സ്വരമാധുരിയുടെ യുഗം അവസാനിച്ചു; ഗായിക ആശാ ഭോസ്ലെ അന്തരിച്ചു
പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്ലെ അന്തരിച്ചു. 92 വയസായിരുന്നു. ഇന്ത്യയുടെ വാനമ്പാടിയെന്ന് അറിയപ്പെടുന്ന ഗായിക ലതാ മങ്കേഷ്കറിന്റെ ഇളയ സഹോദരിയും ഇതിഹാസ ഗായികയുമായ ആശായെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ഗായിക. ഇതിനിടയിലാണ് അസുഖം മൂർച്ഛിച്ച് മരണം സംഭവിച്ചത്.
ഇരുപത് ഭാഷകളിലായി പന്ത്രണ്ടായിരത്തോളം പാട്ടുകളാണ് ആശയുടെ ശബ്ദത്തിൽ പിറന്നത്. അതിരുകളില്ലാത്ത സംഗീതമായിരുന്നു പ്രിയ ഗായികയുടേത്. ലോകത്തെമ്പാടുമായി ലക്ഷോപലക്ഷം ആരാധകരാണ് ആശയുടെ ശബ്ദത്തിനുള്ളത്. സംഗീതലോകത്തിന് തീരാനഷ്ടമാണ് ആശയുടെ വേർപാട്. എട്ട് പതിറ്റാണ്ട് സംഗീതലോകത്ത് സജീവമായിരുന്ന ആശ ഭോസ്‌ലെ 12000ത്തോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

രണ്ട് തവണ ദേശീയ പുരസ്കാരം ലഭിച്ചു. 2000ത്തിൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നൽകിയും രാജ്യം ഗായികയെ ആദരിച്ചു. അന്ത്യകർമങ്ങൾ നാളെ വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കും. ഒ.പി.നയ്യാർ, ഖയ്യാം, ശങ്കർ-ജയ്കിഷൻ, ആർ.ഡി ബർമൻ തുടങ്ങി വിവിധ തലമുറകളിലെ സംഗീത സംവിധായകർക്കൊപ്പവും ആശ പ്രവര്‍ത്തിച്ചിട്ടുണ്ട്. എ.ആർ റഹ്മാൻ, ഇളയരാജ തുടങ്ങി നിരവധി തെന്നിന്ത്യൻ സംഗീത സംവിധായകർക്ക് വേണ്ടിയും ആശ പാടിയിട്ടുണ്ട്.
പത്ത് വയസിലാണ് ആദ്യമായി സിനിമയ്ക്ക് വേണ്ടി ആശ പിന്നണി പാടുന്നത്. 1943ൽ പുറത്തിറങ്ങിയ മറാത്തി ചിത്രമായ മജ ബാലിന് വേണ്ടിയായിരുന്നു അത്. ലതാ മങ്കേഷ്കറിന്റെ ഇളയ സഹോദരിയായ ആശാ ഭോസ്‌ലെ, ശർമിള ടാഗോർ, ആശാ പരേഖ്, രേഖ, ഊർമിള മട്ടോണ്ട്കർ, കരിഷ്മ കപൂർ, ഐശ്വര്യ റായ് ബച്ചൻ തുടങ്ങിയ നിരവധി നടിമാർക്കായും പാടിയിട്ടുണ്ട്.
ഇന്ത്യൻ സിനിമാ-സാംസ്കാരിക-സംഗീത ലോകത്തെ പ്രമുഖരെല്ലം പ്രിയ ഗായികയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. പിതാവ് ദീനാനാഥ് മങ്കേഷ്കർ നൽകിയ ശാസ്ത്രീയ സംഗീത പരിശീലനത്തിലൂടെയാണ് സംഗീതലോകത്തേക്ക് ആശ എത്തിയത്. നിരവധി സ്വകാര്യ ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും ഒട്ടേറെ സോളോ കച്ചേരികളും നടത്തി.
1933 സെപ്റ്റംബർ 8ന് മഹാരാഷ്ട്രയിലാണ് ആശാ ഭോസ്‌ലെ ജനിച്ചത്. പിതാവ് ദീനാനാഥ് മങ്കേഷ്കർ മറാത്തി ആയിരുന്നു; മാതാവ് ശേവന്തി ഗുജറാത്തിയായിരുന്നു. ദീനാനാഥ് മങ്കേഷ്കർ മറാത്തി നാടകവേദിയിലെ പ്രശസ്തനായ നടനും ശാസ്ത്രീയ ഗായകനുമായിരുന്നു. ആശയ്ക്ക് ഒമ്പത് വയസായപ്പോൾ പിതാവ് മരണപ്പെട്ടു. തുടർന്ന് കുടുംബം പൂനെയിൽ നിന്ന് കൊലാപൂരിലേക്കും പിന്നീട് മുംബൈയിലേക്കും മാറി.

കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുത്ത ആശയും സഹോദരി ലതയും സിനിമകളിൽ പാടി വരുമാനം കണ്ടെത്തി. 1948ൽ പുറത്തിറങ്ങിയ ചുനരിയ എന്ന ഹിന്ദി ചിത്രത്തിലെ സാവൻ ആയാ എന്ന ഗാനത്തിലൂടെയാണ് അവർ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 1949ലെ റാത് കി റാണിയിൽ അവർ ആദ്യ സോളോ ഹിന്ദി ഗാനം പാടി. ആശയുടെ വ്യക്തി ജീവിതം സിനിമാ കഥയെ വെല്ലുന്നതായിരുന്നു.
പതിനാറാം വയസിൽ കുടുംബത്തിന്റെ എതിർപ്പിനെ അവഗണിച്ച് മുപ്പത്തൊന്നുകാരനായ ഗണപത്രാവോ ഭോസ്ലെയെ അവർ വിവാഹം ചെയ്തു. ആ വിവാഹ ജീവിതം പരാജയമായിരുന്നു. ഭർത്താവിൽ നിന്നും ആഗ്രഹിച്ചതുപോലൊരു ദാമ്പത്യ ജീവിതം ആശയ്ക്ക് ലഭിച്ചില്ല. മാത്രമല്ല ഗണപത്രാവോ ആശയെ വീട്ടിൽ നിന്ന് പുറത്താക്കി. രണ്ട് മക്കളുമായി മൂന്നാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കെ ആശ തന്റെ മാതൃഗൃഹത്തിലേക്ക് മടങ്ങി.
തുടർന്ന് പാട്ടുപാടി കുടുംബച്ചുമതലകൾ ഏറ്റെടുത്ത് ജീവിതം മുന്നോട്ടുകൊണ്ടുപോയി. 1980ലാണ് സംഗീതസംവിധായകനായ ആർ.ഡി ബർമൻ ആശയുടെ ജീവിതത്തിലേക്ക് വരുന്നത്. അദ്ദേഹം 1994ൽ മരിച്ചു. 1950കളിൽ ഹിന്ദി സിനിമയിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടിയ ഗായികമാരിൽ ഒരാളായിരുന്നു ആശ.


Click it and Unblock the Notifications

















