അമ്മ മീറ്റിംഗില്‍ സംഭവിച്ചതെന്താണ്? കുറ്റവാളികള്‍ അല്ലാത്തവര്‍ ക്രൂശിക്കപ്പെടാനും പാടില്ല; നടൻ വിനു മോഹൻ
പ്രമുഖരായ താരങ്ങള്‍ക്കെതിരെ നടിമാരുടെ വെളിപ്പെടുത്തലുണ്ടായതിനെ തുടര്‍ന്ന് താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ച് വിടേണ്ടി വന്നിരിക്കുകയാണ്. അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ രാജി വെക്കുകയും ഭരണസമിതി അംഗങ്ങള്‍ എല്ലാവരും രാജി വെച്ചുവെന്നുമാണ് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ട്.
എന്നാല്‍ ഭരണസമിതിയിലെ ചിലര്‍ എതിര്‍ അഭിപ്രായങ്ങളുമായി വന്നിരിക്കുകയാണ്. കൂട്ടമായി രാജി വെച്ചു എന്ന് പറയുന്നത് ശരിയല്ലെന്നും തങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്നും പറഞ്ഞ് നടിമാരായ സരയു, അനന്യ, നടന്മാരായ ടൊവിനോ തോമസ്, വിനു മോഹന്‍ എന്നിവര്‍ വന്നിരുന്നു. ഇതിനിടെ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംഭവിച്ചതെന്താണ് പറയുകയാണ് നടന്‍ വിനു മോഹന്‍. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു നടന്‍.
'ഒപ്പമുള്ളവരില്‍ സാമ്പത്തികപരമായും ആരോഗ്യകരമായും ബുദ്ധിമുട്ടുകള്‍ ഉള്ളവരുണ്ട്. കൃത്യമായി അവര്‍ക്ക് കൈനീട്ടം നല്‍കേണ്ടതുണ്ട്. ഇന്‍ഷൂറന്‍സ് ഒക്കെ നമ്മള്‍ നല്‍കാറുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഇനി തടസ്സങ്ങള്‍ എന്തെങ്കിലും ഉണ്ടാകുമോ എന്ന ഒരു ആശങ്കയുണ്ട്. ഇത്രയും ആള്‍ക്കാരെ നമ്മള്‍ പ്രതിനിധീകരിക്കുന്നതാണ്. ഇത്രയും ആള്‍ക്കാരോട് മറുപടി പറയേണ്ടതുണ്ട്. ആ ആശങ്ക എനിക്ക് ഉണ്ടായിരുന്നു.

ഫോണില്‍ അത് ഞാന്‍ സംസാരിച്ചു. പിന്നെ നമ്മുടെ ഓണ്‍ലൈന്‍ മീറ്റിംഗുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ ആ മീറ്റിംഗിലും സംസാരിച്ചു. കൃത്യമായി മറുപടി ലഭിക്കുകയും ചെയ്തു. എന്തിനാണ് രാജിയെന്ന തോന്നല്‍ ഞങ്ങള്‍ക്ക് ആദ്യം ഉണ്ടായിരുന്നു. അതുകൊണ്ടാണ് പെട്ടെന്ന് ഓണ്‍ലൈന്‍ മീറ്റിംഗുണ്ടായത്. എല്ലാവരും അഭിപ്രായങ്ങള്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
ആ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ താനടക്കം അവിടെ ഒരു ഭൂരിപക്ഷ തീരുമാനത്തിന്റെ ഭാഗമായി ഒപ്പം നില്‍ക്കുകയായിരുന്നു. പക്ഷേ ഞങ്ങളുടെ ആശങ്കകള്‍ കൃത്യമായി പറയുകയും ചെയ്തുവെന്നാണ് വിനു മോഹന്‍ പറയുന്നത്.
ഇന്നും ഓഫീസില്‍ ജോലി ചെയ്യുന്നുണ്ട്. നമ്മുടെ അടുത്ത ജനറല്‍ ബോഡി വരെ അതൊക്കെ നടക്കും. യോഗത്തിനായി എല്ലാ അംഗങ്ങളെയും ഞങ്ങള്‍ക്ക് വിളിച്ച് ചേര്‍ക്കേണ്ടതുണ്ട്. സംഘടനയുടെ പരമാധികാരം ജനറല്‍ ബോഡിക്കാണ്. ഇങ്ങനെ സാഹചര്യം ഉണ്ടാകുമ്പോള്‍ അതിന് എന്താണ് നടപടി എന്നത് ജനറല്‍ ബോഡിയാണ് പറയേണ്ടത്. ഇത്തരം ചര്‍ച്ചയിലേക്ക് പോവുന്നതും അങ്ങനെയാണ്.
സംഘടനയ്ക്ക് പാളിച്ചയുണ്ടായിട്ടുണ്ടെന്ന് തോന്നിയിട്ടില്ല. പ്രോഗ്രാമിന്റെ തിരക്കിലായിരുന്നു അന്ന് ഞങ്ങള്‍. എല്ലാവരും തിരക്കിലായിരുന്നു. ഞങ്ങള്‍ കുറച്ചു പേരാണ് അന്ന് ഉണ്ടായിരുന്നത്. അതുകൊണ്ടാണ് കുറച്ച് വൈകിയത്. എന്റെ ഒരു നിലപാട് ആരോപണങ്ങള്‍ വരുമ്പോള്‍ സത്യാവസ്ഥ വ്യക്തമാകണമെന്നാണ്. തെളിയിക്കപ്പെടുമ്പോള്‍ ശിക്ഷിക്കപ്പെടുകയും വേണം.

എന്താണ് സത്യാവസ്ഥ എന്നത് പുറത്തു വരികയാണ് വേണ്ടത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. കുറ്റവാളികള്‍ അല്ലാത്തവര്‍ പക്ഷേ ആരോപണത്തില്‍ ക്രൂശിക്കപ്പെടാന്‍ പാടില്ല. അത് ഒരു നല്ല കാര്യമല്ലല്ലോ?. ഏത് മേഖലയിലും പ്രശ്‌നങ്ങള്‍ ഉണ്ട്. ആരോപണങ്ങള്‍ നിയമപരമായി നേരിടണം. എല്ലാ സാധ്യതകളിലൂടെ സത്യം വെളിപ്പെടണം.
വ്യാജമായിട്ടുള്ള സംഭവങ്ങളും തിരിച്ചറിയപ്പെടണം. രാജിവെച്ചത് ഒളിച്ചോട്ടമല്ല. സംഘടനപരമായി നമ്മള്‍ ഉത്തരം ആദ്യം പറയേണ്ടത് അംഗങ്ങളോടാണ്. അവരുടെ മറുപടി കേട്ടിട്ടാണ് സംഘടനയുടെ അഭിപ്രായം പുറത്തു വിടേണ്ടതെന്നാണ്' വിനു മോഹന്‍ പറഞ്ഞത്.
ഓണ്‍ലൈനായി നടത്തിയ യോഗത്തിന് ശേഷമായിരുന്നു താരസംഘടനയായ അമ്മയുടെ ഭരണസമിതി രാജിവെക്കാന്‍ തീരുമാനിച്ചത്. രാജി വെക്കുന്നത് വ്യക്തിപരമായി അംഗീകരിച്ചിരുന്നില്ലെന്ന് നടിയും എക്‌സിക്യുട്ടീവ് അംഗവുമായ അനന്യയും സരയുവും പറഞ്ഞിരുന്നു.


Click it and Unblock the Notifications











