നു കൃഷ്ണകുമാര്‍.

ദൂരദര്‍ശനിലൂടെയായിരുന്നു നടന്‌റെ തുടക്കം. പിന്നീട് അഭിനയരംഗത്തേക്ക് എത്തുകയായിരുന്നു കൃഷ്ണകുമാര്‍. മാതൃഭൂമി ന്യൂസ് ചാനലില്‍ പരിപാടിക്കായി എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് നടന്റെ പോസ്റ്റ് വന്നത്. കൃഷ്ണകുമാറിന്റെ വാക്കുകളിലേക്ക്: താരങ്ങൾക്കൊപ്പം...കഴിഞ്ഞ ദിവസം ഒരു ചർച്ചയിൽ പങ്കെടുക്കുവാൻ മാതൃഭൂമിയുടെ തിരുവനതപുരം സ്റ്റുഡിയോവിൽ പോയി. പ്രോഗ്രാം തുടങ്ങാൻ സമയമുണ്ടായതിനാൽ ഒന്ന് സ്റ്റുഡിയോ ചുറ്റികറങ്ങി കണ്ടു.

പഴയ ഒരു ദൂരദർശൻ ഓർമ പുതുക്കൽ. വളരെ സുന്ദരമായ ഒരു അനുഭവമായിരുന്നു. വലിയ സ്റ്റുഡിയോ. നല്ല വിശാലവും സൗകര്യങ്ങളുമുള്ള ഓഫീസ്. ധാരാളം ചെറുപ്പക്കാർ ജോലിയെടുക്കുന്നു. പുതിയ സ്റ്റുഡിയോയുടെ പണി നടക്കുന്നു. ഇതിനിടയിൽ അവിടുത്തെ താരങ്ങളായ വാർത്ത അവതാരകരെ കാണാനിടയായി. പണ്ട് ഞാനും ഒരു വാർത്ത അവതാരകനായതിനാലും എനിക്ക് ഇവർ വളരെ പ്രിയപെട്ടവരാണ്.

മലയാളികൾ വളരെ അധികം അറിയുന്നതും ഇഷ്ടപെടുന്നവരുമായ ശ്രീജ ശ്യാം, മഞ്ജുഷ് ഗോപാൽ, പ്രജീഷ് കൈപ്പള്ളി, ജിഷ കല്ലിങ്ങൽ എന്നിവർ ആണ് സ്റ്റുഡിയോയിൽ ഉണ്ടായിരുന്നത്. താരങ്ങളെ ഒരുമിച്ചു കണ്ടപ്പോൾ അവർക്കൊപ്പം ഫോട്ടോ എടുക്കാൻ ഒരാഗ്രഹം തോന്നി. അതൊപ്പിച്ചു. തുടർന്ന് അവിടുത്തെ സ്റ്റുഡിയോയിലും പാനലിലും ഒക്കെ നിന്ന് ഫോട്ടോ എടുത്തു.

പണ്ട് ദൂരദർശനിൽ 5 വർഷം ജോലി ചെയ്തിട്ടും ഒരു ഫോട്ടോ പോലും ഇല്ലാത്ത ഒരു ദുഃഖം ഒരു പരിധി വരെ പരിഹരിച്ചു. പ്രോഗ്രാം കഴിഞ്ഞു എല്ലാവരോടും വിടപറഞ്ഞു മടങ്ങുമ്പോൾ പണ്ട് ദൂരദർശനിൽ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലോട്ട് മടങ്ങുന്ന ആ ചെറുപ്പകാരനായ കൃഷ്ണകുമാറിനെ ഓർമ വന്നു. അമ്മ വീട്ടിൽ കാത്തു നിൽക്കും.
ആദ്യം പറയുക, " ഇന്ന് നീ കാണാൻ നന്നായിരുന്നു പിന്നെ അധികം തെറ്റിച്ചില്ല. എന്നാലും എനിക്ക് ടെൻഷൻ ആയിരുന്നു. " ഇന്ന് അമ്മയില്ല.. പകരം സിന്ധു വീട്ടിൽ ഉണ്ടായിരുന്നു.

"കിച്ചു കാണാൻ നന്നായിരുന്നു നന്നായി സംസാരിച്ചു". ഇഷാനി പറഞ്ഞു അച്ഛൻ കുട്ടി ടീഷര്‍ട്ട് ഇട്ടപ്പോൾ ചുള്ളനായിട്ടുണ്ട്, ഹൻസിക പറഞ്ഞു അച്ഛൻ യോ ആയിരുന്നു. കേൾക്കുമ്പോൾ സുഖമുള്ള കമെന്റുകൾ. .31 കൊല്ലങ്ങൾ കടന്നു പോയി ആദ്യമായി ക്യാമറക്ക് മുന്നിൽ വന്നിട്ട്. ഇന്നത്തെ വാർത്ത അവതാരകരെ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. ബഹുമാനവും. വളരെ വലിയ, ഉത്തരവാദിത്തമുള്ള ഒരു ജോലിയാണ് അവർ ചെയ്യുന്നത്. അവർ അത് വളരെ മനോഹരമായി കൈകാര്യം ചെയ്യുന്നുമുണ്ട്. ഒരുപാട് ഇഷ്ടമാണ് നിങ്ങളെ. നന്മകൾ നേരുന്നു, എല്ലാ വാർത്ത അവതാരകർക്കും..


Click it and Unblock the Notifications