'അഭിപ്രായങ്ങൾ ജെനുവിനായിരിക്കണം'; മരക്കാറിനെ ഡീഗ്രേഡ് ചെയ്തവരെ കുറിച്ച് വെളിപ്പെടുത്തി മഞ്ജു വാര്യർ!
സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മരക്കാർ: അറബിക്കടലിന്റെ സിംഹം ഇക്കഴിഞ്ഞ രണ്ടാം തിയ്യതിയാണ് തിയേറ്ററുകളിൽ എത്തിയത്. മൂന്ന് വാർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം തിയേറ്ററിൽ എത്തിയത്. റെക്കോർഡ് സൃഷ്ടിച്ചാണ് ചിത്രം ഡിസംബർ 2ന് ലോകവ്യാപകമായി റിലീസിനെത്തിയത്. റിലീസിന് മുമ്പേ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ചിത്രം ചരിത്രം കുറിച്ചിരുന്നു. റിസർവേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി ക്ലബിൽ എത്തിയത്. മരക്കാർ റിലീസ് പ്രഖ്യാപിച്ച അന്ന് മുതൽ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു.
ലോകമാകമാനം 4100 സ്ക്രീനുകളിലാണ് മരക്കാർ പ്രദർശനത്തിനെത്തിത്. 2018 ഏപ്രിൽ 28ന് പ്രഖ്യാപിച്ച ചിത്രമാണ് മൂന്നര വർഷങ്ങൾക്കിപ്പുറം തിയേറ്ററുകളിൽ എത്തിയത്. പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം എന്നത് തന്നെയായിരുന്നു സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ഒപ്പം ഇന്ത്യൻ സിനിമയിൽ നിന്നുള്ള നിരവധി താരങ്ങളാണ് ഈ സിനിമയുടെ ഭാഗമായത്. സിനിമയുടെ വലിയൊരു ഭാഗം റാമോജി ഫിലിം സിറ്റിയിൽ സെറ്റിട്ടാണ് ചിത്രീകരിച്ചത്.

മരക്കാർ റിലീസ് ചെയ്ത രണ്ട് ദിവസത്തോളം സിനിമ വലിയ തോതിൽ സോഷ്യൽമീഡിയ വഴി ഡീഗ്രേഡ് ചെയ്യുന്ന പ്രവണതയുണ്ടായിരുന്നു. വ്യാപകമായി സിനിമയെ കുറിച്ചുള്ള ട്രോളുകളും മോശം നിരൂപണങ്ങളും പ്രചരിച്ചിരുന്നു. കഥയ്ക്ക് കാമ്പില്ലെന്നും മോഹൻലാൽ അടക്കമുള്ള നടീ നടന്മാരുടെ പ്രകടനങ്ങൾ മോശമായിരുന്നുവെന്നുള്ള തരത്തിലെല്ലാമാണ് വിമർശനങ്ങൾ വന്നിരുന്നത്. രണ്ട്, മൂന്ന് ദിവസം മാത്രമാണ് സിനിമയെ വിമർശിച്ചുള്ള കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. പിന്നീട് കുടുംബപ്രേക്ഷകർ തിയേറ്ററിലേക്ക് എത്തിയതോടെ സിനിമയെ പറ്റിയുള്ള ഡീഗ്രേഡിങുകൾ അവസാനിച്ചു.

വളരെ ഏറെ ഹൈപ്പ് കിട്ടിയ ചിത്രമായിരുന്നു മരക്കാർ എന്നതുകൊണ്ടാണ് പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നില്ല ചിത്രമെന്ന് ചിലർക്ക് തോന്നിയത് എന്നാണ് നിരൂപകർ മരക്കാറിനെ കുറിച്ച് പറഞ്ഞത്. കുടുംബസമേതം കണ്ടിരിക്കാവുന്ന മോസമില്ലാത്ത ഒരു സിനിമയാണ് മരക്കാർ എന്നാണ് കുടുംബപ്രേക്ഷകർ അഭിപ്രായപ്പെട്ടത്. ഡിഗ്രേഡിങ് വ്യാപകമായിരുന്നതിനാൽ വലിയ പ്രതീക്ഷ ഇല്ലാതെയാണ് സിനിമ കാണാനെത്തിയതെന്നും അതുകൊണ്ട് മരക്കാർ നല്ലൊരു അനുഭവമായിരുന്നുവെന്നുമാണ് പിന്നീട് സിനിമാ പ്രേമികൾ മരക്കാറിനെ കുറിച്ച് അഭിപ്രായപ്പെട്ടത്. സിനിമയെ കുറിച്ച് വ്യാപകമായി ഡീഗ്രേഡിങ് നടക്കുമ്പോഴും സിനിമ മേഖലയിൽ നിന്നുള്ളവർ അടക്കം സിനിമ കണ്ട് അഭിപ്രായം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. മോഹൻലാൽ, പ്രഭു, മുകേഷ് എന്നിവർക്കെല്ലാം പുറമെ ചിത്രത്തിൽ ശ്രദ്ധേയമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു വാര്യർ സിനിമയ്ക്ക് ഇത്രയേറെ ഡീഗ്രേഡിങ് വരാനുണ്ടായ സാഹചര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.
Recommended Video

'സിനിമയെ കുറിച്ച് വ്യാപകമായി ഡീഗ്രേഡിങ് നടക്കുന്നത് ശ്രദ്ധിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. ജെനുവിനാണെങ്കിൽ അതിന് വിലയുണ്ടാകും. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു ഡീഗ്രേഡിങ് നടന്നത് എന്നത് എനിക്ക് വ്യക്തമല്ല. എല്ലാ സിനിമയ്ക്കും അതിന്റേതായ കഷ്ടപ്പാടും സമർപ്പണവും എല്ലാം ആവശ്യമാണ്. പക്ഷെ ഡീഗ്രേഡിങിന് ശേഷം സിനിമ കണ്ടവരെല്ലാം എനിക്ക് മെസേജുകൾ അയച്ചിരുന്നു. നല്ല സിനിമയാണ് എന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്. ഇപ്പോഴും സിനിമയെ കുറിച്ച് വിലയിരുത്തി ഉള്ള മെസേജുകൾ വരാറുണ്ട്' മഞ്ജു വാര്യർ പറയുന്നു. ഒടിയനിലെ 'കഞ്ഞി എടുക്കട്ടെ' ഡയലോഗിനെ മരക്കാറിലെ തന്റെ രംഗങ്ങളുമായി കൂട്ടിച്ചേർത്തുള്ള ട്രോളുകൾ ശ്രദ്ധിച്ചിരുന്നുവെന്നും. ഏറെ ചിരിപ്പിച്ചു അവയെന്നും നല്ല ഹാസ്യബോധം ഇല്ലാത്തവർക്ക് ഇത്തരത്തിലുള്ള ട്രോളുകൾ സാധ്യമാകില്ലെന്നും മഞ്ജു വാര്യർ പറഞ്ഞു. മരക്കാർ സിനിമയുടെ ചിത്രീകരണം ഏറെ ആസ്വദിച്ച് ചെയ്ത ഒന്നാണെന്നും ഒരു പിക്നിക്ക് പോലെയാണ് തോന്നിയതെന്നും മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ മഞ്ജുവാര്യർ പറഞ്ഞു.


Click it and Unblock the Notifications











