'അഭിനയത്തേക്കാൾ പ്രാധാന്യം കുടുംബത്തിനായിരുന്നു, മകളുടെ ജനനം ജീവിതത്തെ ബാധിച്ചു'; ഇന്ദ്രജ
തൊണ്ണൂറുകളിൽ മലയാള സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന നായിക നടിയായിരുന്നു ഇന്ദ്രജ. വെള്ളാരം കണ്ണുകളും മനോഹരമായ ആകാരഭംഗിയും കൊണ്ട് അക്കാലത്ത് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ സിനിമകളിൽ ഇന്ദ്രജ തിളങ്ങി നിന്നിരുന്നു. ലൈംലൈറ്റിൽ കത്തി നിൽക്കുമ്പോഴായിരുന്നു ഇന്ദ്രജയുടെ വിവാഹം. മറ്റുള്ള നടിമാർ ചെയ്തത് പോലെ വിവാഹശേഷം ഇന്ദ്രജയും അഭിനയത്തോട് ബൈ പറഞ്ഞ് ഭർത്താവിലേക്കും മകളിലേക്കും ഒതുങ്ങി. ചെന്നൈയിലെ ഒരു തെലുങ്കു ബ്രാഹ്മണ കുടുംബത്തിലാണ് ഇന്ദ്രജ ജനിച്ചത്. രാജാത്തി എന്നാണ് യഥാർഥ പേര്. ശാസ്ത്രീയ സംഗീതവും നൃത്തവും ഇന്ദ്രജ അഭ്യസിച്ചിട്ടുണ്ട്. സിനിമയിലേക്ക് എത്തും മുമ്പ് മാധ്യമപ്രവർത്തനത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു താരം.
രജനികാന്ത് നായകനായ ഉഴൈപ്പാളി എന്ന സിനിമയിൽ ബാലതാരമായാണ് ഇന്ദ്രജയെ ആദ്യമായി സിനിമയിലേക്ക് വരുന്നത്. 1994ൽ ആണ് നായികയായി ആദ്യ സിനിമ ചെയ്യുന്നത്. തെലുങ്കിൽ പുറത്തിറങ്ങിയ ജന്തർ മന്ദിറിലായിരുന്നു നായികയായത്. ആ സിനിമയിലെ കഥാപാത്രത്തിനന്റെ പേരായ ഇന്ദ്രജ പിന്നീട് താരം സ്ക്രീനിൽ അറിയപ്പെടാനുള്ള പേരായി സ്വീകരിച്ചു. 1999ൽ ആണ് ഇന്ദ്രജയുടെ ആദ്യ മലയാള സിനിമ സംഭവിച്ചത്. പിന്നീട് മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം നായികയായും വില്ലത്തിയായും ഇന്ദ്രജ അഭിനയിച്ചു. 1999 മുതൽ 2007 വരെയുള്ള കാലയളവിൽ പതിനേഴ് മലയാളം സിനിമകളിലാണ് ഇന്ദ്രജ അഭിനയിച്ചത്.

ദി ഗോഡ്മാൻ, ഉസ്താദ്, മയിലാട്ടം, ഇൻഡിപെൻഡൻസ്, ശ്രദ്ധ, ഉന്നതങ്ങളിൽ, വാർ ആന്റ് ലൗ, ബെൻ ജോൺസൺ എന്നിവയാണ് അവയിൽ പ്രധാനപ്പെട്ട ചില സിനിമകൾ. ബിസിനസുകാരനും നടനുമായ മുഹമ്മദ് അബ്സറിനെയാണ് ഇന്ദ്രജ വിവാഹം ചെയ്തത്. അന്യമതസ്ഥനെ പ്രേമിച്ചുവെന്നതിനാൽ താരത്തിന്റെ വീട്ടുകാരെല്ലാം വിവാഹത്തെ എതിർത്തു. എന്നാൽ പ്രണയം ഉപേക്ഷിക്കാൻ തയ്യാറായില്ല. ആറ് വർഷത്തോളം വീട്ടുകാരുടെ സമ്മതിനായി ഇന്ദ്രജ കാത്തിരുന്നു. ശേഷം ബന്ധുക്കളുടെ സമ്മതം ലഭിക്കില്ലെന്ന് മനസിലായതോടെ വിവാഹതരായി. വിവാഹശേഷം അഭിനയത്തിന് ഇന്ദ്രജ അവധി കൊടുത്തിരുന്നു. മദ്യപാനവും, പുകവലിയും ശീലമാക്കത്ത ഒരാളെ വിവാഹം ചെയ്യാനാണ് ഇന്ദ്രജ ആഗ്രഹിച്ചിരുന്നത്. അങ്ങനെയാണ് മുഹമ്മദ് അബ്സറുമായി താരം പ്രണയത്തിലായത്.

