ചീത്ത വിളികളും തെറി വിളികളുമായി വന്ന സാമൂഹ്യ ദ്രോഹികള്‍ക്ക് മാലപാര്‍വതിയുടെ അമ്മയെ കുറിച്ച് അറിയാമോ?
അഭിനേത്രിയും സാമൂഹ്യപ്രവര്‍ത്തകയുമായ മാലപാര്‍വതി അടുത്തിടെ തന്റെ അമ്മയെക്കുറിച്ച് ഒരു അഭിമുഖത്തില്‍ തുറന്നു സംസാരിച്ചിരുന്നു. ഓര്‍മ്മവെച്ച നാള്‍ മുതല്‍ അമ്മ അടുക്കളയില്‍ കയറുന്നത് കണ്ടിട്ടില്ലെന്നും താനും അത് ചെയ്തിട്ടില്ലെന്നും ഒക്കെയാണ് മാലപാര്‍വതി അഭിമുഖത്തില്‍ പറഞ്ഞത്. അടുക്കള ജോലി എന്നത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമല്ലെന്നും ആ ബോധ്യം നിങ്ങള്‍ക്കുണ്ടാവുമ്പോഴാണ് രണ്ടുമൂന്നു തലമുറയെങ്കിലും കഴിഞ്ഞ് അത് പ്രാവര്‍ത്തികമാവുകയുള്ളു എന്നുമാണ് അമ്മ പറഞ്ഞു തന്നതെന്നണ് നടി പറഞ്ഞത്.
എന്നാല്‍ ഈ വാര്‍ത്ത പ്രചരിച്ചതോടെ നടിയെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. 'ഈ തള്ള എന്തൊരു വിടല്‍ ആണെന്നും, അടുക്കളയില്‍ കയറാന്‍ ഭാഗ്യം ഇല്ലാത്ത ലോകത്തിലെ ആദ്യത്തെ വനിത,' എന്ന് തുടങ്ങി നിരവധി കമന്റുകളാണ് മാലപാര്‍വതിക്കെതിരായി വന്നത്.

ഈ വിഷയത്തില്‍ പ്രതികരിച്ച സുഹൃത്ത് ഷെമീറിന്റെ പോസ്റ്റ് പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി. 'വീഴുമ്പോഴെല്ലാം ഓടിയെത്തുന്ന കൂട്ടുകാരന്‍' എന്ന ക്യാപ്ഷനിലാണ് സുഹൃത്ത് പങ്കുവെച്ച എഴുത്ത് നടി ഷെയര്‍ ചെയ്തത്.
'എന്റെ വീട്ടില്‍ ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അമ്മ അടുക്കളയില്‍ കയറിയിട്ടില്ല' എന്ന വളരെ സത്യസന്ധമായ ഒരു പ്രസ്താവന അഭിനേത്രിയും സാമൂഹ്യ പ്രവര്‍ത്തകയുമായ മാലാപാര്‍വതി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തില്‍ പറയുന്നു.
ആ വാചകം മാത്രം തലവാചകമായി കൊടുത്ത് കേരളത്തിലെ സാമൂഹ്യദ്രോഹികള്‍ക്ക് അവരുടെ അധിക്ഷേപങ്ങള്‍ കോരി ചൊരിയാനുള്ള അവസരമാക്കി കൊടുക്കുന്നു ഓണ്‍ലൈന്‍ മാധ്യമങ്ങള്‍.
ചീത്ത വിളികളും തെറി വിളികളും അധിക്ഷേപങ്ങളുമായി എത്തുന്ന ഈ സാമൂഹ്യ ദ്രോഹികള്‍ക്ക് മാലപാര്‍വതിയുടെ അമ്മയെ കുറിച്ച് എന്തെങ്കിലും അറിയാമോ..?
ഡോ. കെ ലളിത എന്ന അവരുടെ അമ്മ മൂന്നു തലമുറകളിലെ ഒരുലക്ഷത്തോളം കുഞ്ഞുങ്ങളുടെ പിറവിയില്‍ ഒപ്പം നിന്ന തലസ്ഥാനത്തെ പ്രമുഖ ഗൈനക്കോളജിസ്റ്റായിരുന്നു. 85 വയസ്സില്‍ മരണപ്പെടുന്നത് വരെ കര്‍മനിരതയായിരുന്ന രാജ്യത്തെ തന്നെ ഏറ്റവും ആദ്യത്തെ വനിതാ ഗൈനക്കോളജിസ്റ്റുകളില്‍ ഒരാള്‍.
1954 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസിന് നാലാം റാങ്കോടെയാണ് ഡോക്ടര്‍ ലളിത പാസ്സായത്. പി ജിക്ക് ഗൈനക്കോളജിക്കാണ് ചേര്‍ന്നത്. അന്ന് ഗൈനക്കോളജിസ്റ്റുകള്‍ കുറവായിരുന്നു. ഇന്റേണ്‍ഷിപ്പ് കാലത്താണ് ആദ്യ പ്രസവം എടുക്കുന്നത്. മൃദുഭാഷിയായ ഡോ. ലളിത മികച്ച അധ്യാപികയുമായിരുന്നു.പ്രമുഖരായ ഒട്ടേറെ ഡോക്ടര്‍മാര്‍ ലളിതക്ക് കീഴില്‍ പഠിച്ചു.

ആദ്യം സംസ്ഥാന ഹെല്‍ത്ത് സര്‍വീസിലായിരുന്നു.1964 ലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിയത്. എസ് എ ടി സൂപ്രണ്ടും ഗൈനക്കോളജി വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ച് 1992 ലാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. അടുത്ത ദിവസം തന്നെ എസ് യു ടിയില്‍ ജോലിയില്‍ പ്രവേശിച്ചു. ഇവിടെ മരണം വരെ സേവനം തുടര്‍ന്നു. കൈ വിറയ്ക്കാത്തിടത്തോളം നിവര്‍ന്നുനില്‍ക്കാന്‍ പറ്റുന്നിടത്തോളം പ്രൊഫഷനില്‍ തുടരണമെന്നാണ് ഡോ.ലളിത ആഗ്രഹിച്ചത്.
അഭിമുഖത്തില്‍ മാലാപാര്‍വതി പറയുന്നുണ്ട്, അമ്മ മക്കളോടായി പറഞ്ഞിരുന്ന ഒരു കാര്യം, 'അടുക്കള ജോലി എന്നത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമല്ല, ആ ബോധ്യം നിങ്ങള്‍ക്കുണ്ടാവുമ്പോഴാണ് രണ്ടു മൂന്നു തലമുറയെങ്കിലും കഴിഞ്ഞു അത് പ്രാവര്‍ത്തികമാവൂ'എന്ന്..!
അധിക്ഷേപങ്ങള്‍ വിളിച്ചു വരുത്താന്‍ കഷ്ട്ടപ്പെടുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളും കൊള്ളാം, സമ്പൂര്‍ണ്ണ സാക്ഷരതയില്‍ അഭിമാനിക്കുന്ന ഒരു നാട്ടിലെ സംസ്‌ക്കാര നിരക്ഷരരും കൊള്ളാം...! ഷെമീര്‍ കുറിപ്പ് അവസാനിപ്പിക്കുന്നു.


Click it and Unblock the Notifications











