ആറാട്ടണ്ണന് പൂട്ട് വീണു! നടിമാരെ പറ്റി അനാവശ്യം പറഞ്ഞു, കൈയ്യില്‍ കിട്ടിയാൽ എന്ത് വേണമെന്ന് അറിയാമെന്ന് നടി ഉഷ
സിനിമ കാണാന്‍ തിയേറ്ററിലെത്തി റിവ്യൂ പറഞ്ഞ് വൈറലായ നിരവധി പേരുണ്ട്. സന്തോഷ് വര്‍ക്കി എന്ന ആറാട്ടണ്ണനാണ് ഇതിന് തുടക്കം കുറിക്കുന്നത്. മോഹന്‍ലാലിന്റെ ആറാട്ട് എന്ന സിനിമയെ കുറിച്ച് സംസാരിച്ചാണ് സന്തോഷ് രംഗത്ത് വരുന്നത്. ഇദ്ദേഹത്തിന്റെ വാക്കുകള്‍ ഏറ്റെടുത്തതോടെ എല്ലാവരും ആറാട്ടണ്ണന്‍ എന്ന വിശേഷണവും ഇദ്ദേഹത്തിന് നല്‍കി. പിന്നീട് പല സിനിമകളെ കുറിച്ചും റിലീസ് ദിവസം അഭിപ്രായം പറഞ്ഞ് സന്തോഷ് സോഷ്യല്‍ മീഡിയ സ്‌റ്റോറായി.
പിന്നീടാണ് പല പ്രമുഖ നടിമാര്‍ക്കുമെതിരെ വളരെ മോശമായ സംസാരം സന്തോഷില്‍ നിന്നും ഉണ്ടാവുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അസഭ്യം പറഞ്ഞതിനെ തുടര്‍ന്ന് പലരും പരാതിയുമായി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ സന്തോഷ് വര്‍ക്കിയെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

നടിമാരെയും സ്ത്രീകളെയും അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്ന് ചൂണ്ടിക്കാണിച്ചാണ് സന്തോഷിനെ പോലീസ് കൊണ്ട് പോകുന്നത്. മാത്രമല്ല ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തു. ഈ വിഷയത്തില്‍ നടി ഉഷ അടക്കമുള്ളവര്‍ പ്രതികരിച്ചിരുന്നു. സിനിമാ നടിമൊരൊക്കെ വേശ്യകളാണെന്ന തരത്തില്‍ സന്തോഷ് നടത്തിയ പ്രസ്താവനയോട് അനുബന്ധിച്ചിരുന്നു പ്രശ്‌നങ്ങള്‍ വീണ്ടും തുടങ്ങിയത്.
ഈ സംഭവത്തെ പറ്റി നടി ഉഷ സംസാരിക്കുന്നതിങ്ങനെയാണ്... 'ഇന്നും ഇന്നലെയുമായി എന്റെ സഹപ്രവര്‍ത്തകരും പരിചയമുള്ളവരും ഒരു ഫേസ്ബുക്ക് പേജിന്റെ ലിങ്കും അതിന്റെ സ്‌ക്രീന്‍ഷോട്ടും എനിക്ക് അയച്ച് തന്നിരുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം, ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കിയെ. രണ്ട് ദിവസം മുന്‍പ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ സിനിമാ നടിമാരെല്ലാം വേശ്യകളാണെന്ന് എഴുതിയിട്ടിരുന്നു. എന്തടിസ്ഥാനത്തിലാണ് അയാള്‍ അങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. നാല്‍പത് വര്‍ഷമായി ഞാന്‍ ഈ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന ആലാണ്. എനിക്ക് മുന്‍പും ശേഷവും ഇപ്പോഴും ആയിരക്കണക്കിന് സ്ത്രീകള്‍ പല മേഖലകളിലായി ജോലി ചെയ്യുന്ന ഇടമാണ് സിനിമ.
ഈ സ്ത്രീകളൊക്കെ വേശ്യകളാണെന്ന് പറയാന്‍ ഇയാള്‍ക്ക് എന്ത് അധികാരമാണുള്ളത്. ഇതിന് എന്ത് മറുപടിയാണ് ഞാന്‍ പറയേണ്ടത്. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇയാളുടെ മുമ്പുള്ള പോസ്റ്റുകളും കോലാഹലങ്ങളുമൊക്കെ ഞാനും കണ്ടിരുന്നു. അപ്പോഴൊക്കെ ഇയാള്‍ തലയ്ക്ക് സുഖമില്ലാത്ത ആളാണെന്നും മാനസികരോഗിയാണെന്നുമൊക്കെയാണ് പറഞ്ഞത്. ഇതോടെ അയ്യോ, പാവം സുഖമില്ലാത്ത ആളാണല്ലോ എന്നേ ഞാനും ചിന്തിച്ചുള്ളു.
