കരാറുണ്ടായിട്ടും ബിജു മേനോൻ പ്രമോഷന് വന്നില്ല, നിർമ്മാതാവിന് നഷ്ടം 25 ലക്ഷം രൂപ; ആരോപണവുമായി ബി. ഉണ്ണികൃഷ്ണൻ
നടൻ ബിജു മേനോന് എതിരെ സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ രംഗത്ത്. കരാർ പ്രകാരം സിനിമയുടെ പ്രമോഷനിൽ നടൻ പങ്കെടുത്തില്ലെന്നാണ് ആരോപണം. ബിജു മേനോൻ കാരണം നിർമാതാവിന് നഷ്ടമായത് 25 ലക്ഷം രൂപയെന്ന് ബി ഉണ്ണികൃഷ്ണൻ പറയുന്നു. ബിജു മേനോന്റെ പേര് പറയാൻ മടിയും പേടിയുമില്ലെന്നും ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. മലയാള സിനിമയിലെ ഒരു പ്രധാന നടൻ പ്രമോഷന് ചെല്ലാത്തതുകൊണ്ട് ഒരു നിർമാതാവിന്... അദ്ദേഹം ഒരു സംവിധായകൻ കൂടിയാണ് ഞങ്ങളുടെ മെമ്പറുമാണ്.
അദ്ദേഹത്തിന് ചാനലിൽ നിന്നും കിട്ടാനുള്ള തുകയിൽ നിന്നും കുറഞ്ഞത് 25 ലക്ഷം രൂപയാണ്. ചെറിയ തുകയാണോ അത്?. അതേ നടൻ ഇപ്പോൾ ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയ്ക്ക് വേണ്ടിയും അദ്ദേഹം പ്രമോഷന് പോയില്ല.

ബിജു മേനോനെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. പേര് പറയാൻ എനിക്ക് മടിയൊന്നുമില്ല. പ്രമോഷൻ എന്നുള്ളത് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കരാറിലുള്ള കാര്യമല്ലേ?. പടം പ്രൊമോട്ട് ചെയ്യാനുള്ള ബാധ്യത എനിക്കാണെന്ന് കരാറില്‍ ഒപ്പിട്ട ശേഷം പോവാതിരിക്കുക. അതിനെ തുടര്‍ന്ന് നിര്‍മാതാവിന്റെ 25 ലക്ഷം രൂപ നഷ്‍ടപ്പെടുക.
ഇപ്പോള്‍ വന്ന സിനിമയിലും അത് തന്നെയാണ് സംഭവിക്കുന്നതെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം അടുത്തിടെയാണ് ബിജു മേനോന്റെ ഒരു സിനിമ തിയേറ്ററുകളിൽ എത്തിയത്. അത് ജീത്തു ജോസഫ് സംവിധാനം ചെയ്ത വലത് വശത്തെ കള്ളനായിരുന്നു. ഈ സിനിമയുടെ പ്രമോഷനിൽ ബിജു മേനോനും സിനിമയിൽ മറ്റൊരു പ്രധാന വേഷം ചെയ്ത ജോജു ജോർജും പങ്കെടുത്തിരുന്നു.
ജീത്തു ജോസഫായിരുന്നും ഓൺലൈൻ മീഡിയകളിൽ ഓടി നടന്ന് സിനിമയ്ക്ക് വേണ്ട പ്രമോഷൻ അഭിമുഖങ്ങൾ നൽകിയത്. പൊലീസ് വേഷത്തിലായിരുന്നു ബിജു മേനോൻ ചിത്രത്തില്‍ അഭിനയിച്ചത്. ഷൂട്ടിങ് വൈകാൻ കാരണം നടീ നടന്മാരുടെ അനാസ്ഥയാണെന്നും ഫെഫ്ക ജന. സെക്രട്ടറി കൂടിയായ ബി. ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി.
ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിൽ പുതുക്കിയ സേവന വേതന കരാർ ഒപ്പ് വെക്കുന്ന ചടങ്ങിൽ ആയിരുന്നു വിമർശനം. ഷൂട്ടിങ് ദിവസങ്ങളും ബജറ്റും എല്ലാം വല്ലാതെ കൂടുമ്പോൾ നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറും സംവിധായകനും ചേർന്നിട്ടുള്ള ഒരു കരാറിന്റെ ആവശ്യമുണ്ട്. ഇത്ര ബജറ്റിൽ ഇത്ര ദിവസത്തിനുള്ളിൽ ചെയ്ത് തീർക്കും അതിനുള്ള റെസ്പോൺസിബിലിറ്റി ഈ മൂന്ന് പേർക്കാണ് എന്നുള്ളതാണ് കരാർ.
പക്ഷെ ഈ മൂന്ന് കക്ഷികൾ കൂടാതെ നാലാമത് ഒരു കക്ഷി കൂടി വേണം അതിൽ. അത് നടീനടന്മാരാണ്. ഒരു ലക്ഷം രൂപയിൽ അധികം പ്രതിഫലം വാങ്ങുന്ന എല്ലാ നടീനടന്മാരും ഈ കരാറിന്റെ ഭാഗമാകണം. സിനിമയുടെ ബഡ്ജറ്റ് തീർന്നതിലും സിനിമയുടെ ഷൂട്ടിങ് വൈകുന്നതിലും നടീനടന്മാർക്കുള്ള ഉത്തരവാദിത്വത്തിന്റെ പത്ത് ശതമാനം സാങ്കേതിക പ്രവർത്തകർക്ക് ഇല്ല എന്നതാണ് സത്യം എന്ന് ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
അതേസമയം മലയാള സിനിമയിലെ കോൾ ഷീറ്റ് മാറ്റി പുതിയ വ്യവസ്ഥ നിലവിൽ വന്നു. പതിനാറ് മണിക്കൂർ ജോലി സമയം എന്നത് പന്ത്രണ്ട് മണിക്കൂറായി കുറച്ചു. മൂന്ന് മാസത്തെ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് പുതിയ വ്യവസ്ഥ രൂപീകരിച്ചത്. ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിൽ വേതന കരാറിൽ ഒപ്പ് വെക്കുകയും ചെയ്തു.
2024ൽ റിലീസ് ചെയ്ത തലവനാണ് അവസാനമായി റിലീസ് ചെയ്ത് വലിയ വിജയം നേടിയ ബിജു മേനോന്റെ സിനിമ. ആ സിനിമയ്ക്കുശേഷം നടന്ന സംഭവം, മനോരഥങ്ങൾ, കഥ ഇന്നുവരെ തുടങ്ങിയ സിനിമകളിലും നടൻ പ്രധാന വേഷങ്ങൾ ചെയ്തുവെങ്കിലും ഒന്നും കാര്യമായ വിജയം നേടിയില്ല.


Click it and Unblock the Notifications











