'അളവറ്റ സന്തോഷം നൽകിയവർക്ക് നന്ദി', പിറന്നാൾ ആശംസിച്ചവരോട് പിഷുവിന് പറയാനുള്ളത്
ഇന്ന് മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന പ്രതിഭയാണ് രമേഷ് പിഷാരടി. മിമിക്രിയിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ തുടക്കം. പിന്നാലെ ടെലിവിഷൻ ഷോകളിൽ അവതാരകനായി. പിന്നീട് അഭിനേതാവായി ശേഷം സംവിധായകന്റെ കുപ്പായം അണിഞ്ഞു. എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച പ്രതിഭയുടെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. സിനിമ, മിനി സ്ക്രീൻ രംഗത്ത് നിന്ന് നിരവധി പേർ രമേഷ് പിഷാരടിക്ക് ആശംസകൾ നേർന്നു.
വിശേഷ ദിവസങ്ങളിലും മറ്റും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾക്കും അതിന് നൽകുന്ന കുറിപ്പുകളും മാത്രം വായിക്കാനും ചിരിക്കാനും എത്തുന്നവർ ഏറെയാണ്. 'ന്യൂ വേർഷൻ ഇൻസ്റ്റാളിങ്' എന്ന് തലക്കെട്ട് നൽകിയ പുത്തൻ ഫോട്ടോയായിരുന്നു ഏറ്റവും പുതുതായി ആരാധകർക്കായി പിഷാരടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രം.

2008ൽ പോസിറ്റിവ് എന്ന ചിത്രത്തിലൂടെയാണ് രമേഷ് പിഷാരടി അഭിനയം ആരംഭിച്ചത്. അതിന് മുമ്പ് നിരവധി കോമഡി ഷോകളും മറ്റുമാണ് രമേഷ് പിഷാരടി അവതരിപ്പിച്ചിരുന്നത്. സുഹൃത്ത് ധർമ്മജനൊപ്പം ഏഷ്യാനെറ്റ് പ്ലസിൽ അവതരിപ്പിച്ചിരുന്നു ബ്ലഫ് മാസ്റ്റേഴ്സ് എന്ന പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിമിഷങ്ങൾക്കുള്ളിൽ സാഹചര്യത്തിന് ഒത്ത് കൗണ്ടറുകൾ പറയാനുള്ള പിഷാരടിയുടെ കഴിവിന് തന്നെയാണ് ആരധകർ ഏറെയും. പോസറ്റീവ് എന്ന സിനിമയ്ക്ക് ശേഷം പിന്നീട് കപ്പൽ മുതലാളി എന്ന ചിത്രത്തിൽ നായകനായി പിഷാരടി എത്തിയിരുന്നു. 2018ൽ പുറത്തിറങ്ങിയ പഞ്ചവർണ തത്ത എന്ന ചിത്രം സംവിധാനം ചെയ്ത് സംവിധാന രംഗത്തും പിഷാരടി ചുവടുവെച്ചു. ഇപ്പോൾ നോ വേ ഔട്ട് എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായാണ് പിഷാരടി പ്രേക്ഷകരിലേക്ക് എത്താൻ പോകുന്നത്. ചിത്രത്തിൽ സീരിയസ് റോളായിരിക്കും പിഷാരടിക്ക് എന്നാണ് സൂചനകൾ.

ഗൾഫിൽ നിന്നെത്തുന്ന പിഷാരടിയുടെ കഥാപാത്രം ഒരു വീടിന്റെ ഉള്ളിൽ പെട്ടുപോകുന്ന സന്ദർഭത്തെ ആസ്പദമാക്കിയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സർവൈവൽ ത്രില്ലർ ജോണറിലാണ് നോ വേ ഔട്ട് ഒരുക്കുന്നത്. അടുത്തിടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ചുണ്ടത്ത് ഒരു സിഗരറ്റും ചെവിയിൽ നിന്ന് തെറിച്ച് പോകുന്ന എയർപോഡും നാല് വ്യത്യസ്ത ഭാവത്തിൽ നിൽക്കുന്ന പിഷാരടിയുമാണ് ഫസ്റ്റ്ലുക്കിൽ ഉണ്ടായിരുന്നത്. നവാഗതനായ നിധിൻ ദേവിദാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിധിൻ തന്നെയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നതും. വർഗീസ് ഡേവിഡാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് കെ.ആർ രാഹുലാണ്. കെ.ആർ മിഥുനാണ് എഡിറ്റർ. ആകാശ് രാം കുമാർ ചീഫ് അസോസിയേറ്റ് ഡയറക്ടർ.

തന്നെ തേടിയെത്തി പിറന്നാൾ ആശംസകൾ നന്ദി അറിയിച്ചിരിക്കുകയാണ് രമേഷ് പിഷാരടി ഇപ്പോൾ. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾക്കൊപ്പമാണ് താരം ആശംസകൾക്ക് നന്ദി അറിയിച്ചത്. 'നന്ദി.. ഇന്ന് അനുഭവിച്ച സന്തോഷം അളവറ്റതാണ്. സ്നേഹം സ്വീകരിക്കപ്പെടേണ്ടത് മാത്രമല്ല... ലഭിച്ചതിന്റെ പതിന്മടങ്ങ് തിരിച്ചുനല്‍കണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഇന്നൊരു ദിവസത്തിന്റെ കടം വീട്ടാന്‍ ഈ ജന്മം മതിയാകാതെ വരും. പിറന്നാളാശംസകളറിയിച്ച പ്രിയപ്പെട്ടവര്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, മാധ്യമങ്ങള്‍, സര്‍വോപരി പ്രേക്ഷകര്‍ അങ്ങനെ അങ്ങനെ ഓരോരുത്തര്‍ക്കും നന്ദി' പിഷാരടി കുറിച്ചു.
Recommended Video

മമ്മൂട്ടിക്കും പാർവതിക്കും ഒപ്പം പുഴുവിന്റെ സെറ്റിൽ വെച്ചാണ് പിഷാരടി പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ചത്. മമ്മൂട്ടി, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ് തുടങ്ങി നിരവധി താരങ്ങളെ ടാഗ് ചെയ്തുകൊണ്ടാണ് പിഷാരടി ഈ കുറിപ്പും ചിത്രങ്ങളും പങ്കുവെച്ചത്. കുഞ്ചാക്കോ ബോബനും പ്രിയ കുഞ്ചാക്കോ ബോബനും പിറന്നാളിന് തനിക്ക് സമ്മാനിച്ച കേക്കിന്റെ വിശേഷങ്ങളും പിഷാരടി പങ്കുവെച്ചിരുന്നു. പക്ഷിയും ഓന്തും മരവും ഇലയുമൊക്കെ നിറഞ്ഞ കേക്കാണ് താരദമ്പതികൾ സമ്മാനിച്ചത്. പക്ഷിമൃഗാദികളോട് ഏറെ സ്നേഹമുള്ള വ്യക്തിയാണ് രമേഷ് പിഷാരടി. താരത്തിന്റെ ആദ്യ സംവിധാന സംരംഭമായ പഞ്ചവർമതത്തയിലൂടെ പിഷുവിന്റെ മൃഗസ്നേഹം എല്ലാവർക്കും അറിയാവുന്നതുമാണ്.


Click it and Unblock the Notifications











