twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജലദോഷമായപ്പോള്‍ പോലും പേടിയായിരുന്നു! ഐസൊലേഷന്‍ വാര്‍ഡിലെ ഷൂട്ടിംഗിനെക്കുറിച്ച് ആസിഫ് അലി!

    |

    പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമാണ് വൈറസ്. എങ്ങനെയായിരിക്കും ഈ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത് എന്നറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. വന്‍താരനിരയെ അണിനിരത്തിയാണ് സിനിമയൊരുക്കുന്നതെന്നറിഞ്ഞപ്പോഴും ആകാംക്ഷ വര്‍ധിക്കുകയായിരുന്നു. എല്ലാവിധ കാത്തിരിപ്പുകളും അവസാനിപ്പിച്ച് ജൂണ്‍ 7നാണ് സിനിമയെത്തിയത്. നിലയ്ക്കാത്ത കൈയ്യടിപ്രവാഹവുമായാണ് സിനിമ മുന്നേറുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി ആര്‍പ്പുവിളിയോ കൈയ്യടിയോ ഇല്ലാതെ പ്രേക്ഷകര്‍ മുഴുകിച്ചേരുകയാണ് സിനിമയ്‌ക്കൊപ്പം. അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് താരങ്ങളെല്ലാം മുന്നേറിയത്.

    യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള സിനിമകള്‍ നേരത്തെയും ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുകയാണ് വൈറസ്. കഥാപാത്രങ്ങളായിരുന്നില്ല ജീവിതങ്ങളായിരുന്നു തിരശ്ശീലയില്‍ തെളിഞ്ഞതെന്നാണ് മറ്റൊരു പ്രത്യേകത. ഇടയ്‌ക്കൊരു ലാഗ് അനുഭവപ്പെടുന്നത് പോലും മനോഹരമായി അനുഭവമായി മാറുകയാണ്. രമ്യ നമ്പീശനും മഡോണ സെബാസ്റ്റിയനും മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. 17 വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് പൂര്‍ണ്ണിമയും തിരിച്ചെത്തിയിരിക്കുകയാണ് ഈ സിനിമയിലൂടെ. വിഷ്ണു എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി ചിത്രത്തില്‍ അവതരിപ്പിച്ചത്. സിനിമയുടെ ചിത്രീകരണത്തിനിടയിലെ അനുഭവങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. വിവിധ മാധ്യമങ്ങള്‍ക്കായി നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

    വൈവിധ്യമാര്‍ന്ന കഥാപാത്രം

    വൈവിധ്യമാര്‍ന്ന കഥാപാത്രം

    ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് ആസിഫ് അലി മുന്നേറുന്നത്. മേരാനാം ഷാജിയില്‍ നിന്നും ഉയരെയില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് വൈറസിലെ വിഷ്ണു. ഗോവിന്ദില്‍ നിന്നും താരത്തിന് പുറത്ത് കടക്കാനായില്ലേ എന്ന സംശയവുമായും ചിലരെത്തിയിരുന്നു. നിപ ബാധിച്ചവരിലൊരാളായാണ് ഈ താരമെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസൊലേറ്റഡ് വാര്‍ഡില്‍ വെച്ച് തന്നെയായിരുന്നു സിനിമയുടെ ചിത്രീകരണം. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞിട്ട് വേണം ഇത് പബ്ലിക്കിന് തുറന്നുകൊടുക്കാനെന്ന് സ്റ്റാഫിലൊരാള്‍ പറഞ്ഞപ്പോഴാണ് അതേക്കുറിച്ച് മനസ്സിലായതെന്ന് താരം പറയുന്നു. പേരാമ്പ്രയിലും കോഴിക്കോടുമായാണ് സിനിമ ചിത്രീകരിക്കുന്നതെന്ന് സംവിധായകനും വ്യക്തമാക്കിയിരുന്നു.