ഇത് നടന്ന് തൊട്ടടുത്ത ദിവസവും ഇയാള്‍ നേരെ വിപരീതമായി പറയും. ഇങ്ങനെ മാറി മാറി പറഞ്ഞ് കൊണ്ടേയിരിക്കും. സ്ത്രീകള്‍ക്കെതിരെയാണ് അയാള്‍ പോസ്റ്റിട്ടിരിക്കുന്നത്. ഇതൊരിക്കലും അംഗീകരിച്ച് കൊടുക്കാന്‍ സാധിക്കില്ല. തലയ്ക്ക് സുഖമില്ലെങ്കില്‍ അയാളെ അയാളുടെ ഉത്തരവാദിത്തപ്പെട്ട ആളുകള്‍ കൊണ്ട് പോയി ചികിത്സിക്കണം. മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ട് പോയി പൂട്ടിയിട്ട് ചികിത്സിച്ച ശേഷം അയാള്‍ നേരെ ആയാല്‍ പുറത്ത് കൊണ്ട് വരൂ. അല്ലെങ്കില്‍ ഇനിയും ഞങ്ങളെ പോലെയുള്ള സ്ത്രീകളെ അയാള്‍ അപമാനിച്ച് കൊണ്ടേയിരിക്കും.
മാനസിക പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് ആരും ഇയാള്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്നാണ് പറയുന്നത്. പക്ഷേ എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്ക് അറിയാം. നിയമപരമായി നടപടി എടുക്കാനും കൈയ്യില്‍ കിട്ടിയാല്‍ കൈകാര്യം ചെയ്യാനും ഞങ്ങള്‍ക്ക് നന്നായി അറിയാം. നല്ല ചുട്ട അടി കിട്ടാത്തതിന്റെ കുഴപ്പമാണ്. അയാളുടെ വീട്ടില്‍ അമ്മയും പെങ്ങള്‍മാരുമൊന്നുമില്ലേ എന്നും ഉഷ ചോദിക്കുന്നു.
മറ്റുള്ള സ്ത്രീകളെ പോലെ ഞങ്ങളും ജോലി ചെയ്യുന്ന സ്ഥലമാണ് സിനിമ. സിനിമയില്‍ അഭിനയിക്കുന്ന സ്ത്രീകള്‍ മോശക്കാരിയാണെന്ന് പറയുന്ന പ്രവണതയുണ്ട്. എല്ലാവരെയും പോലെ ഞങ്ങളും ഇവിടെ ജോലി ചെയ്യുകയാണ്. ദയവായി ഇത്തരം കാര്യങ്ങള്‍ മാറ്റണം. ഈ വ്യക്തിയ്ക്ക് എതിരെ നിയമപരമായി തന്നെ മുന്നോട്ട് പോകും. ഈ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന എന്റെ സഹപ്രവര്‍ത്തകരായ വനിതാ അഭിനേതാക്കളോട് എനിക്കൊരു അഭ്യാര്‍ഥനയുണ്ട്.

നമ്മളിതിങ്ങനെ വിട്ട് കൊടുക്കരുത്. ഇന്നിയാള്‍ ഭ്രാന്തനല്ലെ എന്ന് പറഞ്ഞ് വീണ്ടും പോസ്റ്റിടും. ഇതില്‍ ഒരു വിട്ടു വീഴ്ചയ്ക്ക് തയ്യാറായാല്‍ നാളെ ഇതിനുമപ്പുറം പറയും. മാത്രമല്ല വേറെ ആളുകള്‍ക്കും അങ്ങനെ പറയാനുള്ള പ്രചോദനം കൂടിയായി അത് മാറിയേക്കും. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഈ വിഷയത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകണം. ഈ വ്യക്തിയെ വെറുതേ വിടരുത്. ഇക്കാര്യത്തില്‍ നിങ്ങള്‍ പ്രേക്ഷകരും ഞങ്ങള്‍ക്കൊപ്പം ഉണ്ടാകണം. ഞാന്‍ പരാതിയുമായി മുന്നോട്ട് പോവുകയാണ്.
അമ്മ അസോസിയേഷനില്‍ അന്‍സിബയുടെ നേതൃത്വത്തില്‍ ഇയാള്‍ക്കെതിരെ പരാതിയുമായി പോയിട്ടുണ്ട്. നാളെ വേറെ ഒരാള്‍ക്കും ഇതുപോലെ പറയാനുള്ള ധൈര്യം ഉണ്ടാകരുത്. ആ രീതിയിലായിരിക്കണം അഭിനേതക്കാളും ഈ വിഷയത്തിനൊപ്പം നില്‍ക്കാനുമെന്നുമാണ്' ഉഷ കൂട്ടിച്ചേര്‍ക്കുന്നത്.
