'എന്റെ സിനിമാ ഭാവി പോയേ...', മെഗാസ്റ്റാർ പൊട്ടിക്കരഞ്ഞ നിമിഷങ്ങളെ കുറിച്ച് മുകേഷ്
ഒരു ചെറിയ സംഭവം പോലും അതിമനോഹരമായി കേൾവിക്കാരന് പറഞ്ഞുകൊടുക്കുന്നതിൽ അസാമാന്യ പ്രതിഭയുള്ള നടനാണ് മുകേഷ്. അദ്ദേഹത്തിന്റെ അനുഭവ കഥകൾക്ക് നിരവധിയാരാധകരാണുള്ളത്. ഏറെ പ്രസിദ്ധമായ മുകേഷ് കഥകൾ ഇപ്പോൾ നമുക്ക് അദ്ദേഹത്തിന്റെ യുട്യൂബ് ചാനൽ വഴി നേരിട്ട് കേൾക്കാനും സൗകര്യമുണ്ട്. സിനിമയ്ക്ക് അകത്തേയും പുറത്തേയും ധാരാളം കഥകള്‍ ഉൾപ്പെടുത്തിയാണ് മുകേഷ് സ്പീക്കിങ് എന്ന യുട്യൂബ് ചാനലിലൂടെ അദ്ദേഹം ആസ്വാദകരിലേക്ക് എത്തിക്കുന്നത്.
നാളുകൾക്ക് മുമ്പ് മുകേഷ് കഥകള്‍ എന്ന പേരില്‍ അദ്ദേഹം പുസ്തകവും രചിച്ചിരുന്നു. യുട്യൂബ് ചാനലിലൂടെ കഥകള്‍ പറയാന്‍ തനിക്ക് പ്രേരണ നല്‍കിയത് മോഹൻലാലാണന്ന് നേരത്തെ മുകേഷ് വെളിപ്പെടുത്തിയിരുന്നു. അറിയാവുന്ന കഥകളെല്ലാം ഈ ഡിജിറ്റല്‍ കാലത്ത് ഡോക്യുമെന്‍റ് ചെയ്യണമെന്ന് മുകേഷിനോട് നിർദേശിച്ചത് മോഹന്‍ലാല്‍ പറഞ്ഞിരുന്നെന്നും അതാണ് ഈ ആശയത്തിന് പിന്നിലെന്നുമാണ് മുകേഷ് പറഞ്ഞത്. മുകേഷ് സ്പീക്കിംഗ് എന്ന് പേരിട്ടിരിക്കുന്ന യുട്യൂബ് ചാനല്‍ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് റിലീസ് ചെയ്തത്. സെപ്റ്റംബര്‍ 26 മുതലാണ് യുട്യൂബ് ചാനല്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത്.

നടൻ മമ്മൂട്ടിക്ക് ഒപ്പമുള്ള സൗഹൃദവും ഷൂട്ടിങ് സമയത്തെ രസകരമായ കഥകളുമാണ് ആദ്യത്തെ രണ്ട് എപ്പിസോഡുകളിലായി മുകേഷ് പറഞ്ഞത്. സൈന്യം സിനിമയുടെ ഷൂട്ടിനിടെ ഉണ്ടായ സംഭവമാണ് മുകേഷ് ആദ്യ എപ്പിസോഡിൽ വിവരിച്ചത്. ഒരു തുള്ളി പോലും മദ്യം കഴിക്കാതെ മുഴുവൻ സമയവും സിനിമയെ കുറിച്ച് ചിന്തിക്കുന്ന മമ്മൂക്കയുടെ പേരിൽ മുകേഷും സംഘവും ധാരാളം കുപ്പികൾ പട്ടാള ക്യാമ്പിലെ ജൂനിയർ ഓഫീസറിൽ നിന്നും വാങ്ങി കഴിച്ച കഥയാണ് മുകേഷ് വിവരിച്ചത്. ആദ്യ എപ്പിസോഡ് തന്നെ വലിയ വിജയമായിരുന്നു. മുകേഷിന്റെ അവതരണം തന്നെയാണ് മുകേഷ് കഥകൾ കേൾക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്.

മുകേഷ് പുതിതായി ഇറക്കിയ വീഡിയോയിൽ മമ്മൂക്ക അലമുറയിട്ട് കരഞ്ഞ ഒരു സംഭംവത്തെ കുറിച്ചാണ് മുകേഷ് വിവരിച്ചിരിക്കുന്നത്. ബലൂൺ സിനിമയുടെ ചിത്രീകരണ വേളയിൽ നടന്ന സംഭവങ്ങളാണ് മുകേഷ് വിവരിച്ചത്. ബുള്ളറ്റിൽ മമ്മൂക്കയോടൊപ്പം നാട് ചുറ്റിയിരുന്നതിന്റേയും ഒരു തവണ ബൈക്കിൽ കറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതിനെ കുറിച്ചുമാണ് മുകേഷ് രണ്ടാം എപ്പിസോഡിൽ വിവരിച്ചിരിക്കുന്നത്.

