ശശി കംലിഗ അന്തരിച്ചു! ആ ചിരിയും നോട്ടവും ഇനിയില്ല! കണ്ണീരോടെ വിട നല്‍കി സിനിമാലോകവും ആരാധകരും!
സ്വതസിദ്ധമായ ചിരിയുമായി മലയാള സിനിമയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കലാകാരന്‍മാരിലൊരാളായ ശശി കലിംഗ അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടയിലായിരുന്നു അദ്ദേഹം യാത്രയായത്. വി ചന്ദ്രകുമാര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അദ്ദേഹം അന്തരിച്ചത്. 59 വയസ്സായിരുന്നു അദ്ദേഹത്തിന്.
Recommended Video
നാടകവേദിയില്‍ നിന്നുമാണ് ശശി കലിംഗ സിനിമയിലേക്ക് എത്തിയത്. ഏത് കഥാപാത്രമായാലും അതില്‍ സ്വന്തമായൊരു കൈയ്യൊപ്പ് പതിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. യുവതാരങ്ങള്‍ക്കും മുന്‍നിര താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. പ്രിയപ്പെട്ട ശശിയേട്ടന് ആദരാഞ്ജലി നേര്‍ന്ന് താരങ്ങളെല്ലാം എത്തിയിട്ടുണ്ട്.

15 വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ചതിന് ശേഷമായാണ് കലിംഗ ശശി സിനിമയിലേക്ക് എത്തുന്നത്. പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് മലയാളചലച്ചിത്ര രംഗത്തേക്കുള്ള പ്രവേശനം. സ്വതസിദ്ധമായ ഭാഷാശൈലിയിലൂടെ അദ്ദേഹം പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റി. ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ശശി കലിംഗ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കുന്നത്.
നാട്ടിലും വീട്ടിലും ശശി എന്ന അറിയപ്പെട്ടിരുന്ന ചന്ദ്രകുമാറിന് സംവിധായകൻ രഞ്ജിത്താണ് നാടകട്രൂപ്പിന്റെ പേരായ കലിംഗ ഒപ്പം ചേർത്തുനൽകുന്നത്. നാടകം കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും മുൻഷി എന്ന പരമ്പരയിലും നൂറിലധികം മലയാളചലച്ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
അമ്മാവനായ വിക്രമൻ നായരുടെ 'സ്റ്റേജ് ഇന്ത്യ' നാടകട്രൂപ്പിന്റെ രണ്ടാമതു നാടകമായ 'സാക്ഷാത്കാര'ത്തിലാണ് ആദ്യമായി അഭിനയിച്ചത്. 500-ലധികം നാടകങ്ങളിൽ ശശി അഭിനയിച്ചിട്ടുണ്ട്.മമ്മൂട്ടി മൂത്ത ചേട്ടനും മോഹന്‍ലാല്‍ തന്റെ അടുത്ത സുഹൃത്തുമാണെന്നും രഞ്ജിത് വല്യമ്മാവനുമാണെന്നുമായിരുന്നു മുന്‍പൊരു അഭിമുഖത്തിനിടയില്‍ ശശി കലിംഗ പറഞ്ഞത്.
പ്രാഞ്ചിയേട്ടൻ ആൻഡ് ദ് സെയ്ന്റ്, പുലിമുരുകൻ, കസബ, ആമേൻ, അമർ അക്ബർ അന്തോണി, ഇന്ത്യൻറുപ്പി എന്നിവയാണ് പ്രധാന സിനിമകൾ. 2019ൽ റിലീസ് ചെയ്ത കുട്ടിമാമയിലാണ് അവസാനം അഭിനയിച്ചത്.


Click it and Unblock the Notifications