പുറകിൽ നിന്ന് വന്ന് കെട്ടിപ്പിടിച്ച് ചുംബിച്ചു! അമ്മയെയും മകളെയും ലൊക്കേഷനിൽ പീഡിപ്പിച്ചത് നേരിട്ടറിയാം; മിനു
സിനിമയില്‍ അഭിനയിക്കാനെത്തി ആദ്യ സിനിമയില്‍ നിന്ന് തന്നെ ദുരനുഭവം നേരിടേണ്ടി വന്നുവെന്ന് വെളിപ്പെടുത്തുകയാണ് നടി മിനു മുനീര്‍. നടന്‍ ജയസൂര്യ, മണിയന്‍പിള്ള രാജു, മുകേഷ്, ഇടവേള ബാബു, ചില പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നിവര്‍ക്കെതിരെയാണ് ഗുരുതര ആരോപണങ്ങളുമായി നടി എത്തിയത്.
അതുപോലെ സിനിമയുടെ ലൊക്കേഷനില്‍ കൊണ്ട് വന്ന് ഒരു അമ്മയെയും മകളെയും പീഡിപ്പിച്ചതിന് താന്‍ സാക്ഷിയാണെന്നാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലൂടെ നടി വെളിപ്പെടുത്തിയിരിക്കുന്നത്.

2008 ല്‍ 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമാണ് ജയസൂര്യയില്‍ നിന്നുമാണ് ആദ്യത്തെ ദുരനുഭവം ഉണ്ടായത്. അദ്ദേഹമാണ് ആദ്യത്തെ വില്ലന്‍. സെക്രട്ടറിയേറ്റിന് സമീപത്ത് നിന്നും ചിത്രീകരണം നടക്കുകയായിരുന്നു. റെസറ്റ് റൂമില്‍ പോയി തിരികെ വന്ന് സാരി ശരിയാക്കുന്നതിനിടയില്‍ ജയസൂര്യ പിന്നില്‍ നിന്ന് വന്ന് കെട്ടിപ്പിടിക്കുകയും ചുണ്ടില്‍ അമര്‍ത്തി ചുംബിക്കുകയുമായിരുന്നു. പ്രതീക്ഷിക്കാതെ വന്ന ആക്രമണത്തില്‍ പകച്ച് പോവുകയും പേടിച്ച് ഓടി പോവുകയുമാണ് ചെയ്തത്.
അതിന് തൊട്ട് അടുത്തായി നെടുമുടി വേണു ചേട്ടന്‍, ജഗതി ചേട്ടന്‍ തുടങ്ങി ഒരുപാട് താരങ്ങളുണ്ടായിരുന്നു. അവരോട് പോയി ഈ അനുഭവം പറയാമെന്ന് കരുതിയെങ്കിലും ജയസൂര്യ പിന്നാലെ ഓടി എത്തി. എന്നിട്ട് മീനു ഒരു കാര്യം പറയാനുണ്ട്. യേസ് ഓര്‍ നോ എന്ന ഉത്തരം പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു.
ശേഷം എനിക്ക് തിരുവനന്തപുരത്ത് ഒരു ഫ്‌ളാറ്റുണ്ട്. എനിക്ക് നിന്നെ ഇഷ്ടപ്പെട്ടു. വരാന്‍ താല്‍പര്യമുണ്ടെങ്കില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാവുമെന്നും പറഞ്ഞു. അതിന് ശേഷം വേറൊന്നും അദ്ദേഹത്തില്‍ നിന്നും ഉണ്ടായില്ല.
എന്റെ ആദ്യത്തെ സിനിമയായിരുന്നു. ഇങ്ങനെയാണോ സിനിമ എന്നൊക്കെ ഓര്‍ത്ത് വലിയ സങ്കടം തോന്നിയിരുന്നു. ഇക്കാര്യങ്ങള്‍ ഞാന്‍ അവിടെ ആരോടും പറഞ്ഞില്ല. പിന്നീട് സിനിമയില്‍ അഭിനയിക്കാന്‍ വിടില്ലല്ലോ എന്നോര്‍ത്ത് വീട്ടില്‍ പോലും പറഞ്ഞില്ലെന്നും മിനു കൂട്ടിച്ചേര്‍ത്തു.

സമാനമായ രീതിയില്‍ മണിയന്‍പിള്ള ചേട്ടനില്‍ നിന്നും അനുഭവം ഉണ്ടായി. കലണ്ടര്‍ എന്ന സിനിമയില്‍ അദ്ദേഹത്തിന്റെ ഭാര്യയായിട്ടാണ് ഞാന്‍ അഭിനയിച്ചത്. ഭര്‍ത്താവ് ഗള്‍ഫിലാണെന്ന് അറിഞ്ഞതോടെ കാര്യങ്ങള്‍ എങ്ങനെ നടക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു. പിന്നീട് ഞാന്‍ താമസിക്കുന്ന ഹോട്ടലില്‍ തന്നെ മുറിയെടുത്ത് വരികയും വാതിലില്‍ മുട്ടുകയും ചെയ്തു. വാതില്‍ തുറക്കാത്തതിന്റെ ദേഷ്യം പിന്നീടും അദ്ദേഹം കാണിച്ചതായി നടി പറയുന്നു.
ഒരു അമ്മയും മകളും സിനിമാ ലൊക്കേഷനില്‍ പീഡനത്തിന് ഇരയായത് താന്‍ നേരിട്ട് കണ്ടതായിട്ടും നടി വെളിപ്പെടുത്തുന്നു. വണ്‍വേ ടിക്കറ്റ് എന്ന സിനിമയുടെ ലൊക്കേഷനിലാണ് സംഭവം. പതിനാറ് വയസോ മറ്റോ ഉള്ളൊരു പെണ്‍കുട്ടി അഭിനയിക്കാനായി എത്തി. രണ്ടാഴ്ചയോളം അവരെ ലൊക്കേഷനിലേക്ക് കൊണ്ട് പോകാതെ മുറിയിലിട്ട് പീഡിപ്പിക്കുകയായിരുന്നു.
ക്യാമറമാന്‍ ആണെന്നും സംവിധായകന്‍ ആണെന്നുമൊക്കെ പറഞ്ഞ് പലരും മാറി മാറി വന്ന് അവരെ പീഡിപ്പിച്ചു. ശരിക്കും അവര്‍ ആ സിനിമയുടെ സംവിധായകനെ നേരിട്ട് കണ്ടിട്ട് പോലുമില്ലായിരുന്നു. അദ്ദേഹത്തിന് ഇതില്‍ പങ്കില്ല. എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്ന് പറഞ്ഞതോടെ വണ്ടിക്കൂലിയ്ക്കുള്ള പൈസ കൊടുത്തത് ഞാനാണ്. പിന്നീട് അവരെ ഒരു ലൊക്കേഷനിലും ഞാന്‍ കണ്ടിട്ടില്ലെന്നും മിനു വെളിപ്പെടുത്തുന്നു.


Click it and Unblock the Notifications