'ആ സംഭവത്തോടെ ഞാൻ മമ്മൂക്കയ്ക്ക് മുമ്പിൽ തകർന്നു, വഴിപാടുകൾ കഴിപ്പിക്കുന്ന ഫാൻസുണ്ട്'; ദിവ്യ ഉണ്ണി
പരിചയപ്പെടുത്താൻ ഒട്ടും ആമുഖം ആവശ്യമില്ലാത്ത നടിയാണ് ദിവ്യാ ഉണ്ണി. തൊണ്ണൂറുകളിൽ മുൻനിര നായികയായിരുന്ന ദിവ്യ ഉണ്ണി വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ച് ഇപ്പോൾ നൃത്ത വിദ്യാലയവും അതിന്റെ നടത്തിപ്പുമായി തിരക്കിലാണ്. ബാലതാരമായിട്ടാണ് ദിവ്യ ഉണ്ണി സിനിമയിലെത്തിയത്. ഫാസിലിന്റെ എന്റെ മാമാട്ടിക്കുട്ടിയമ്മയിൽ ഭരത് ഗോപിയുടെ മകളായിട്ടാണ് ദിവ്യ അരങ്ങേറ്റം കുറിച്ചത്. പിന്നീട് രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ നീ എത്ര ധന്യ, കമൽ സംവിധാനം ചെയ്ത പൂക്കാലം വരവായി, ശ്രീക്കുട്ടൻ സംവിധാനം ചെയ്ത ഓ ഫാബി എന്നീ സിനിമകളിലും ബാലതാരമായി അഭിനയിച്ചു.

വിനയൻ സംവിധാനം ചെയ്ത ഇനിയൊന്നു വിശ്രമിക്കട്ടെ എന്ന ഒരു ടെലിവിഷൻ സീരിയലിലും ഒരു പ്രധാന വേഷം അഭിനയിച്ചിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ചുരുങ്ങിയ കാലയളവിൽ തിളങ്ങിയ നടിയാണ് ദിവ്യാ ഉണ്ണി. അമ്പതിലധികം ചിത്രങ്ങളിൽ ദിവ്യ ഉണ്ണി ചുരുങ്ങിയ സമയത്തിനുള്ളിൽ അഭിനയിച്ചു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നീ നൃത്തരൂപങ്ങൾ അഭ്യസിപ്പിക്കുന്ന അദ്ധ്യാപിക കൂടിയാണ് ദിവ്യ ഇപ്പോൾ. കുടുംബത്തോടൊപ്പം അമേരിക്കയിൽ സെറ്റിലായിരിക്കുകയാണ് ദിവ്യ.
1996ൽ പുറത്തിറങ്ങിയ കല്യാണസൗഗന്ധികം എന്ന ചിത്രത്തിലാണ് ദിവ്യ ഉണ്ണി ആദ്യമായി നായികയായി അഭിനയിച്ചത്. ദിലീപ്, കലാഭവൻ മണി എന്നിവർക്കൊപ്പമാണ് ദിവ്യ ഉണ്ണി അഭിനയിച്ചത്. പിന്നീട് മലയാളത്തിലെ മെഗാസ്റ്റാറുകൾക്കൊപ്പം നായിക വേഷം ചെയ്തു. പത്താം ക്ലാസിൽ പഠിക്കുന്ന കാലത്താണ് ഈ ചിത്രത്തിൽ പതിനാല് വയസുകാരിയായ ദിവ്യ നായികയായത്. മെഗാസ്റ്റാറുകൾക്ക് ഒപ്പം മാത്രമല്ല കഴിവുറ്റ പ്രതിഭകളായ സംവിധായകൻ ഭരതൻ, ഐ.വി ശശി, സിബി മലയിൽ, ലോഹിതദാസ് എന്നീ സംവിധായകരുടെ ചിത്രങ്ങളിലും അഭിനിയക്കുവാനുള്ള അവസരം ദിവ്യക്ക് ലഭിച്ചു. 1990ലും 1991ലും ദിവ്യ ഉണ്ണി കേരള സ്കൂൾ കലോൽസവത്തിൽ സംസ്ഥാനതലത്തിൽ കലാതിലകമായിരുന്നു. ശ്രീപാദം എന്ന പേരിലാണ് ദിവ്യ ഉണ്ണി ഇപ്പോൾ ഡാൻസ് സ്കൂൾ നടത്തുന്നത്.
