ദിലീപിനെ തിരിച്ചെടുക്കുമോ? അമ്മയ്ക്ക് നടിമാരുടെ അന്ത്യശാസനം! ഉടൻ തീരുമാനം പറയണമെന്ന് നടിമാര്‍!!
വര്‍ഷങ്ങളോളം താരസംഘടനയായ അമ്മയുടെ പ്രസിഡന്റായിരുന്ന ഇന്നസെന്റ് രാജി വെച്ചതിന് ശേഷമാണ് മോഹന്‍ലാല്‍ അധികാരത്തിലെത്തുന്നത്. മോഹന്‍ലാല്‍ പ്രസിഡന്റ് ആയ ദിവസം മുതല്‍ പിന്നീടിങ്ങോട്ട് അമ്മയില്‍ വലിയ പ്രശ്‌നങ്ങളായിരുന്നു ഉടലെടുത്തത്. ഇപ്പോഴും അവസാനിക്കാത്ത പ്രശ്‌നങ്ങളായി തുടരുകയാണ്.
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടതിന് ശേഷമുണ്ടായ പ്രതിസന്ധിയാണ് ഇപ്പോഴും അമ്മയെ അലട്ടി കൊണ്ടിരിക്കുന്നത്. അതിനിടെ ഇന്ന് വീണ്ടും അമ്മയുടെ യോഗം ചേര്‍ന്നിരിക്കുകയാണ്. പ്രളയത്തില്‍ മുങ്ങിയ കേരളത്തെ രക്ഷിക്കുന്നതിനായി താരസംഘടനയുടെ നേതൃത്വത്തില്‍ പ്രത്യേക സ്റ്റേജ് ഷോ നടത്തുന്നതിന് വേണ്ടിയാണ് യോഗം നടത്താന്‍ തീരുമാനിച്ചത്. യോഗത്തില്‍ നടിമാരുടെ കൂട്ടായ്മ വീണ്ടും അമ്മയ്ക്ക് കത്ത് നല്‍കിയിരിക്കുകയാണ്.

വീണ്ടും അമ്മയുടെ യോഗം
താരസംഘടനയായ അമ്മ വീണ്ടും യോഗം കൂടിയിരിക്കുകയാണ്. പ്രളയ ദുരന്തത്തില്‍ തകര്‍ന്ന് പോയ കേരളത്തെ രക്ഷിക്കുന്നതിന് വേണ്ടി സംഘടന 50 ലക്ഷം രൂപയായിരുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് നല്‍കിയിരുന്നത്. കേരളത്തിന് വീണ്ടുമൊരു കൈത്താങ്ങ് നല്‍കാനുള്ള തീരുമാനത്തിലാണ് സംഘടന. മുന്‍നിര താരങ്ങളെ ഉള്‍പ്പെടുത്തി അതിനായി സ്റ്റേജ് ഷോ നടത്താനുള്ള നീക്കത്തിലാണ് സംഘടന. അതിന് വേണ്ടിയാണ് ശനിയാഴ്ച കൊച്ചിയില്‍ നിന്നും സംഘടന വീണ്ടും യോഗം ചേര്‍ന്നിരിക്കുന്നത്. യോഗത്തില്‍ വീണ്ടും നിര്‍ദ്ദേശങ്ങളുമായി വനിതാ കൂട്ടായ്മയിലെ അംഗങ്ങളും എത്തിയിരിക്കുകയാണ്.

അമ്മയ്ക്ക് വീണ്ടും കത്ത് കൊടുത്തു
നടിമാരുടെ നേതൃത്വത്തില്‍ ആരംഭിച്ച വുമണ്‍ സിനിമാ കളക്ടീവ് വീണ്ടും താരസംഘടനയായ അമ്മയ്ക്ക് കത്ത് നല്‍കിയിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയും വുമണ്‍ ഇന്‍ സിനിമാ കളക്ടീവും സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. അമ്മയുടെ അംഗങ്ങള്‍ എന്ന നിലയില്‍ നടിമാര്‍ മറ്റ് ചില നിര്‍ദ്ദേശങ്ങളും വച്ചിരുന്നു. എന്നാല്‍ സംഘടനയുടെ ഭാഗത്ത് നിന്നും കൃത്യമായ വിശദീകരണം ലഭിക്കാത്തതിനാല്‍ നടിമാര്‍ മൂന്നാമതും കത്ത് നല്‍കിയിരിക്കുകയാണ്.

നിര്‍ദ്ദേശങ്ങളിങ്ങനെ..
തങ്ങള്‍ സംഘടനയില്‍ വച്ച നിര്‍ദ്ദേശങ്ങള്‍ക്ക് ഉടന്‍ മറുപടി വേണമെന്ന് ആവശ്യപ്പെട്ട് രേവതിയാണ് കഴിഞ്ഞ ദിവസം കത്ത് നല്‍കിയത്. ചൊവ്വാഴ്ചക്കുള്ളില്‍ അന്തിമ തീരുമാനം അറിയിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി കുറ്റവിമുക്തമാക്കുന്നത് വരെ ആരോപണ വിധേയനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കരുതെന്നാണ് നടിമാര്‍ സംഘടനയ്ക്ക് മുന്‍പില്‍ വച്ച പ്രധാന നിര്‍ദ്ദേശം. ഇതിനായി നിയമോപദേശം തേടണം എന്നും മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇവര്‍ ആവശ്യപ്പെട്ടു. പാര്‍വ്വതി, പത്മപ്രിയ, രേവതി എന്നിവരാണ് ദിലീപിനെ തിരിച്ചെടുത്ത വിഷയങ്ങളിലടക്കം ഉടന്‍ തീരുമാനം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

സംഘടനകള്‍ തമ്മിലെ പ്രശ്‌നം
കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുത്ത് കൊണ്ടുള്ള തീരുമാനമായിരുന്നു വനിതാ കൂട്ടായ്മയും അമ്മയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ കാരണമായത്. യുവനടിമാരായ റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, ഭാവന എന്നിവരായിരുന്നു അമ്മയില്‍ നിന്നും രാജി വെച്ചത്. അതേ സമയം ഓഗസ്റ്റ് ഏഴിന് നടന്ന ചര്‍ച്ചയില്‍ തൃപ്തിയുണ്ടെന്ന് നടിമാര്‍ പ്രതികരിച്ചിരുന്നു. അമ്മയില്‍ നിന്നും രാജിവെച്ച് പോയ വനിതാ സംഘടനയിലെ അംഗങ്ങള്‍ തിരിച്ച് വരുന്ന കാര്യത്തിലുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയ്‌ക്കെടുത്തിരുന്നു.

ചര്‍ച്ച ചെയ്യും..
ശനിയാഴ്ച വൈകിട്ട് ചേരുന്ന എക്‌സിക്യൂട്ടീവ് മീറ്റിംഗില്‍ വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ ഉന്നയിച്ചിരിക്കുന്ന വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്. വിഷയത്തില്‍ നിയമോപദേശം തേടിയതായും മോഹന്‍ലാല്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.


Click it and Unblock the Notifications