    തുമ്മല്‍ വന്നപ്പോള്‍ പോലും പേടി

    തുമ്മല്‍ വന്നപ്പോള്‍ പോലും പേടി

    മാധ്യമങ്ങളിലൂടെ നേരത്തെ നിപയെക്കുറിച്ച് അറിഞ്ഞിരുന്നുവെങ്കിലും ആ ഭീകരത അനുഭവിച്ചിരുന്നില്ല. അത് ശരിക്കും മനസ്സിലാക്കിയാണ് തങ്ങള്‍ ഓരോരുത്തരും അഭിനയിച്ചതെന്ന് താരം പറയുന്നു. ഇടയ്ക്ക് തുമ്മലും ജലദോഷവും വന്നപ്പോള്‍ പോലും പേടിച്ചുവെന്നും താരം പറയുന്നു. ഇതിനിടയില്‍ ഭാസിക്കുട്ടന് 2 തവണ പനി വന്നിരുന്നു. ഡോക്ടര്‍ ആബിദ് എന്ന കഥാപാത്രത്തെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിച്ചത്. നിറഞ്ഞ കൈയ്യടിയായിരുന്നു താരത്തിന് ലഭിച്ചത്. മികച്ച പ്രകടനം തന്നെയായിരുന്നു താരവും പുറത്തെടുത്തത്. സ്റ്റെതസ്‌കോപ്പ് ചുരുട്ടിപ്പിടിച്ച് കഴുത്തില്‍ ടാഗുമായി നടന്നുനീങ്ങുന്ന ജൂനിയര്‍ റെസിഡന്റ് ആബിദിന്റെ പ്രകടനം മികച്ചതായിരുന്നുവെന്ന് ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തിയിരുന്നു.

    അതേ വാര്‍ഡില്‍

    അതേ വാര്‍ഡില്‍

    8 വര്‍ഷത്തിന് ശേഷമാണ് ആസിഫ് അലിയും ആഷിഖ് അബുവും ഒരുമിക്കുന്നത്. വൈറസിനായി അദ്ദേഹം വിളിച്ചപ്പോള്‍ത്തന്നെ ഓക്കേ പറയുകയായിരുന്നുവെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. എത്ര ഭീകരമായിരുന്നു നിപ ദിനങ്ങളെന്ന് തിരിച്ചറിഞ്ഞത് ചിത്രീകരണത്തിനിടയില്‍ വെച്ചായിരുന്നു. സോള്‍ട്ട് ആന്‍ഡ് പെപ്പറിന് ശേഷം ഇത്രയും ദിവസം ആഷിഖ് ഇക്കയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് ഇപ്പോഴാണ്. തിരക്കഥാകൃത്തുക്കള്‍ക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു. വ്യക്തമായ പ്ലാനിംഗുമായാണ് അവര്‍ താരങ്ങളെ സമീപിച്ചത്. പത്രങ്ങളിലൂടെയും ചാനലുകളിലൂടെയുമുള്ള അറിവ് മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂ. അതേ വാര്‍ഡിലും ആ ബെഡിലും വെച്ചാണ് ചിത്രീകരണമെന്നറിഞ്ഞതിന്റെ പേടിയുണ്ടായിരുന്നുവെന്നും താരം പറയുന്നു.

    ഇടവേളയ്ക്ക് ശേഷം

    ഇടവേളയ്ക്ക് ശേഷം

    തന്റെ കരിയറില്‍ കുടുംബ പ്രേക്ഷകര്‍ക്ക് മുന്നില്‍ തന്നെ നന്നായി അവതരിപ്പിച്ച സംവിധായകരിലൊരാളാണ് ആഷിഖ് അബു. അദ്ദേഹത്തിനൊപ്പമുള്ള സിനിമയെന്ന ത്രില്ലും തനിക്കുണ്ടായിരുന്നുവെന്നും താരം പറയുന്നു. ഇപ്പോഴും പല സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ ആറ്റിങ്ങലാണോ വീട് എന്ന് ചോദിക്കുന്നവരുണ്ട്. അദ്ദേഹത്തിന്റെ സിനിമകളെല്ലാം ഒന്നിന്നൊന്ന് മുകളിലാണ്. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചേക്കാവുന്ന സിനിമയായി മാറുമെന്ന പ്രതീക്ഷയും താരം പങ്കുവെച്ചിരുന്നു. റിലീസിന് ശേഷം പ്രേക്ഷകരും ഇക്കാര്യം ശരിവെക്കുകയാണ്. ആഷിഖ് അബുവിന് മാത്രമല്ല താരങ്ങള്‍ക്കും കരിയര്‍ ബ്രേക്കായി മാറിയിരിക്കുകയാണ് ചിത്രം.

    English summary
    Asif Ali about isolation ward shoot experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X