തനിക്കുള്ളിലെ അഭിനേത്രിയെ കണ്ടെത്താൻ ഭ്രമം സഹായിച്ചുവെന്ന് റാഷി ഖന്ന
തെന്നിന്ത്യയിലെ താരസുന്ദരിമാരുടെ ഇടയിലേക്ക് അടുത്തിടെ കയറി വന്ന നടിയാണ് റാഷി ഖന്ന. ബോളിവുഡിലൂടെയായിരുന്നു തുടക്കമെങ്കിലും ഇപ്പോൾ നടി തിളങ്ങി നിൽക്കുന്നത് തെലുങ്ക്, തമിഴി, മലയാളം സിനിമകളിലാണ്. ചുരുങ്ങിയ കാലയളവുകൊണ്ടാണ് റാഷി ഖന്ന മുൻനിര നായകന്മാർക്കൊപ്പം അഭിനയിച്ച് തുടങ്ങിയത്.
ഇതുവരെ താരത്തിന്റേതായി പുറത്തിറങ്ങിയ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. 2013 മുതൽ 2021 വരെയുള്ള കാലയളവിൽ ഇരുപതിന് മുകളിൽ സിനിമകളുടെ ഭാഗമായി കഴിഞ്ഞു റാഷി ഖന്ന. നടിയെന്നതിന് പുറമെ ഒരു മോഡൽ കൂടിയാണ് റാഷി ഖന്ന. തെലുങ്ക് സിനിമകളുടെ മൊഴിമാറ്റങ്ങൾ മലയാളത്തിൽ റിലീസ് ചെയ്ത് തുടങ്ങിയതോടെയാണ് റാഷി ഖന്ന അടക്കമുള്ള അഭിനേത്രികളെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത്.

ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലെ അഭിനയത്തിന് ശേഷം വീണ്ടും മലയാള ചിത്രവുമായി റാഷി ഖന്ന ഉടൻ നമ്മുടെ സ്വീകരണ മുറികളിലേക്ക് എത്തും. റാഷിയുടെ മോളിവുഡിലേക്കുള്ള രണ്ടാം വരവ് പൃഥിരാജിന്റെ റിലീസിനൊരുങ്ങുന്ന സിനിമ ഭ്രമത്തിലൂടെയാണ്. ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയാണ് റാഷി ഖന്ന. ഇപ്പോൾ മലയാളത്തിലേക്ക് എത്തിയതിനെ കുറിച്ചും മറ്റ് സിനിമാ മേഖലകളെ അപേക്ഷിച്ച് നോക്കുമ്പോൾ മലയാളത്തിൽ കണ്ട മാറ്റങ്ങളെ കുറിച്ചുമെല്ലാം റാഷി മനസ് തുറന്നിരിക്കുകയാണ്.

കാണാൻ ഭംഗിയുള്ളത് കൊണ്ട് മാത്രം മലയാള സിനിമയിൽ പിടിച്ചുനിൽക്കാൻ ഒരു അഭിനേതാവിനും കഴിയില്ലെന്നും മലയാള സിനിമ എന്നും ഫോക്കസ് ചെയ്യുന്നത് കലാകാരന്മാരുടെ കഴിവിലേക്കാണെന്നും താൻ മനസിലാക്കിയിട്ടുണ്ട് എന്നാണ് നടി പറയുന്നത്. അഭിനേതാക്കളിൽ നിന്നും മികച്ച പ്രകടനം പുറത്തെടുപ്പിക്കാൻ മലയാള സിനിമയിൽ പ്രവർത്തിക്കുന്നവരെല്ലാം ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ടെന്നുമാണ് നടി പറയുന്നത്.

2013ൽ ഷൂജിത് സിർകാർ സംവിധാനം ചെയ്ത മദ്രാസ് കഫേയിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം തമിഴ്, തെലുങ്ക് മേഖലകളുടെ ഭാഗമായ റാഷി ഖന്ന ബംഗാൾ ടൈഗർ, സുപ്രീം, ജയ് ലവ കുസ, തോളി പ്രേമ, ഇമൈക്ക നൊടിഗൽ, പ്രതി റോജു പാണ്ഡേജ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. 2017 ൽ ആക്ഷൻ ത്രില്ലറായ വില്ലൻ എന്ന മലയാള ചിത്രത്തിലൂടെയാണ് റാഷി മലയാള സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത്. നടൻ മോഹൻലാലായിരുന്നു ചിത്രത്തിൽ നായകൻ.