മാർക്ക് ആന്റണി, ആകാശഗംഗ, ഉസ്താദ്, ഫ്രണ്ട്സ്, സൂര്യപുത്രൻ, ഒരു മറവത്തൂർ കനവ്, കഥാനായകൻ, കാരുണ്യം എന്നിവയാണ് ദിവ്യാ ഉണ്ണിയുടെ പ്രധാന സിനിമകൾ. ആദ്യ വിവാഹം പരാജയപ്പെട്ടതോടെ 2018ൽ ആണ് താരം വീണ്ടും വിവാഹിതയായത്. ഇപ്പോൾ മക്കൾക്കും ഭർത്താവിനുമൊപ്പം കുടുംബജീവിതവുമായി സന്തോഷത്തോടെ കഴിയുന്ന ദിവ്യ സൂപ്പർസ്റ്റാറുകൾക്ക് ഒപ്പമുള്ള സിനിമാ അനുഭവത്തെ കുറിച്ചും ആരാധകരുടെ സ്നേഹത്തെ കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ്. നടൻ മമ്മൂട്ടിക്കൊപ്പമുള്ള രസകരമായ അനുഭവത്തെ കുറിച്ച് ദിവ്യാ ഉണ്ണി പറഞ്ഞത് ഇങ്ങനെയാണ്. 'ഒരു മറവത്തൂർ കനവ് സിനിമയുടെ ചിത്രീകരണം നടക്കുമ്പോഴാണ് മമ്മൂക്കയ്ക്ക് ഒരു പുരസ്കാരം ലഭിച്ചത്. അപ്പോൾ ചെറിയ അഭിനന്ദന ചടങ്ങ് സംഘടിപ്പിച്ചിരുന്നു. അന്ന് ഞാനായിരുന്നു അവതാരിക. മമ്മൂക്കയെ പറ്റി കിടിലൻ ആമുഖം പറഞ്ഞ ഞാൻ അവസാനം പറഞ്ഞപ്പോൾ തെറ്റിപ്പോയി. മമ്മൂക്കയെ മറുപടി പ്രസംഗത്തിന് ക്ഷണിക്കുന്നുവെന്ന് പറയുന്നതിന് പകരം ഞാൻ പറഞ്ഞത് നന്ദി പറയാൻ മമ്മൂക്കയെ ക്ഷണിക്കുന്നവെന്നാണ്. ഞാൻ പറഞ്ഞ മണ്ടത്തരം കേട്ട് ചിലർ ഒടിവന്ന് തിരുത്താൻ ആവശ്യപ്പെട്ടു. അവസാനം ഞാൻ എല്ലാവരുടേയും നിർബന്ധത്തിന് വഴങ്ങി തിരികെ പോയി മാറ്റി പറഞ്ഞു. ആർക്കാണ് ഒരു അബദ്ധം പറ്റാത്തത് എന്ന് പറഞ്ഞുകൊണ്ടാണ് ഞാൻ തിരുത്തിയത്. അതുകേട്ട് മമ്മൂക്ക അടക്കം ഭയങ്കര ചിരിയായിരുന്നു' ദിവ്യാ ഉണ്ണി പറയുന്നു.
സിനിമയിൽ അഭിനയിച്ച് കൊണ്ടിരുന്ന സമയത്ത് തന്നെ തേടി എത്തിയിരുന്ന ആരാധകരുടെ നിരവധിയായ കത്തുകളെ കുറിച്ചും ദിവ്യാ ഉണ്ണി പറയുന്നു. 'അഭിനയിച്ച് കൊണ്ടിരുന്ന സമയത്ത് നിരവധി പേർ കത്തുകൾ അയക്കുമാരുന്നു. പോരാതെ എന്റെ പേരിൽ പ്രാർഥനകളും വഴിപാടുകളും കഴിപ്പിക്കുമായിരുന്നു. ഇപ്പോൾ മക്കളുടെ പേരിൽ പോലും അവർ പിറന്നാൾ ദിവസം ഓർമിച്ച് വെച്ച് പ്രാർഥിക്കുകയും അതിന്റെ ചിത്രങ്ങൾ അയച്ച് തരികയും ചെയ്യാറുണ്ട്' ദിവ്യാ ഉണ്ണി പറയുന്ന. നല്ല കഥയും കഥാപാത്രവും ഒത്ത് വന്നാൽ സിനിമയിലേക്ക് തിരിച്ച് വരണമെന്ന് ആഗ്രഹിക്കുന്നതായും ദിവ്യാ ഉണ്ണി പറയുന്നു.


Click it and Unblock the Notifications