നടിമാരുടെ വെളിപ്പെടുത്തൽ ഏറ്റു!! ഒടുവിൽ താര സംഘടന മൗനം വെടിഞ്ഞു, അമ്മയുടെ കുമ്പസാരം ....
സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യൂസിസിയുടെ വെളിപ്പെടുത്തലുകൾ കൊള്ളേണ്ടയിടത്തു തന്നെ കൊണ്ടിട്ടുണ്ട്. നടിമാർ മാധ്യമങ്ങളെ കണ്ടതിനു തൊട്ടു പിന്നാലെ നിലപാട് വ്യക്തമാക്കി അമ്മ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സിനിമയിലെ വനിത സംഘടനയായ ഡബ്ല്യൂസിസി താരസംഘടനയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ദിലീപിനെ തള്ളാതെയാണ് ഇത്തവണയും സംഘടന നിലപാട് സ്വീകരിച്ചിരിക്കുന്നത്. വനിത സംഘടന നൽകിയ കത്തിൽ നിലപാട് സ്വീകരിക്കാൻ വൈകിയതിന്റെ കാര്യവും അമ്മ വ്യക്തമാക്കുന്നുണ്ട്. കൂടാതെ സംഘടനയിൽ നിന്ന് രാജിവെച്ച് പുറത്തു പോയ നടിമാരുടെ കാര്യത്തിലും അമ്മ നിലപാട് അറിയിച്ചിട്ടുണ്ട്.

നടിയ്ക്ക് നീതി ലഭിക്കണം
ആക്രമിക്കപ്പെട്ട നടിയ്ക്കൊപ്പമാണ് അമ്മയെന്നും നടിയ്ക്ക് നീതി ലഭിക്കണമെന്നുമാണ് തങ്ങളുടെ നിലപാടെന്നും താരസംഘടന വ്യക്തമാക്കുന്നുണ്ട്. അമ്മയുടെ ഔദ്യോഗിക വക്താവ് ജഗദീഷ് ഇറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ എല്ലാ ആരോപണവും നടൻ മോഹൻലാലിന്റെ തലയിൽ കെട്ടിവയ്ക്കരുത്. എല്ലാ തിരുമാനവും എക്സിക്യൂട്ടീവ് കമ്മിറ്റി ഏകകണ്ഠമായി എടുത്തതാണെന്നും വാർത്തകുറിപ്പിൽ പറയുന്നുണ്ട്.

കോടതിവിധിവരെ നിരപരാധി
ഇക്കൂറിയും ദിലീപിനെ തള്ളതായായിരുന്നു അമ്മയുടെ നിലപാട്. ദിലീപ് കുറ്റക്കാരനെന്നോ അല്ലെന്നോ അമ്മ നിലപാട് എടുത്തിട്ടില്ല. കോടതി വിധി വരുന്നതുവരെ ആരോപണ വിധേയനായ നടൻ നിരപരാധിയാണ്. അതേസമയം ഡബ്ല്യുസിസിയുടെ പരാതിയിൽ നടപടി വൈകിയതിനു കാരണം പ്രളയം കൊണ്ടാണെന്നും അമ്മ വ്യക്തമാക്കി.

കോടതിവിധി വരുന്നതിനു മുൻപ് പുറത്താക്കില്ല
ദിലീപിനെ പുറത്താക്കാൻ എക്സിക്യൂട്ടീവ് കമ്മിററി എടുത്ത തീരുമാനത്തിന് നിയമസാധുത ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആ തീരുമാനം മരവിപ്പിച്ച് ജനറൽ ബോഡിക്ക് വിടാൻ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തത്. പുറത്താക്കാനുള്ള എക്സിക്യൂട്ടീവ് കമ്മിററി തീരുമാനം ശരിയായിരുന്നില്ല എന്ന നിലപാടാണ് ജനറൽ ബോഡി എടുത്തത് . ഈ വിഷയത്തെക്കുറിച്ച് കൂടുതൽ ചർച്ച നടന്നിട്ടില്ല. കോടതി വിധി വരുന്നതിനു മുൻപ് പുറത്താക്കുന്നത് ശരിയല്ല എന്ന അഭിപ്രായത്തിനായിരുന്നു യോഗത്തിലെ മുൻതൂക്കം.

