വർഷങ്ങൾക്ക് ശേഷം അമ്മയുടെ ആസ്ഥാനത്ത് മഞ്ജു വാര്യർ, തെരഞ്ഞെടുപ്പിന് പിന്തുണ നൽകി താരം!
മലയാള സിനിമ മേഖലയിലെ അഭിനേതാക്കൾക്ക് വേണ്ടിയുള്ള സംഘടനയാണ് അമ്മ അസോസിയേഷൻ. 1994ൽ ആണ് സംഘടന രൂപംകൊണ്ടത്. ഇരുപത്തഞ്ച് വർഷത്തിലധികമായി മലയാള സിനിമയിലെ അഭിനേതാക്കളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയിൽ ഇപ്പോൾ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടക്കുകയാണ്. വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി തുടങ്ങിയ സ്ഥാനങ്ങളിലേയ്ക്ക് വാശിയേറിയ മത്സരമാണ് നടക്കുന്നത്. പ്രസിഡന്റിനെ ഉൾപ്പെടെ എതിരില്ലാതെ നേരത്തെ തെരഞ്ഞെടുത്തിരുന്നു.
അമ്മയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു തെരെഞ്ഞെടുപ്പ് നടക്കുന്നത്. അംഗങ്ങളുടെ പൊതു അഭിപ്രായം രൂപീകരിച്ച ശേഷം ആളുകളെ കണ്ടെത്തുകയായിരുന്നു മുമ്പുള്ള വർഷങ്ങളിൽ ചെയ്തിരുന്നത്. എന്നാൽ ഇത്തവണ വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേയ്ക്ക് കടുത്ത മത്സരമാണ് നടക്കുന്നത്. രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേയ്ക്ക് മൂന്ന് പേരാണ് മത്സരിക്കുന്നത്. ഔദ്യോഗിക പക്ഷത്ത് നിന്ന് ശ്വേതാ മേനോനും ആശാ ശരത്തും രംഗത്തുണ്ട്. മണിയൻ പിള്ള രാജുവാണ് മത്സര രംഗത്തുള്ള മൂന്നാമത്തെ വ്യക്തി. ജഗദീഷും മുകേഷും പത്രിക സമർപ്പിച്ചിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു.

11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് 14 പേരാണ് പത്രിക നൽകിയിരിക്കുന്നത്. നിവിൻ പോളി, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, ബാബുരാജ്, ടിനി ടോം, സുധീർ കരമന, ഹണി റോസ്, ലെന, സുരഭി ലക്ഷ്മി, മഞ്ജു പിള്ള, രചന നാരായണൻകുട്ടി എന്നിവരാണ് ഔദ്യോഗിക പക്ഷത്ത് നിന്ന് മത്സരിക്കുന്നത്. ലാൽ, വിജയ് ബാബു, നാസർ ലത്തീഫ് എന്നിവരാണ് പാനലിന്റെ ഭാഗമല്ലാതെ മത്സര രംഗത്തുള്ളവർ. വർഷങ്ങൾക്ക് ശേഷം അമ്മ പൊതു യോഗത്തിൽ പങ്കെടുക്കാൻ ഇത്തവണ മഞ്ജു വാര്യരും എത്തിയിട്ടുണ്ട്. വർഷങ്ങളായി അമ്മയിൽ നിന്നും മഞ്ജു വാര്യർ വിട്ടുനിൽക്കുകയായിരുന്നു. മുമ്പ് മഞ്ജു വാര്യരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു.

എന്നാൽ മത്സരിക്കാൻ ഇല്ലെന്ന് പറഞ്ഞ താരം പിന്നീട് തെരഞ്ഞെടുപ്പിന് എത്തുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് മഞ്ജു പരിപാടിക്ക് എത്തിയത്. നിലവിലെ പ്രസിഡന്റായ മോഹൻലാലും ജനറൽ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ നേരത്തെ തന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറായി സിദ്ദിഖിനും ജോയിന്റ് സെക്രട്ടറി ജയസൂര്യക്കും എതിരാളികളുണ്ടായിരുന്നില്ല. ഷമ്മി തിലകൻ ജനറൽ സെക്രട്ടറി, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേയ്ക്ക് പത്രിക സമർപ്പിച്ചിരുന്നെങ്കിലും ഒപ്പിടാതിരുന്നതിനാൽ തള്ളിയിരുന്നു. പൂർണമായ വിവരങ്ങൾ രേഖപ്പെടുത്താതിരുന്നതാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് നാമനിർദേശ പ്രതിക നൽകിയ ഉണ്ണി ശിവപാലിന് തിരിച്ചടിയായത്. സുരേഷ് കൃഷ്ണയും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പത്രിക പിൻവലിച്ചിരുന്നു. അംഗങ്ങൾക്കായി നടപ്പാക്കിയ പദ്ധതികളാണ് ഔദ്യോഗിക വിഭാഗം എടുത്തുകാട്ടുന്നത്. ഇതോടൊപ്പം സ്ത്രീകളുടെ പ്രാതിനിധ്യവും പ്രചാരണ വിഷയമാക്കിയിട്ടുണ്ട്.

അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വിവാദങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഔദ്യോഗിക പാനലിലെ സ്ഥാനാർഥികൾക്ക് വോട്ട് ചോദിച്ചുകൊണ്ട് സിദ്ദിഖ് പങ്കുവെച്ച കുറിപ്പാണ് ചർച്ചയായിരിക്കുന്നത്. 'ആരെ തെരഞ്ഞെടുക്കണമെന്ന് അംഗങ്ങൾക്ക് തീരുമാനിക്കാം. അമ്മ ഉണ്ടാക്കിയത് താനാണെന്ന് അവകാശം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിൻറെ അടിയത്തറ ഇളക്കുമെന്നും ഇവരാരും വീരവാദം മുഴക്കിയിട്ടില്ല. അമ്മയുടെ തലപ്പത്തിരിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനുവേണ്ടി മത്സരക്കാൻ നൽകിയ നോമിനേഷനിൽ പേരെഴുതി ഒപ്പിടാൻ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്ക് നൽകാം എന്ന് വാദ്ഗാനം നൽകി അമ്മയെ കബളിപ്പിച്ചവരുമല്ല...' എന്നായിരുന്നു സിദ്ദിഖിന്റെ പോസ്റ്റ്. ഷമ്മി തിലകനേയും ഉണ്ണി ശിവപാലിനേയും ലക്ഷ്യം വെച്ചുള്ള പോസ്റ്റാണ് സിദ്ദിഖ് പങ്കുവെച്ചത് എന്ന് മനസിലാക്കി സിനിമയിലെ ചിലർ സിദ്ദികിനെതിരെ തിരിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications