പവര്‍ ഗ്രൂപ്പില്‍ സ്ത്രീകളും ഉണ്ടാവാം! 9 സിനിമകൾ നഷ്ടപ്പെട്ടു; കരാറിന്റെ പൈസ കൈയ്യിലുണ്ടെന്ന് ശ്വേത മേനോന്‍
മലയാള സിനിമയില്‍ പതിനഞ്ച് അംഗ പവര്‍ ടീം ഉണ്ടെന്ന് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സൂപ്പര്‍താരങ്ങളടക്കമുള്ള ഈ ഗ്രൂപ്പാണ് പലരെയും നിയന്ത്രിക്കുന്നതെന്നും താരങ്ങളുടെ സിനിമയിലെ അവസരങ്ങള്‍ പോലും നഷ്ടപ്പെടുത്തുന്നതായിട്ടും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അങ്ങനൊരു ഗ്രൂപ്പ് ഉണ്ടെന്ന് തന്നെയാണ് തന്റെയും അനുമാനം എന്ന് പറയുകയാണ് നടി ശ്വേത മേനോന്‍.
അമ്മ നടപടിയൊന്നും എടുക്കുന്നില്ലെന്ന പരാതി നിലവിലുണ്ട്. എന്നാല്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടോന്ന് ചോദിച്ചാല്‍ ആരും വരാറില്ലെന്നും നടി പറയുന്നു. താന്‍ അമ്മയുടെ വൈസ് പ്രസിഡന്റ് ആയിരിക്കുന്ന കാലത്ത് മൈക്കിലൂടെ ചോദിച്ചിട്ട് പോലും പരാതിയുമായി ആരും വന്നില്ലെന്നാണ് നടി പറഞ്ഞത്.

സിനിമയില്‍ അഭിനയിച്ച് തുടങ്ങിയിട്ട് ഇത്ര വര്‍ഷമായെങ്കിലും മോശമായിട്ടുള്ള അനുഭവം ഒന്നും തനിക്കുണ്ടായിട്ടില്ല. എന്നാല്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിട്ടതിന് ശേഷം ആ സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പറയുകയാണ് നടിയിപ്പോള്‍. ഒന്നും രണ്ടുമല്ല, ഒന്‍പത് സിനിമകളാണ് നഷ്ടപ്പെട്ടതെന്ന് മനോരമ ന്യൂസിന് നല്‍കിയ പ്രതികരണത്തിലൂടെ ശ്വേത മേനോന്‍ വ്യക്തമാക്കുന്നു.
അമ്മയുടെ വൈസ് പ്രസിഡന്റ് ആയിരിക്കുന്ന കാലത്ത് ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ വരണം. ഈ ചാന്‍സ് എപ്പോഴും കിട്ടില്ലെന്ന് ഞാന്‍ മൈക്കിലൂടെ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ ആരും വരാറില്ല.
ശക്തമായ ഒരുപാട് കഥാപാത്രങ്ങളും സിനിമയും ചെയ്യാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ സിനിമ കിട്ടാതെ വന്നിട്ടുമുണ്ട്. മീഡിയ പറയുന്നത് തിരിച്ച് വരവ് എന്നാണ്. സത്യത്തില്‍ സിനിമ കിട്ടുമ്പോള്‍ മാത്രമല്ലേ അഭിനയിക്കാന്‍ വരാന്‍ പറ്റുകയുള്ളു. അങ്ങനെ ആറ് മാസം കൂടുമ്പോള്‍ ഞാന്‍ തിരിച്ച് വന്ന് കൊണ്ടേയിരിക്കുകയാണ്.

മോശമായിട്ടുള്ള അനുഭവം എനിക്ക് ഉണ്ടായിട്ടില്ല. പക്ഷേ പല കാര്യങ്ങളെ കുറിച്ചും ശക്തമായ അഭിപ്രായം പറയാറുണ്ട്. ബാത്ത്‌റൂം സൗകര്യം വേണമെന്ന് ഞാന്‍ എപ്പോഴും പറയും. അതുപോലെ സ്വീമിംഗ് പൂളിലെ ഷൂട്ട് ഉള്ള ദിവസം പിരീഡ്‌സ് ആണെങ്കില്‍ ഞാന്‍ പറ്റില്ലെന്ന് തന്നെ പറയും. നമ്മളത് പറഞ്ഞാലേ ഇത് അവരും അറിയുകയുള്ളു.
വിലക്ക് എനിക്കും ഉണ്ടായിട്ടുണ്ട്. ഒന്‍പത് സിനിമ കരാര്‍ ഒപ്പിട്ടതിന് ശേഷം ഒരു സുപ്രഭാതത്തില്‍ അതില്ലെന്ന് പറഞ്ഞു. സൈന്‍ ചെയ്തപ്പോള്‍ കിട്ടിയ പണമൊക്കെ എന്റെ കൈയ്യിലുണ്ട്. പക്ഷേ സിനിമകളൊന്നും നടന്നില്ല. ഞാനത് കാര്യമാക്കിയിട്ടില്ല. കാരണം എനിക്ക് വരാനുള്ളത് വരുമെന്ന പോസിറ്റീവ് ചിന്തയാണുള്ളത്. അതിലെനിക്ക് വിഷമം ഇല്ല. സിനിമയിലെ പവര്‍ ഗ്രൂപ്പില്‍ ആണുങ്ങള്‍ മാത്രമല്ല പെണ്ണുങ്ങളും ഉണ്ടായേക്കാമെന്നും ശ്വേത കൂട്ടിച്ചേര്‍ക്കുന്നു.
ഹേമ കമ്മിറ്റിയെന്നല്ല ആരാണെങ്കിലും നമ്മള്‍ പരാതി കൊടുത്താല്‍ മാത്രമേ അവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റുകയുള്ളു. സംവിധായകന്‍ രഞ്ജിനിത്തിനെതിരെ തെളിവുകളുണ്ടെങ്കില്‍ ആ കുട്ടി തീര്‍ച്ചയായിട്ടും പരാതി കൊടുക്കണമെന്ന് തന്നെയാണ് എനിക്ക് പറയാനുള്ളതെന്നും നടി പറയുന്നു.


Click it and Unblock the Notifications











