'അന്വേഷിച്ച് നടന്നത് കണ്ടെത്തിയ മുഖഭാവമായിരുന്നു ഭരതേട്ടന്, ആദ്യ പ്രതിഫലം ഇതായിരുന്നു'; ബാബു ആന്റണി
ചന്തയിലെ സുൽത്താനായും കമ്പോളത്തിലെ ഡാനിയായും ബോക്സറിലെ ജിമ്മിയായും തൊണ്ണൂറുകളെ കോരിത്തരിപ്പിച്ച നടനായിരുന്നു ബാബു ആന്റണി. ഒരു കാലത്ത് യൂത്തിന്റെ രോമാഞ്ചമായിരുന്നു ഈ നടൻ. മിക്ക സിനിമകളിലും തന്റെ വീട്ടുകാരോ വേണ്ടപെട്ടവരോ അപകടത്തിൽ ആകുന്ന നിമിഷത്തിൽ ഇന്റെർവെല്ലിന് തൊട്ട് മുമ്പ് അല്ലെങ്കിൽ ഇന്റെർവെല്ലിന് ശേഷം ബാബു ആന്റണിയുടെ ഒരു കിടിലൻ ഇൻട്രോയുണ്ടാകും. അത് കണ്ട് രോമാഞ്ചം കൊള്ളാത്തവർ വിരളമായിരിക്കും. ബാബു ആന്റണി വില്ലൻ ആണ് എന്നറിഞ്ഞാൽ പേടിയും നായകൻ അല്ലെങ്കിൽ നായകന്റെ കൂടെയാണ് എന്നറിഞ്ഞാൽ സമാധാനവും ആയിരുന്നു അന്നൊക്കെ സിനിമാ കാണുന്ന പ്രേക്ഷകർക്ക്.
മാഫിയയിലെ സുരേഷ് ഗോപി ബാബു ആന്റണി ഫൈറ്റൊക്കെ ആവേശത്തോടെ കണ്ടിരുന്ന മലയാളികൾ നിരവധിയാണ്. ബാബു ആന്റണിക്ക് ശേഷം മാർഷ്യൽ ആർട്സ് പ്രമേയമാക്കി നിരവധി സിനിമകളും നായകൻമാരും ഒക്കെ വന്നെങ്കിലും അവർക്കൊന്നും മലയാളിയെ ഇത്രയേറെ രസിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഒമർ ലുലു സംവിധാനം ചെയ്യുന്ന ബാബു ആന്റണിയുടെ മുഴുനീള ആക്ഷൻ ചിത്രം കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ സിനിമാ പ്രേമികൾ.

വളരെ ചുരുക്കം നടന്മാർക്ക് മാത്രം ലഭിച്ചിട്ടുള്ള ഭാഗ്യങ്ങളും ബാബു ആന്റണിക്ക് ലഭിച്ചിട്ടുണ്ട്. ഭരതൻ സിനിമയിലൂടെയായിരുന്നു സിനിമാ പ്രവേശനം എന്നതായിരുന്നു ബാബു ആന്റണിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്ന്. ചാൻസ് ചോദിച്ച് നടന്നതിനെ കുറിച്ചും ഭരതൻ ചിത്രത്തിൽ അവസരം ലഭിച്ചതിനെ കുറിച്ചും ആദ്യ പ്രതിഫലത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ബാബു ആന്റണി. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ജെബി ജെംഗ്ഷൻ എന്ന പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് സിനിമാ ജീവിതം ആരംഭിച്ചതിനെ കുറിച്ച് ബാബു ആന്റണി മനസ് തുറന്നത്.

'കോളജിൽ പഠിക്കുന്ന കാലം മുതൽ ഞാൻ വിവിധ തരം മാർഷൽ ആർട്സ് പരിശീലിക്കുകയും മറ്റുള്ളവർക്ക് പരിശീലനം നൽകുകയും ചെയ്യാറുണ്ടായിരുന്നു. പഠനം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുറച്ച്നാൾ ഒന്ന് എല്ലാത്തിൽ നിന്നും മാറി നിൽക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. അപ്പനോട് പറഞ്ഞപ്പോൾ അദ്ദേഹം സമ്മതിച്ചു. ഞാൻ പൊലീസിൽ ചേരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അങ്ങനെ അപ്പൻ അനുവദിച്ച ആ ചുരുങ്ങിയ കാലയളവിലാണ് ഞാൻ സിനിമയിലേക്ക് ചാൻസ് ചോദിച്ച് യാത്ര ആരംഭിച്ചത്. പലപ്പോഴും ഭരതേട്ടന്റെ വീടിന് മുമ്പിലൂടെ പോകും അവിടെ കാത്ത് നിൽക്കും. അപ്പോഴും ഉള്ളിലേക്ക് കേറി ചെന്ന് അദ്ദേഹത്തോട് ചാൻസ് ചോദിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. അങ്ങനെ ഒരിക്കൽ അദ്ദേഹത്തെ പോയി കണ്ടു വിവരങ്ങൾ പറഞ്ഞു. പത്ത് ദിവസം കഴിഞ്ഞ് വരാൻ പറഞ്ഞു. ആ സമയത്തിന് ശേഷം ചെന്നും അപ്പോഴാണ് ചിലമ്പിലെ വില്ലൻ വേഷത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്.'
Recommended Video

'ആയിരം രൂപ കൈയ്യിൽ വെച്ച് തന്ന ശേഷം ഭരതേട്ടനാണ് ചിലമ്പിലെ കഥാപാത്രത്തെ കുറിച്ച് വിശദീകരിച്ചത്. അന്ന് വീട്ടിൽ നിന്ന് ചിലവിന് പൈസ ഞാൻ ചോദിക്കാറില്ലായിരുന്നു. അതിനാൽ തന്നെ അദ്ദേഹം ആയിരം രൂപ തന്നപ്പോൾ എനിക്ക് അത്ഭുതമായിരുന്നു. ആ തുകയ്ക്ക് അന്ന് വലിയ വിലയുണ്ടായിരുന്നു. ചിലമ്പിലെ സ്റ്റില്ലുകൾ നാനയിൽ വന്നപ്പോൾ അത് ശ്രദ്ധയിൽപ്പെട്ടാണ് ഫാസിൽ പൂവിന് പുതിയ പൂന്തെന്നൽ സിനിമയിലേക്ക് ക്ഷണിച്ചത്. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ നാട്ടുകാർക്കെല്ലാം അത്ഭുതമായിരുന്നു. സുഹൃത്തുക്കൾ പലരും ശ്രമിച്ചിട്ടും അവസരങ്ങൾ ലഭിച്ചിരുന്നില്ല. എനിക്ക് പെട്ടന്ന് അവസരം ലഭിച്ചത് അവർക്ക് അത്ഭുതമായിരുന്നു. ഒരു കൂട്ടുകാരൻ ദേഷ്യപ്പെട്ട് അടിക്കാനൊരുങ്ങി' ബാബു ആന്റണി പറഞ്ഞു.


Click it and Unblock the Notifications