'കൊല്ലത്തായിരുന്നു ബലൂണിന്റെ ലൊക്കേഷൻ. ഞങ്ങൾ രണ്ടുപേരേയും ആര്‍ക്കും അറിയില്ല. സുഹൃത്ത് ഭദ്രന്റെ ബൈക്കിൽ ഇടവേളകളിൽ ഞങ്ങൾ ബൈക്കിൽ കറങ്ങി. ഒരു ദിവസം ഒരു വളവ് തിരിയുന്നതിനിടെ ഒരു പയ്യൻ കുറെകെ ചാടി. ഞാൻ ബുള്ളറ്റിൽ നിന്ന് ചാടി. മമ്മൂക്ക താഴെ വീണു. നോക്കിയപ്പോള്‍ മമ്മൂക്കയുടെ നെറ്റിയിൽ നിന്ന് ചോരയൊലിക്കുന്നു. ഞാനാകെ പകച്ചുപോയി. ആരോഗ്യ ദൃഢഗാത്രനായ മമ്മൂക്ക ഇതൊന്നും സാരമില്ലെന്ന് പറയുമെന്നാണ് വിചാരിച്ചത്. പക്ഷേ മുഖം പൊത്തി പൊട്ടി പൊട്ടി കരയുന്ന മമ്മൂക്കയെയാണ് ഞാൻ കണ്ടത്. എന്‍റെ മുഖം പോയെടാ, എന്‍റെ ഭാവി തീര്‍ന്നെടാ എന്നൊക്കെ പറഞ്ഞ് മമ്മൂക്ക കരഞ്ഞു. ഞാൻ അദ്ദേഹത്തെ നെഞ്ചത്തോട് ചേര്‍ത്ത് നിര്‍ത്തി സമാധാനിപ്പിക്കുകയായിരുന്നു... പിന്നീട് ചെയ്തത്'. മുകേഷ് പറയുന്നു. ആ അപകടത്തിന് ശേഷം നെറ്റിയിലെ മുറിവ് ഷാൾവെച്ച് മറച്ചുകൊണ്ടാണ് ബലൂണിന്റെ ബാക്കിയുള്ള സീനുകളിൽ മമ്മൂട്ടി അഭിനയിച്ചതെന്നും മുകേഷ് പറയുന്നു.
Recommended Video

മമ്മൂക്കയോട് മാപ്പ് പറയുന്ന ആദ്യ എപ്പിസോഡ് കണ്ടിട്ട് മമ്മൂക്ക എന്ത് പറഞ്ഞുവെന്നതിനെ കുറിച്ചും മുകേഷ് പുതിയ വീഡിയോയിൽ പറയുന്നുണ്ട്. അഭിപ്രായം ചോദിക്കാനുള്ള മടികൊണ്ട് മമ്മൂക്കയുടെ കണ്ണിൽപെടാതെ മുങ്ങി നടക്കുകയായിരുന്നുവെന്നും കഴിഞ്ഞ ദിവസം പിഷാരടി വിളിച്ച് ഗംഭീരമായിരിക്കുന്നു എന്ന് പറയാൻ പറഞ്ഞു എന്ന് മമ്മൂക്ക പറഞ്ഞതായി പറഞ്ഞശേഷമാണ് സമാധാനമായതെന്നും മുകേഷ് പറയുന്നു. ഒട്ടവധി ആസ്വാദകരെ മുകേഷ് സ്പീക്കിങ് എന്ന ചാനലിലൂടെ മുകേഷ് കഥകൾക്ക് ലഭിക്കുന്നുണ്ട്. മുമ്പ് റിയാലിറ്റി ഷോകളിലും അവാർഡ് നിശകളിലും അഭിമുഖങ്ങളിലും പങ്കെടുക്കുമ്പോൾ മാത്രമാണ് ഇത്തരം സിനിമാ കഥകൾ മുകേഷ് പങ്കുവെച്ചിരുന്നത്. മുകേഷ് കഥകൾ പോലെ ശ്രീനിവാസനും, ഇന്നസെന്റും സിനിമാ അനുഭവങ്ങൾ യുട്യൂബ് ചാനൽ വഴി പങ്കുവെച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുണ്ടെന്നാണ് ആരാധകർ കമന്റായി കുറിച്ചത്.


Click it and Unblock the Notifications











