കലാഭവന്‍ മണിയെ ഗള്‍ഫില്‍ എത്തിച്ചു, റിമി ടോമിയെ ആദ്യമായി സ്‌റ്റേജില്‍ പരിചയപ്പെടുത്തി- സൗഹൃദത്തെ പറ്റി നാദിർഷ
മിമിക്രിക്കാരനില്‍ നിന്നും നടനും സംവിധായകനുമൊക്കയായി വളര്‍ന്ന താരമാണ് നാദിര്‍ഷ. ഇന്ന് സിനിമയിലെ വലിയ താരങ്ങളായ ദിലീപടക്കമുള്ള താരങ്ങള്‍ക്കൊപ്പമാണ് നാദിര്‍ഷയും കരിയര്‍ തുടങ്ങിയത്. അന്ന് കൂടെയുണ്ടായിരുന്ന കലാഭവന്‍ മണി, അബിയെ തുടങ്ങിയ താരങ്ങള്‍ ഈ ലോകത്ത് നിന്ന് വിട പറയുകയും ചെയ്തു.
ഒരുമിച്ച് പ്രോഗ്രാം ചെയ്ത് ഒന്നിച്ച് നടന്ന തന്റെ സുഹൃത്തുക്കളെ വര്‍ഗീയ വത്കരിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നുണ്ടെന്ന് പറയുകയാണ് താരമിപ്പോള്‍. കൗമുദി മൂവീസിന് നല്‍കിയ പുതിയ അഭിമുഖത്തിലൂടെ സംസാരിക്കുമ്പോഴാണ് ഇന്നത്തെ കാലഘട്ടത്തില്‍ ചില ആളുകളുടെ വര്‍ഗീയതയെ പറ്റി നടന്‍ സംസാരിച്ചത്.

നിര്‍മാല്യം എന്ന സിനിമ ഇന്നാണ് ഇറങ്ങുന്നതെങ്കില്‍ അത് തിയേറ്ററില്‍ ഇറങ്ങുമോ എന്നാണ് നാദിര്‍ഷ ചോദിക്കുന്നത്? ആ സിനിമയുടെ കഥ അനുസരിച്ചിട്ട് സെന്‍സര്‍ പോലും കിട്ടില്ല. മാത്രമല്ല സുഹൃത്തുക്കളെ പോലും വര്‍ഗീയവത്കരിക്കുന്ന സ്വഭാവമാണ് ഇന്നുള്ളതെന്ന് പറയുകയാണ് താരം.
നമ്മളൊരിക്കലും ചിന്തിക്കാത്ത തരത്തില്‍ നമ്മുടെ സൗഹൃദങ്ങളെ വര്‍ഗീയ വത്കരിക്കുന്നത് കാണുമ്പോള്‍ ഒരുപാട് സങ്കടം തോന്നും. ഞാന്‍ കലാഭവന്‍ മണി, ദിലീപ്, അശോകന്‍, സലിം കുമാര്‍, കോട്ടയം നസീര്‍ എന്നിങ്ങനെ എല്ലാവരും ഒരുമിച്ച് നിന്നിട്ടാണ് പരിപാടിയ്ക്ക് പോകാറുണ്ടായിരുന്നത്. അതിലൊരു വര്‍ഗീയതയും കണ്ടിട്ടില്ല. റിമി ടോമിയെ ആദ്യമായി സ്‌റ്റേജില്‍ പരിചയപ്പെടുത്തിയപ്പോഴും കലാഭവന്‍ മണി ആദ്യമായി വന്നപ്പോഴും ഞങ്ങള്‍ പരസ്പരം സുഹൃത്തുക്കളായിരുന്നു.
മണി പാടുന്നൊരു പാട്ടാണ് അദ്ദേഹം എന്നെ കൊണ്ട് ഒരു സിനിമയില്‍ പാടിപ്പിച്ചത്. ഞാനാണ് മണിയെ ആദ്യമായി ഗള്‍ഫില്‍ കൊണ്ട് പോകുന്നത്. അങ്ങോട്ടും ഇങ്ങോട്ടും പരസ്പരപൂരകങ്ങളായിട്ടാണ് ഞങ്ങള്‍ നിന്നത്. പക്ഷേ ഇപ്പോഴത്തെ പ്രശ്‌നം സുഹൃത്തുക്കള്‍ക്കിടയിലെ കാര്യങ്ങള്‍ പോലും വര്‍ഗീയവത്കരിച്ചിച്ചിട്ട് ആളുകള്‍ പറയുന്നത് കാണുമ്പോള്‍ നമുക്ക് സങ്കടം വരും. ഇതെന്തിനാണെന്ന് ഓര്‍ത്ത് വേദനയാണ് തോന്നാറുള്ളതെന്ന് നാദിര്‍ഷ പറയുന്നു.

ആവശ്യമില്ലാത്ത കാര്യങ്ങള്‍ വളച്ചൊടിച്ച് കൊണ്ട് വന്ന് വേദന തോന്നിയ ഒരുപാട് അനുഭവങ്ങള്‍ ഉണ്ട്. എല്ലാ മനുഷ്യര്‍ക്കും ഉണ്ടാവുന്നത് പോലെ ഞങ്ങള്‍ക്കും ഉണ്ടാവും.
സൗഹൃദങ്ങളില്‍ നിന്നും സിനിമയിലേക്ക് കാസ്റ്റ് ചെയ്യാറുണ്ടോ എന്ന ചോദ്യത്തിനും നാദിര്‍ഷ മറുപടി പറഞ്ഞിരുന്നു. 'ചില കഥാപാത്രങ്ങള്‍ക്ക് പുതുമ കൊടുക്കാന്‍ വേറെ താരങ്ങളെ നോക്കാറുണ്ട്. അതല്ലാതെ പറ്റുന്ന വേറെ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കും കൊടുക്കും. പിന്നെ സൗഹൃദത്തിലുള്ളവരാണെങ്കില്‍ ഇതുപോലെയുള്ള നിരവധി കഥാപാത്രങ്ങള്‍ ചെയ്തവരായിരിക്കും. അവര്‍ വന്നാല്‍ പിന്നെ വളരെ എളുപ്പമാണ്. നമുക്ക് പിന്നെ വേറെയൊരു ടെന്‍ഷനുമില്ല.
മറ്റേത് റിസ്‌ക്ക് കൂടുതലാണ്. സുരാജ് വെഞ്ഞാറമൂട്, സലീം കുമാറോ, ഹരിശ്രീ അശോകനെ തുടങ്ങിയവരെയൊക്കെ കൊണ്ട് വന്നാല്‍ നമ്മള്‍ നൂറ് പ്രതീക്ഷിക്കുമ്പോള്‍ അവര്‍ നൂറ്റിയന്‍പത് തരുന്നവരാണ്. മറ്റേത് നമുക്ക് ടെന്‍ഷനാണ്, കാരണം പുതിയ ആള്‍ക്ക് അങ്ങനൊരു റോള്‍ കൊടുത്തിട്ട് അത് വര്‍ക്കൗട്ടാവുമോന്ന് അറിയില്ലല്ലോ. അത് വിജയിച്ചാല്‍ പുതുമയുണ്ടാവും. ഇല്ലെങ്കില്‍ പണി കിട്ടും.


Click it and Unblock the Notifications