നിയമോപദേശം
ഈ വിഷയത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയ നടിമാരായ രേവതി, പാർവതി, പത്മപ്രിയ എന്നിവരുമായി അമ്മ ചർച്ച നടത്തിയിരുന്നു. അവരുടെ ആവശ്യങ്ങൾ കേട്ട ശേഷം എല്ലാ കാര്യങ്ങളിലും ഒരു ഒത്തുതീർപ്പ് ഉണ്ടാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകാൻ യോഗത്തിൽ പങ്കെടുത്ത രേവതിയും പാർവതിയും പത്മപ്രിയയും തമ്മിൽ ധാരണയായരുന്നു. ഇതനുസരിച്ച് ദിലീപിനെ പുറത്താക്കാനുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം ജനറൽ ബോഡി റദ്ദാക്കിയത് . കൂടാതെ വിദഗ്ദ്ധ നിയമോപദേശത്തിന് വിടാൻ ഇരുകൂട്ടരും തീരുമാനിക്കുകയും ചെയ്തിരുന്നു

തീരുമാനമെടുക്കേണ്ടത് ജനറൽ ബോഡി
ദിലീപ് വിഷയത്തിൽ തീരുമാനമെടുത്തത് ജനറൽ ബോഡിയാണ്. ആയതിൽ അത് റദ്ദ് ചെയ്യാനുളള അവകാശം എക്സിക്യൂട്ടിവ് ബോഡിക്കില്ലെന്ന് അമ്മയുടെ അഡ്വക്കേറ്റ് അറിയിച്ചിരുന്നു. അമ്മയ്ക്ക് ലഭിച്ച ഉപദേശം, ഒരു ജനറൽ ബോഡി വിളിച്ചു കൂട്ടി തീരുമാനം എടുക്കണം എന്നതായിരുന്നു. എന്നാൽ രേവതിയ്ക്കും പാർവതിയ്ക്കും പത്മപ്രിയയ്ക്കും ലഭിച്ച ഉപദേശം എക്സിക്യൂട്ടീവ് കമ്മിറ്റിക്കു തന്നെ തീരുമാനമെടുക്കാം എന്നതായിരുന്നു. തിലകന്റെ കാര്യം ചൂണ്ടിക്കാണിച്ചായിരുന്നു ഇലരുടെ പ്രതികരണം. തിലകന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം ജനറൽ ബോഡി ശരി വയ്ക്കുകയായിരുന്നു.

നടിമാരെ തിരിച്ചെടുക്കും
അമ്മയിൽ നിന്ന് രാജിവെച്ച് പുറത്തു പോയ നടിമാരെ തിരിച്ചെടുക്കുന്നതിൽ സന്തോഷം മാത്രമേയുള്ളുവെന്ന് പ്രസിഡന്റ് മോഹൻലാൽ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. കൂടാതെ എല്ലാ വിഷയങ്ങളിലും സ്നേഹത്തിൻറെയും സമന്വയത്തിൻറെയും പാതയിലൂടെ മുന്നോട്ട് പോകാമെന്ന് രേവതിയ്ക്കും പാർവതിയ്ക്കും പത്മപ്രിയയ്ക്കും ഉറപ്പു നൽകിയതുമാണ് .കാര്യങ്ങൾ ഇങ്ങനെയായിരിക്കെ എക്സിക്യൂട്ടീവ് കമ്മിറ്റി ഏകകണ്ഠമായ തീരുമാനങ്ങൾ ശ്രീ മോഹൻലാലിൻറെ മാത്രം തലയിൽ കെട്ടിവച്ച് ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും പത്രക്കുറിപ്പിൽ പറയുന്നു.


Click it and Unblock the Notifications