അതേ സമയം താന്‍ പിടിക്കപ്പെടുമെന്ന് ആയപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച് കൊണ്ട് സന്തോഷ് എത്തിയിരുന്നു. 'ഹേമ കമ്മീഷനെ കുറിച്ച് സിനിമാക്കാര്‍ ഒന്നും പറയുന്നില്ല. ആറാട്ട് അണ്ണനെ കുറിച്ച് ആണ് എല്ലാവര്‍ക്കും പരാതി. സത്യം പറഞ്ഞതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട സേക്ക്രട്ടസിന്റെ അവസ്ഥയാണ് എനിക്ക്.
ഞാന്‍ ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. എന്റെ സഹോദരിമാരോട് പറയാനുള്ളത് നിങ്ങള്‍ പ്രായമുള്ള എന്റെ അമ്മയെ ഒന്ന് സംരക്ഷിക്കണേ എന്ന് മാത്രമാണ്. അവരെ ഒരിക്കലും വൃദ്ധസദനത്തില്‍ കൊണ്ട് പോയി ആക്കരുത്. എനിക്ക് പിതാവിന്റെ സ്വത്തുക്കളൊന്നും വേണ്ട. അമ്മയെ ശല്യപ്പെടുത്തുകയോ പീഡിപ്പിക്കുകയോ ചെയ്യരുത്. എനിക്ക് എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം... എന്നുമാണ് സന്തോഷ് പറയുന്നത്.
രണ്ടോ മൂന്നോ വര്‍ഷമായി സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം വിവാദങ്ങളുണ്ടാക്കുന്ന ആളാണ് സന്തോഷ് വര്‍ക്കി. ആറാട്ടണ്ണന്‍ എന്ന പേര് ലഭിക്കുന്നതിനും ഏറെ മുന്‍പ് മുതല്‍ നടി നിത്യ മേനോനെ ശല്യപ്പെടുത്തുന്ന സ്വഭാവം ഇയാള്‍ക്കുണ്ടായിരുന്നു. തനിക്ക് നിത്യ മേനോനെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് പരസ്യമായി പറയുകയും ഈ ഇഷ്ടം അറിയിക്കാനായി നടിയുടെ പേഴ്‌സണല്‍ ഫോണിലേക്ക് നിരന്തരം വിളിക്കുകയും ചെയ്യുമായിരുന്നു. പിന്നീട് നിത്യ തന്നെ ഈ വിഷയത്തെ കുറിച്ച് പരസ്യമായി സംസാരിക്കുകയും ചെയ്തു. സമാനമായ രീതിയില്‍ പല നടിമാരോടും വളരെ മോശമായ രീതിയില്‍ ഇദ്ദേഹം സംസാരിക്കാറുണ്ട്.
ഇടയ്ക്ക് നടി ഐശ്വര്യ ലക്ഷ്മിയ്‌ക്കൊപ്പം ലിപ്‌ലോക് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പറയുകയും അവരുടെ പുറകേ നടന്ന് ഷേക്ക് ഹാന്‍ഡ് കൊടുക്കുകയുമൊക്കെ ചെയ്തിരുന്നു. മാത്രമല്ല ഭര്‍ത്താവ് മരിച്ച് വിധവയായ നടി മീനയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഭര്‍ത്താവ് ഇല്ലാതായ സ്ത്രീയ്ക്ക് ഒരു ജീവിതം താന്‍ കൊടുക്കാമെന്ന ലൈനിലായിരുന്നു സന്തോഷിന്റെ സംസാരം. ഇതെല്ലാം ചേര്‍ത്താണ് നടിമാരുടെ നേതൃത്വത്തില്‍ ഇയാള്‍ക്കെതിരെ പരാതി പോവുകയും പോലീസ് അറസ്റ്റ് ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങളെത്തുന്നതും.
നടി ഉഷ പരസ്യമായി ഇയാൾക്കെതിരെ സംസാരിച്ച് കൊണ്ട് രംഗത്ത് വന്നതിനൊപ്പം നടി അൻസിബയും മറ്റ് പല നടിമാരുമൊക്കെ ചേർന്നാണ് സന്തോഷിനെതിരെ തിരിഞ്ഞിരിക്കുന്നത്. നിരവധി നടിമാരുടെ പരാതി സന്തോിനെതിരെ വന്നിട്ടുണ്ടെന്നും ഇദ്ദേഹത്തിനെതിരെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് ഫയൽ ചെയ്തതെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്.


Click it and Unblock the Notifications











