പുരുഷാധിപത്യം തുറന്ന് കാണിക്കുന്നു, ഒരു സമൂഹത്തിൻ്റെ നേട്ടം; ഓട്ടം ഡ്യുറൾഡ് ആർക്കപോയ്ക്ക് പ്രശംസ
98ാമത് ഓസ്കാർ അവാർഡിൽ തിളങ്ങി ഓട്ടം ഡ്യുറൾഡ് ആർക്കപോ. സിന്നേർസ് എന്ന സിനിമയിലൂടെ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരമാണ് ഓട്ടം ഡ്യുറൾഡ് ആർക്കപോ നേടിയത്. ഈ വിഭാഗത്തിൽ ഓസ്കാർ പുരസ്കാരം നേടുന്ന ആദ്യ കറുത്തവർഗക്കാരിയാണ് ഓട്ടം ഡ്യുറൾഡ് ആർക്കപോ. നിരവധി പേരാണ് ചരിത്ര നേട്ടത്തിൽ ഓട്ടം ഡ്യുറൾഡ് ആർക്കപോയെ അഭിനന്ദിക്കുന്നു. ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലും ഛായാഗ്രഹകയെ പ്രശംസിച്ചു.
'98 വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഒരു സ്ത്രീ ഓസ്കാർ വേദിയിൽ മികച്ച ഛായാഗ്രഹക ആയി തിരഞ്ഞെടുക്കപ്പെട്ടു.
അവർ ആ അവാർഡ് ഉയർത്തുന്ന കാഴ്ച , അവരുടെ വിജയത്തിൽ ബാക്കി സ്ത്രീകൾ എണീറ്റ് നിന്ന് കയ്യടിക്കുന്ന കാഴ്ച , സിനിമ സ്വപ്നം കാണുന്ന യുവതികൾക്ക് രോമാഞ്ചം നൽകുന്ന കാഴ്ചയാണ് അത്. ഓട്ടം ഡ്യുറൾഡ് ആർക്കപോ ആണ് 46 വയസ്സുകാരി ആയ ആ വനിത
സിന്നേർസ് എന്ന സിനിമക്ക് വേണ്ടി അവർ ചെയ്ത ഛായാഗ്രഹണം അവർക്ക് ബെസ്റ്റ് സിനിമാറ്റോഗ്രഫി ഓസ്കാർ നേടി കൊടുത്തിരിക്കുന്നു'

'ഏകദേശം 98 വർഷത്തെ ഓസ്കാർ ചരിത്രത്തിൽ ആദ്യമായി ഒരു സ്ത്രീ ഈ പുരസ്കാരം നേടുന്ന നിമിഷം അതായിരുന്നു. അതുകൊണ്ട് തന്നെ ഇത് ഒരു വ്യക്തിയുടെ വിജയം മാത്രമല്ല, സിനിമാ വ്യവസായത്തിൽ സ്ത്രീകൾ നേരിട്ടിരുന്ന അവഗണനയ്ക്ക് ഒരു വലിയ മറുപടിയായി മാറിയ ചരിത്ര നിമിഷം കൂടിയാണ് ഈ വിജയം. 2018-ൽ റേച്ചൽ മൊറിസൺ ആണ് ഈ വിഭാഗത്തിൽ നാമനിർദ്ദേശം നേടുന്ന ആദ്യ വനിത.
എന്നാൽ അതിന് ശേഷം പല വർഷങ്ങൾ കഴിഞ്ഞെങ്കിലും സ്ത്രീകൾക്ക് ഈ വിഭാഗത്തിൽ വിജയിക്കാൻ കഴിഞ്ഞില്ല എന്നത് സിനിമ ഇൻഡസ്ട്രിയിലെ പുരുഷാധിപത്യം തുറന്നു കാണിക്കുന്നുണ്ട്'
'അതിനാൽ ഓട്ടം ഡ്യുറൾഡ് ആർക്കപോയുടെ ഓസ്കാർ വിജയം ഒരു വ്യക്തിപരമായ നേട്ടമെന്നതിലുപരി ഒരു സമൂഹത്തിൻ്റെ തന്നെ നേട്ടമായി മാറുന്നു. സിനിമാറ്റോഗ്രഫി നന്നായി ചെയ്യണമെങ്കിൽ ക്യാമറ സാങ്കേതികവിദ്യ, വെളിച്ചത്തിൻ്റ നിയന്ത്രണം, ക്രിയേറ്റിവിറ്റി, ദൃശ്യഭാഷ എന്നിവയുടെ ഒക്കെ ആഴത്തിലുള്ള അറിവ് ആവശ്യമാണ്. ഇതിന് പുറമെ വേറിട്ടുള്ള കാഴ്ച, കാഴ്ചപ്പാട് , നിരീക്ഷണം ഒക്കെ ആവശ്യമാണ്.
ഒരു സ്ത്രീ സിനിമാറ്റോഗ്രഫിയിൽ ഓസ്കാർ നേടുന്നതിലൂടെ സാങ്കേതിക മികവ് ലിംഗഭേദം നോക്കാത്ത ഒന്നാണെന്ന് അവർ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു'
'സിനിമയിലെ സമത്വത്തിനായുള്ള ദീർഘകാല പോരാട്ടത്തിൽ ഈ നിമിഷം ഒരു വലിയ നാഴികക്കല്ല് ആണ്.
ലോകമെമ്പാടുമുള്ള സിനിമ സ്വപ്നം കാണുന്ന സ്ത്രീകൾക്ക് ഇത് വലിയ പ്രചോദനമാണ്.
ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല, ക്യാമറയ്ക്ക് പിന്നിലും സ്ത്രീകളുടെ സാന്നിധ്യം അനിവാര്യമാണെന്ന് ഈ വിജയം ഓർമ്മിപ്പിക്കുന്നു.
വൈവിധ്യമാർന്ന ശബ്ദങ്ങൾക്കും കാഴ്ചപ്പാടുകൾക്കും അവസരം ലഭിക്കുമ്പോഴാണ് സിനിമയുടെ ഭാവി കൂടുതൽ സമ്പന്നമാകുന്നത് എന്ന്
ഓട്ടം ഡ്യുറൾഡ് ആർക്കപോയുടെ ഓസ്കാർ വിജയം തുറന്നു കാണിക്കുന്നു,' ശ്രീലക്ഷ്മി അറയ്ക്കലിന്റെ കുറിപ്പിങ്ങനെ.


Click it and Unblock the Notifications
