താൻ വെജിറ്റേറിയനാണ് എന്നതിനാൽ ഇന്നും വീട്ടിൽ മാംസാഹാരം തയ്യാറാക്കാറില്ലെന്ന് ഇന്ദ്രജ പറഞ്ഞിരുന്നു. വിവാഹശേഷം താൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ഇന്ദ്രജ. സിനിമാ ജീവിതം പെട്ടന്ന് അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതിനെ കുറിച്ചും ഇന്ദ്രജ വെളിപ്പെടുത്തി. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ജെബി ജെഗ്ഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇന്ദ്രജ. മകളുടെ ജനന ശേഷമായിരുന്നു ജീവിതത്തിലെ ഏറ്റവും ചലഞ്ചിങ്ങായ അവസ്ഥ ഉണ്ടായിരുന്നതെന്നും. അന്ന് ജീവിതം കടന്നുപോയത് ഏറെ ബുദ്ധിമുട്ടുകളിലൂടെയായിരുന്നുവെന്നും ഇന്ദ്രജ വെളിപ്പെടുത്തി. 'മകൾക്ക് ജനിച്ചപ്പോൾ എന്നെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. ആറ് മാസത്തേക്ക് ഞാൻ ഒരുപാട് കഷ്ടപ്പെട്ടു. അവളെ എങ്ങനെ കുളിപ്പിക്കണം, ഭക്ഷണം നൽകണം എന്നതിലൊന്നും എനിക്ക് അറിവുണ്ടായിരിന്നില്ല. ആ ആറ് മാസം ഞാൻ അനുഭവിച്ചത് വിവരിക്കാവുന്നതിലും അപ്പുറമാണ്' ഇന്ദ്രജ പറയുന്നു.
Recommended Video

'അമ്മായിയമ്മ എന്റെടുത്ത് ഉണ്ടായിരുന്നില്ല. അമ്മയ്ക്ക് ഹൃദയസംബന്ധമായ അസുഖമായിരുന്നു. കുഞ്ഞിനെ എങ്ങനെ പരിപാലിക്കണമെന്ന് അറിയാത്തത് കൊണ്ട് മണിക്കൂറുകൾ ഞാൻ ഭക്ഷണം നൽകാൻ മാത്രം ചെലവഴിക്കുമായിരുന്നു' ഇന്ദ്രജ പറയുന്നു. സിനിമാ ജീവിതം പെട്ടന്ന് അവസാനിപ്പിക്കേണ്ടി വന്നപ്പോൾ നേരിട്ട വിഷമങ്ങളെ കുറിച്ചും ഇന്ദ്രജ മനസ് തുറന്നു. 'കുറച്ച് കാലം മാത്രമാണ് സിനിമയിൽ നിൽക്കാൻ സാധിച്ചത്. ഒരുപാട് കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്ന ആളായിരുന്നു ഞാൻ. പക്ഷെ അന്ന് എനിക്ക് തോന്നിയത് സിനിമാ ജീവിതത്തേക്കാൾ പ്രധാന്യം നൽകേണ്ടത് കുടുംബ ജീവിതത്തിനാണ് എന്നാണ്. അമ്മ വേഷം ചെയ്യാൻ കിട്ടിയാലും ഞാൻ ചെയ്യും. കഥാപാത്രം നല്ല കാമ്പുള്ളതായിരിക്കണം എന്ന നിബന്ധനയേയുള്ളൂ' ഇന്ദ്രജ പറയുന്നു.


Click it and Unblock the Notifications











