'തൻ്റെ കുടുംബ സ്വത്താണോ?, അഭിനേതാക്കൾ സിനിമ നിർമിക്കേണ്ടെന്ന് ഭാര്യയോടും മകളോടും പോയി പറഞ്ഞാൽ മതി'
കഴിഞ്ഞ ദിവസം മലയാള സിനിമ നേരിടുന്ന പ്രതിസന്ധി വിവരിച്ച് നടനും നിർമാതാവുമായ സുരേഷ് കുമാറും മറ്റ് നിർമാതാക്കളും നടത്തിയ വാർത്താസമ്മേളനം ഏറെ ചർച്ചയായ ഒന്നായിരുന്നു. പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട ഗതികേടിലാണുള്ളതെന്നും കഴിഞ്ഞ മാസം മാത്രമുണ്ടായ നഷ്ടം 110 കോടിയാണെന്നും മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങൾ പ്രതിഫലമായി വാങ്ങുന്നതെന്നുമാണ് സുരേഷ് കുമാർ പറഞ്ഞത്.
കൂടാതെ താരങ്ങൾ സിനിമ നിർമ്മിക്കുന്നതിനെതിരെയും സുരേഷ് കുമാർ പ്രതികരിച്ചിരുന്നു. ആർടിസ്റ്റുകൾ എന്നാണ് പടം നിർമിക്കാൻ തുടങ്ങിയത്. കോവിഡിന് മുമ്പ് ദിലീപും മോഹൻലാലും മാത്രമാണ് ഇവിടെ സിനിമ നിർമിച്ചിരുന്നത്. ബാക്കിയുള്ളവരെല്ലാം കോവിഡിനു ശേഷം ഒടിടി പ്രചാരത്തിൽ വന്നതോടെയാണ് പ്രൊഡക്ഷൻ തുടങ്ങിയത്.

എല്ലാം എനിക്ക് പോരട്ടെയെന്ന വിചാരമാണ് ഇതിന് പിന്നിലെന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു. ഇപ്പോഴിതാ സുരേഷ് കുമാറിന്റെ വാർത്താസമ്മേളനത്തിന് എതിരെ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടൻ വിനയാകൻ. രൂക്ഷമായ ഭാഷയിലാണ് നടൻ സോഷ്യൽമീഡിയ പോസ്റ്റിലൂടെ സുരേഷ് കുമാറിന്റെ നിലപാടിനോടുള്ള എതിർപ്പ് അറിയിച്ചത്. അഭിനേതാക്കൾ സിനിമ നിർമിക്കേണ്ടെന്ന് ഭാര്യയോടും മകളോടും പോയി പറഞ്ഞാൽ മതിയെന്നാണ് വിനയാകൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
സിനിമ തൻ്റെയും തൻ്റെ കൂടെ നിൽക്കുന്നവരുടേയും കുടുംബ സ്വത്താണോ മേനകാ സുരേഷ് കുമാറേ... അഭിനേതാക്കൾ സിനിമ നിർമിക്കണ്ടെന്ന് തൻ്റെ ഭാര്യയോടും മകളോടും പോയി പറഞ്ഞാൽ മതി. ഞാൻ ഒരു സിനിമ നടനാണ്. ഞാൻ സിനിമ നിർമിക്കുകയും ഡയറക്ട് ചെയ്യുകയും ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യും.
ഇത് ഇന്ത്യയാണ്. ജയ്‌ഹിന്ദ് എന്നാണ് വിനായകൻ കുറിച്ചത്. ജൂണ്‍ ഒന്ന് മുതല്‍ കേരളത്തില്‍ സിനിമ സമരം ഉണ്ടാകുമെന്നും കഴിഞ്ഞ ദിവസം സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിൽ അറിയിച്ചിരുന്നു. ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുന്ന രീതിയിലാണ് സമരം. കഴിഞ്ഞ വർഷത്തെ കണക്കുപ്രകാരം ഇരുന്നൂറ് സിനിമകൾ ഇറങ്ങിയതിൽ 24 സിനിമകൾ മാത്രമാണ് ഓടിയത്. വിജയം വെറും 12 ശതമാനമാണ്.
കഴിഞ്ഞ കുറെ വർഷങ്ങൾ കൊണ്ടാണ് 10 ശതമാനത്തിൽ നിന്ന് 12 ശതമാനത്തിലേക്ക് എത്തിയത് എങ്കിൽ കൂടിയും 176 സിനിമകൾ ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു. അത് ഉണ്ടാക്കിയ നഷ്ടം 650 മുതൽ 750 കോടി രൂപയ്ക്ക് ഇടയിലാണ്. പല നിർമാതാക്കളും നാടുവിട്ടുപോകേണ്ട ഗതികേടാണ് ഉണ്ടായത്. ഇപ്പോൾ ഞങ്ങൾ ഓരോ മാസവും കണക്കുകൾ എടുത്ത് തുടങ്ങി.

ഈ ജനുവരിയിലെ കണക്ക് പ്രകാരം പുറത്തിറങ്ങിയ 28 ചിത്രങ്ങളിൽ ഒരു സിനിമ മാത്രമാണ് സാമ്പത്തികമായി വിജയിച്ചുവെന്ന് നമുക്ക് പറയാൻ കഴിയുന്നത്. ബാക്കിയെല്ലാം നഷ്ടം. ഇപ്പോൾ ഇറങ്ങിയ രണ്ട് ചിത്രങ്ങൾ തരക്കേടില്ലാതെ പോകുന്നുണ്ട്. അതിന്റെ കണക്കുകൾ അടുത്ത മാസമേ കിട്ടൂ. ഈ കഴിഞ്ഞ മാസത്തെ നഷ്ടം മാത്രം 110 കോടി രൂപ വരും.
ഇങ്ങനെ മുമ്പോട്ട് പോയിക്കഴിഞ്ഞാൽ ഇൻഡസ്ട്രി തകർന്നടിഞ്ഞുപോകും. ഒരു രീതിയിലും ഒരു നിർമാതാവിന് സിനിമ എടുക്കാൻ പറ്റാത്ത അവസ്ഥയാണ് വരുന്നത്. പ്രൊഡക്ഷൻ കോസ്റ്റ് ക്രമാതീതമായി വർധിച്ചു. ആർട്ടിസ്റ്റുകളുടെ പ്രതിഫലം നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത നിലയിലേക്ക് വർധിച്ചു എന്നുമാണ് സുരേഷ് കുമാർ പറഞ്ഞത്.


Click it and Unblock the Notifications