മലയാള ചലച്ചിത്രമേഖലയിലെ ചലച്ചിത്രപ്രവർത്തകർ എടുക്കുന്ന തരത്തിലുള്ള സിനിമകളോട് എന്നും തനിക്ക് ആകർഷണം തോന്നാറുണ്ടെന്നും പിന്നണിയിൽ പ്രവർത്തിക്കുന്നവർ റിയലിസ്റ്റിക്ക് അഭിനയം കലാകാരന്മാരിൽ നിന്ന് പുറത്തെടുക്കാൻ ശ്രമിക്കുമ്പോൾ അഭിനേതാക്കളും പൂർണമായും അതിനോട് സഹകരിച്ച് തങ്ങളുടെ ചട്ടക്കൂടുകൾ പൊട്ടിച്ച് കഴിവ് പുറത്തെടുക്കുന്നതായി തോന്നിയിട്ടുണ്ടെന്നും റാഷി ഖന്ന വ്യക്തമാക്കി.

'വില്ലനിൽ മോഹൻലാൽ സാറിനൊപ്പം അഭിനയിക്കുമ്പോൾ മലയാളത്തിലെ സിനിമാആസ്വദകർ തന്നെ സ്വീകരിക്കുമെന്നോ തിരിച്ചറിയുമെന്നോ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. വില്ലനിലേക്ക് വന്നത് മലയാളത്തിലും തന്റേതായ എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന ആഗ്രഹം കൊണ്ടാണ്. നിങ്ങൾ ഒരു കലാകാരന്റെ കഴിവിനെയാണ് പുറത്തെടുത്ത് അത് മാർക്കറ്റ് ചെയ്യാനാണ് ശ്രമിക്കുന്നത്. കഴിവ് മുകളിൽ ആകാരഭംഗിക്ക് മലയാളം പ്രാധാന്യം നൽകുന്നില്ല. പുറമെയുള്ള ഭംഗികൊണ്ട മലയാളത്തിൽ പിടിച്ചുനിൽക്കാനും സാധിക്കില്ലെന്നും ഞാൻ മനസിലാക്കുന്നു. മറ്റാരും പരീക്ഷിക്കാത്ത സന്ദർഭങ്ങളും കഥകളും എല്ലാം ധീരതയോടെ മലയാളത്തിലെ ചലച്ചിത്രപ്രവർത്തകർ ചെയ്യുന്നുണ്ട്.' റാഷി ഖന്ന പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Recommended Video

2018ൽ ബോളിവുഡിൽ റിലീസ് ചെയ്ത അന്ധാദുൻ എന്ന സിനിമയുടെ റീമേക്കാണ് മലയാളത്തിൽ ഒരുങ്ങുന്ന ഭ്രമം. പൃഥ്വിരാജാണ് ആയുഷ്മാൻ അവതരിപ്പിച്ച നായക കഥാപാത്രത്തിന് മലയാളത്തിൽ ജീവൻ നൽകുന്നത്. രാധിക ആപ്ത ചെയ്ത കഥാപാത്രത്തെയാണ് റാഷി ഖന്ന മലയാളത്തിൽ അവതരിപ്പിക്കുന്നത്. ഭ്രമത്തെ കുറിച്ച് സംസാരിക്കാൻ വന്നപ്പോൾ സംവിധായകൻ രവി.കെ.ചന്ദ്രൻ തന്നോട് പറഞ്ഞ വാക്കുകളും റാഷി വെളിപ്പെടുത്തി. 'നിന്നിലെ അഭിനേതാവിനെ പുറത്തെടുക്കാനുള്ള അവസരമാണ് ഭ്രമത്തിലൂടെ ലഭിക്കാൻ പോകുന്നത്' എന്ന് അദ്ദേഹം പറഞ്ഞതായും റാഷി ഖന്ന വെളിപ്പെടുത്തി. റീമേക്കാണെന്ന് തോന്നിപ്പിക്കാത്ത വിധമാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും റാഷി ഖന്ന പറയുന്നു. ഓരോ മലയാള സിനിമ ചെയ്യുമ്പോഴും അഭിനേതാവെന്ന നിലയിൽ താൻ ഒരുപാട് പുരോഗമിക്കാറുണ്ടെന്നും റാഷി ഖന്ന കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











