ഓര്‍മ്മകളില്‍ ചിരിയുടെ ഗുഗുരു
ഓര്‍മ്മകളില്‍ ചിരിയുടെ ഗുഗുരു
മലയാള സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് ബഹദൂറിനെ മറക്കാനാവില്ല. ഹാസ്യാഭിനയത്തിനുമപ്പുറം മലയാളസിനിമയിലെ സാന്നിദ്ധ്യമായിരുന്നു ബഹദൂര്‍ക്ക.
തിക്കുറിശ്ശി സുകുമാരന്‍ നായര്‍ ബഹദൂറിനെ വിശേഷിപ്പിച്ചത് ചിരിയുടെ ഗുരുവിന്റെ ഗുരു എന്നായിരുന്നു. സുഹൃത്തുക്കള്‍ക്കിടയില്‍ ചിരിയുടെ ഗുഗുരു ആയി അറിയപ്പെട്ടിരുന്ന ബഹദൂറിന്റെ യഥാര്‍ത്ഥ പേര് കുഞ്ഞാലി എന്നായിരുന്നു. തിക്കുറിശ്ശി തന്നെയാണ് ബഹദൂര്‍ എന്ന പേര് നല്‍കിയതും.
ഒരു കാലത്ത് അടൂര്‍ ഭാസിയോടൊപ്പം മലയാള സിനിമയില്‍ ചിരിയുടെ പൂത്തിരി കത്തിച്ച ഈ കൊടുങ്ങല്ലൂര്‍ക്കാരന്‍ ഏകദേശം 300 ചിത്രങ്ങളില്‍ വേഷമിട്ടു. വാഴ്വേമായത്തിലും അച്ഛനും ബാപ്പയിലും ബഹദൂര്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു.
മലയാളത്തില്‍ പുതിയ ഹാസ്യത്തിന് വഴിയൊരുങ്ങുമ്പോള്‍ ബഹദൂര്‍ ക്യാരക്ടര്‍ റോളുകളിലേക്ക് മാറിയിരുന്നു. ഒരു പക്ഷേ കൊമേഡിയന്‍ റോളുകളിലെക്കാളും ബഹദൂര്‍ ശോഭിച്ചത് ഇത്തരം ക്യാരക്ടര്‍ റോളുകളിലാവും. അവസാനമായി ബഹദൂര്‍ അഭിനയിച്ചത് ജോക്കറിലെ കഥാപാത്രമാണ്. സര്‍ക്കസ് റിംഗില്‍ തന്റെ ഊഴവും കാത്തിരിക്കുന്ന വൃദ്ധനായ കോമാളിയുടെ വേഷം. ഒടുവില്‍ 2000 മേയ് 23ന് മരണമെന്ന രംഗബോധമില്ലാത്ത കോമാളി ആ അതുല്യ നടനെ കൂട്ടിക്കൊണ്ടു പോയി.


Click it and Unblock the Notifications











