അസഹനീയമായ മണം നിറഞ്ഞ മുറി, സിനിമാ ചിത്രീകരണത്തിന് താമസിക്കാൻ തന്നതാണ്! വെളിപ്പെടുത്തി ആർട്ട് ഡയറക്ടർ മനു ജഗദ്
സിനിമയില്‍ അഭിനയിക്കാന്‍ വന്നതിന്റെ പേരില്‍ ദുരനുഭവം ഉണ്ടായതിനെ കുറിച്ച് നിരവധി വെളിപ്പെടുത്തലുകളാണ് ഈ ദിവസങ്ങളില്‍ ഉണ്ടായത്. പ്രമുഖരായ നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ദിനംപ്രതി വന്ന് കൊണ്ടിരിക്കുന്നത്. അഭിനയിക്കുന്നവര്‍ക്ക് മാത്രമല്ല മറ്റ് മേഖലയിലുള്ളവരുടെയും സ്ഥിതി സമാനമാണെന്ന് പറയുകയാണ് ചില താരങ്ങള്‍.
പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്‌സ് എന്ന സിനിമയുടെ ആര്‍ട്ട് ഡയറക്ടറായ മനു ജഗദ് ത്‌നിക്കുണ്ടായ അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണിപ്പോള്‍. സിനിമയുടെ വര്‍ക്കിന് വന്നപ്പോള്‍ തനിക്ക് താമസിക്കാന്‍ ലഭിച്ച സ്ഥലത്തെ കുറിച്ചും ആ ലൊക്കേഷനിലുണ്ടായ മോശം അനുഭവത്തെ കുറിച്ചുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ താരം പറഞ്ഞത്.

'ഒരു സിനിമയ്ക്കു ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എനിക്ക് അനുവദിച്ചു തന്ന ഒരു ഹോട്ടല്‍. ആര്‍ട്ട് ഡയറക്ടര്‍ എന്ന രീതിയില്‍ ചെന്നൈയില്‍ നിന്നും അര്‍ധരാത്രി തൃശൂര്‍ റൗണ്ടില്‍ എത്തിയ എനിക്ക് പ്രൊഡക്ഷന്‍ കണ്‍ട്രോളരുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ അസിസറ്റന്റായ പ്രൊഡക്ഷന്‍ മാനേജര്‍ കൊണ്ട് ചെന്ന താമസിക്കാനുള്ള സ്ഥലം.
പാതിരാത്രി പ്രസ്തുത ബില്‍ഡിങ്ങിന് താഴെ ചെന്ന് നിന്നപ്പോ കണ്ട രസകരമായ കാര്യം ആ ബില്‍ഡിങ്ങിന് മുന്നില്‍ ഉണങ്ങിക്കരിഞ്ഞ കുറച്ചു പാം ചെടികള്‍ അതിനെയൊക്കെ ബന്ധിച്ചു ഒരു പോലീസ് റിബണ്‍. മുന്‍വശത്തൊക്കെ കരിയിലകളും മറ്റും കൂടികിടക്കുന്നു.. ലൈറ്റ് ഒന്നും തന്നെ കാണുന്നില്ല. അപ്പഴും കരുതിയത് വല്ല സിനിമ ഷൂട്ടിംങ്ങും കഴിഞ്ഞതിന്റെ ലക്ഷണമാണോ എന്നാണ്.
പിന്നെ ഒരു ലൈറ്റ് പോലും കാണാനില്ല. രാത്രിയല്ലേ ഇനി ഉറക്കമാവാം എന്ന് കരുതി. ഇത്തിരി നേരം വെയിറ്റ് ചെയ്തപ്പോള്‍ ഒരു പ്രായം ചെന്നൊരു ഒരു മനുഷ്യന്‍ ഒരു ചാവികൂട്ടവുമായി അവിടെ എത്തുന്നു. ഇതെങ്ങനെ ഈ ഹോട്ടലില്‍ നിങ്ങള്‍ എത്തി എന്ന് ഞങ്ങളോട് ചോദിക്കുന്നു. അപ്പോള്‍ ഞാന്‍ സംശയത്തോടെ എന്റൊപ്പമുള്ള പ്രൊഡക്ഷന്‍ മാനേജരെ നോക്കുന്നു. അദ്ദേഹം അതേ ഭാവത്തില്‍ എന്നെയും. അയാളുടെ പിന്നാലെ ഞങ്ങള്‍ ഹോട്ടലിന്റെ മെയിന്‍ ഡോര്‍ തുറന്നു അകത്തേക്ക്.
ചേട്ടാ ഇവിടെയാരും താമസമില്ലേയെന്ന എന്റെ ചോദ്യത്തിന് ?എന്റെ പൊന്നു സാറെ ഇതൊരു പോലീസ് കേസില്‍ കിടക്കുന്ന പ്രോപ്പര്‍ട്ടിയാണ് അതല്ലേ ഞാനാദ്യമേ ചോദിച്ചേ എന്ന്' അങ്ങേര്‍. റൂംസ് മുകളിലാ എന്നദ്ദേഹം പറഞ്ഞപ്പോള്‍ ലിഫ്റ്റിനരികിലേക്ക നീങ്ങിയ ഞങ്ങളോട് അദ്ദേഹം ഇവിടെ കറണ്ടോ വെള്ളമോ ഇല്ല എന്ന് പറഞ്ഞു. ഞങ്ങളേം കൊണ്ട് ഫസ്റ്റ് ഫ്‌ലോറില്‍ കയറി.
