'വേലക്കാരിയാകാം... വേലക്കാരിയുടെ കഥയാണ് സിനിമ പറയുന്നതെങ്കിൽ', ടൈപ്പ് കാസ്റ്റിങിനെ കുറിച്ച് സുരഭി ലക്ഷ്മി
സുരഭി ലക്ഷ്മി എന്ന പേര് കേട്ടാൽ തന്നെ ആളുകളുടെ മനസിലേക്ക് ഓടിയെത്തുക എം80 മൂസ എന്ന ഹാസ്യ സീരിയലിലെ പാത്തു എന്ന കഥാപാത്രത്തെയാണ്. സ്വതസിദ്ധമായ ശൈലിയിലൂടെ കലയിൽ തിളങ്ങിയ സുരഭി ടെലിവിഷനിൽ നിന്നും പിന്നീട് സിനിമയിലേക്ക് എത്തി. ഇന്ന് കൈനിറയെ അംഗീകാരങ്ങളും സിനിമകളുമായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ് സുരഭി ലക്ഷ്മി.
2005ൽ തുടങ്ങിയ സിനിമാ ജീവിതം 2021ൽ എത്തിനിൽക്കുമ്പോൾ പിന്നിട്ട വഴികളെ കുറിച്ചും തന്നെ തേടിയെത്തിയ അവസരങ്ങളെ കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കൂടി സുരഭിയെ തേടിയെത്തിയിരുന്നു.

നാടകത്തിലൂടെയാണ് സുരഭി അഭിനയത്തെ സ്നേഹിച്ച് തുടങ്ങുന്നത്. കൈനിറയെ സിനിമകൾ ഉള്ളപ്പോഴും നാടകം മറക്കുന്നില്ല സുരഭി. ജ്വാലാമുഖി എന്ന പുതിയ ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ താരം. മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന എയ്‍ഞ്ചൽ എന്ന വീട്ടമ്മയുടെ കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരഭി അവതരിപ്പിക്കുന്നത്. എറണാകുളം തൃക്കാക്കരയിലെ ശ്മശാനത്തിലെ ശവശരീരങ്ങള്‍ ദഹിപ്പിക്കുന്ന ജോലി ചെയ്യുന്ന സലീന എന്ന സ്ത്രീയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതിനായി നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചും സെല്ലുലോയ്ഡ് മാഗസീന് നൽകിയ അഭിമുഖത്തിൽ സുരഭി വ്യക്തമാക്കിയിട്ടുണ്ട്.

'ഞാൻ മാത്രമല്ല ജ്വാലാമുഖി അണിയറപ്രവർത്തകർ ഒന്നാകെ ഏറെ പ്രയാസപ്പെട്ട് ചെയ്ത സിനിമയാണ് ജ്വാലാമുഖി. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി സെലീന ചേച്ചിയെ സന്ദർശിക്കുകയും അവരുടെ രീതികളും മറ്റിം കണ്ടുപഠിക്കുകയും ചെയ്തിരുന്നു. ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ ഏറ്റവും മനക്കരുത്തുള്ള സ്ത്രീയായിട്ടാണ് സെലീന ചേച്ചിയെ തോന്നിയത്. അവരുടെ രീതികളും സംസാരവും എല്ലാം എനിക്കത് ബോധ്യപ്പെടുത്തി തന്നിട്ടുണ്ട്'. 2020 ലെ കേരള ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ജ്വാലാമുഖി എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി ലക്ഷ്മിയെയാണ് മികച്ച നടിയായി തെരഞ്ഞെടുത്തിരിക്കുന്നത്. തൊടുപുഴയിലെ ഒരു കുന്നിന്റെ മുകളിലായിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്മലയാളത്തിലെ പ്രമുഖരായ പല മുന്‍നിര താരങ്ങളെയും ജ്വാലാമുഖിയിലെ കഥാപാത്രമാകാന്‍ സമീപിച്ചിരുന്നുവെന്നും എന്നാല്‍ ചിത്രത്തിന്റെ കണ്‍ട്രോളറായിരുന്ന ഷാജി പട്ടിക്കരയാണ് ചിത്രത്തിലേക്ക് ക്ഷണിച്ചതെന്നും സുരഭി ലക്ഷ്മി പറയുന്നു. ഹരികുമാറാണ് ജ്വാലാമുഖി സംവിധാനം ചെയ്തിരിക്കുന്നത്.

സിനിമയിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതായി തോന്നിയിട്ടുണ്ടെന്നും തുറന്നുപറയുകയാണ് സുരഭി ലക്ഷ്മി. പലരും വിളിക്കുമ്പോൾ വേലക്കാരിയാകുമോ, പ്രോസ്റ്റിറ്റ്യൂട്ട് ആയി അഭിനയിക്കുമോ എന്നൊക്കെ ചോദിക്കാറുണ്ടെന്നും സുരഭി ലക്ഷ്മി പറയുന്നു. 'വേലക്കാരിയായി അഭിനയിക്കുന്നതിൽ മടയില്ല.... പക്ഷെ കഥ വേലക്കാരിയേ കേന്ദ്രീകരിച്ചുള്ളതാണെങ്കിൽ മാത്രം... അത് പ്രോസ്റ്റിറ്റ്യൂട്ട് ആണെങ്കിലും പ്രോസ്റ്റിറ്റ്യൂട്ടിന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തമെങ്കിൽ കഥാപാത്രം ചെയ്യാൻ താൽപര്യമുണ്ടെന്നാണ് പറയാറുള്ളത്' സുരഭി ലക്ഷ്മി പറയുന്നു. നായകന്റേയും നായികയുടേയും അമ്മ കഥാപാത്രത്തെ അവതരിപ്പിക്കാനും ഒട്ടനവധി ഓഫറുകൾ വന്നിരുന്നുവെന്നും താൽപര്യമില്ലാത്തതിനാൽ വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും സുരഭി ലക്ഷ്മി പറയുന്നു.
Recommended Video

ദുൽഖർ സൽമാന്റെ ബിഗ് ബജറ്റ് സിനിമ കുറുപ്പിന്റെയും ഭാഗമായിട്ടുണ്ട് സുരഭി ലക്ഷ്മി. ചിത്രത്തിൽ ദുൽഖറിന്റെ ബന്ധുവിന്റെ വേഷമാണ് സുരഭിക്ക്. ദുൽഖറിനോട് പട്ടിണി കിടന്നിട്ടുണ്ടോയെന്ന് ഒരിക്കൽ താൻ ചോദിച്ചിരുന്നുവെന്നും അതിന് അദ്ദേഹം നൽകിയ മറുപടി അത്ഭുതപ്പെടുത്തിയെന്നും സുരഭി ലക്ഷ്മി പറയുന്നു. 'പഠിക്കുന്ന നാളുകളിൽ വീട്ടിൽ പണം ചോദിക്കാൻ മടിയായതിനാൽ ഭക്ഷണം അഡ്ജസ്റ്റ് ചെയ്ത് കഴിക്കുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ടെന്ന് ' ദുൽഖർ പറഞ്ഞതായാണ് സുരഭി ലക്ഷ്മി പറയുന്നത്. ഒരിടവേളയ്ക്ക് ശേഷം അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന പദ്മയാണ് നടി സുരഭി ലക്ഷ്മിയുടെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രം. സൗബിന്‍, ദിലീഷ് പോത്തന്‍ എന്നിവരോടൊപ്പം കേന്ദ്ര കഥാപാത്രമായി എത്തുന്ന കള്ളന്‍ ഡിസൂസ, ദുല്‍ഖര്‍ ചിത്രം കുറുപ്പ്, അനുരാധ, തല, പൊരിവെയില്‍ എന്നീ ചിത്രങ്ങളും ഷൂട്ടിംഗ് പൂര്‍ത്തിയായി ഉടന്‍ റിലീസിനെത്തുന്ന ചിത്രങ്ങളാണ്.


Click it and Unblock the Notifications