ആ കെട്ടിടം മുഴുവന്‍ സഹിക്കാന്‍ പറ്റാത്ത ഒരുവല്ലാത്ത മണം. മുകളില്‍ ഒരു റൂം തുറന്നു തന്നു. റൂം തുറന്നപ്പോ കുറെ പ്രാവുകളോ എന്തൊക്കെയോ ചിറകടിച്ചു തുറന്നു കിടന്ന ജനല്‍ വഴി പുറത്തേക്ക. മൊബൈല്‍ വെളിച്ചത്തില്‍ നോക്കിയപ്പോള്‍ ഫ്‌ലോര്‍ കാര്‍പെറ്റ് ഉള്‍പ്പെടെ ചുരുട്ടിക്കൂട്ടി കട്ടിലില്‍.
റൂം മുഴുവന്‍ അസഹനീയമായ മണം. തുറന്ന ജനലിലൂടെ വലിയ ശബ്ദത്തോടെ തൊട്ടപ്പുറത്തു പൈലിംഗ് നടക്കുന്ന ഏതോ കെട്ടിട നിര്‍മാണം. എന്നോട് കൂടെയുള്ള പ്രൊഡക്ഷന്‍ മാനേജര്‍ പറഞ്ഞു, ചേട്ടന്‍ ഇങ്ങുവന്നേ എന്നെ പിടിച്ചിറക്കി വെളിയില്‍ കൊണ്ടുപോയി അദ്ദേഹം പറഞ്ഞു ചേട്ടാ ഞാന്‍ നിസ്സഹായനാണ്. ക്ഷമിക്കണം ചേട്ടന്‍ എങ്ങനേലും അഡ്ജസ്റ്റ് ചെയ്യണം. എന്റെ മുകളിലുള്ളവര്‍ പറഞ്ഞത് അനുസരിക്കാനേ എനിക്ക് പറ്റു...

അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു പോയി്‌ക്കോള്ളൂ. എനിക്ക് ആ സംവിധായകനോട് അക്കാലത്തു ആരാധനയായിരുന്നു. ആ സിനിമയോടും.
ഒരു ചീഫ് ടെക്നിഷനായ എനിക്കിതാണ് അനുഭവം. ഇവിടെ ഇത്തരം ചെറ്റത്തരങ്ങള്‍ അവസാനിക്കണം. എനിക്കിന്നും മനസ്സിലാകാത്ത ഒരു കാര്യം പോലീസ് കേസിലുള്ള ഒരു ഹോട്ടല്‍ ഏതു സ്വാധീനത്തിലാണ് ഈ കണ്‍ട്രോളര്‍ എനിക്ക് വേണ്ടി ഓക്കെ ആക്കിയത് എന്നാണ്.
പിന്നെ ആ സിനിമയില്‍ ഉടനീളം അനുഭവിക്കേണ്ടി വന്നതൊക്കെ ഇതിലും ചെറ്റത്തരങ്ങള്‍. ആ ഡയറക്ടറോടുള്ള എന്റെ ബഹുമാനം കൊണ്ടും സിനിമയോടുള്ള ഇഷ്ടം കൊണ്ടും സിനിമയ്‌ക്കൊപ്പം നിന്നെന്ന് മാത്രം. വ്യക്തി താല്പര്യങ്ങള്‍ കൊണ്ട് ആരെയും ഇല്ലാതാക്കാന്‍ ഇത്തരം ആള്‍ക്കാര്‍ ഏതു ലെവല്‍ വരെയും പോകും.
എന്തായാലും നല്ലൊരു മാറ്റം ഈ മേഖലയില്‍ അത്യാവശ്യം ആണ്. വൈകിയെങ്കിലും തൊഴിലാളി സുരക്ഷ ഉറപ്പാക്കാന്‍ കെല്‍പുള്ള സംഘടനകളും നേതൃത്വവും വരട്ടെ. ഇതിലുമൊക്കെ രസകരം 2010 സമയത്ത് അടഞ്ഞു കിടന്ന ആ ഹോട്ടല്‍ ഇന്നും അടഞ്ഞു തന്നാണ് എന്നുള്ളതാണ്. ഇന്ന് ഗൂഗിള്‍ സെര്‍ച്ചില്‍ കിട്ടിയ ഫോട്ടോ കൂടി ഇവിടെ ഷെയര്‍ ചെയ്യുന്നു.. മനു ജഗദ്, ആര്‍ട്ട് ഡയറക്ടര്‍...'
അതേ സമയം സംവിധായകന്‍ രഞ്ജിത്ത് ഇത്ര മോശക്കാരനായിരുന്നോ എന്നൊക്കെ ചോദിച്ച് ആരാധകരും എത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ കുറിച്ചല്ല പോസ്റ്റിലൂടെ സൂചിപ്പിച്ചതെന്നും സംവിധായകനെന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്നും നല്ല അനുഭവങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും മറുപടിയായി മനു കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications