സാറിന്‌റെ പത്രത്തില്‍ എന്റെ വാര്‍ത്ത കൊടുക്കാമോ? ബാലചന്ദ്ര മേനോനോട് അഭ്യര്‍ത്ഥിച്ച ആ യുവാവ്
സിനിമയുടെ വിവിധ മേഖലകളിലായി മലയാളത്തില്‍ തിളങ്ങിയ താരമാണ് ബാലചന്ദ്ര മേനോന്‍. അഭിനയത്തിന് പുറമെ സംവിധായകനായും മോളിവുഡില്‍ ഒരുകാലത്ത് സജീവമായിരുന്നു അദ്ദേഹം. ലോക് ഡൗണ്‍ കാലം സൂപ്പര്‍സ്റ്റാര്‍ രജനീകാന്തുമായുളള അപൂര്‍വ്വ ബന്ധത്തിന്റെ കഥ പറഞ്ഞ് ബാലചന്ദ്ര മേനോന്‍ എത്തിയിരുന്നു. തന്റെ യൂടുബ് ചാനലിലാണ് രജനിയെക്കുറിച്ചുളള ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്ത കാലത്തെക്കുറിച്ചും അന്ന് കണ്ടുമുട്ടിയെ രജനിയെക്കുറിച്ചുമാണ് ബാലചന്ദ്ര മേനോന്‍ സംസാരിച്ചത്. ചെന്നൈയിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു രജനീകാന്തിനെ ആദ്യമായി കണ്ടതെന്ന് ബാലചന്ദ്ര മേനോന്‍ പറയുന്നു. അവിട ഹോട്ടലില്‍ കൂലിപ്പണി ചെയ്യുന്ന കുറെ ചെറുപ്പക്കാര്‍ അയാള്‍ക്ക് ചുറ്റുമുണ്ടായിരുന്നു. അവരുടെ നടുക്കിരുന്ന് അയാള്‍ സിഗരറ്റ് മുകളിലേക്ക് എറിയുന്നു. അത് വായില്‍ പിടിക്കുന്നു. ഇതിനിടെ ആരെടാ ഇവന്‍ എന്ന ധാരണയില്‍ ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്.

കുറച്ചു കഴിഞ്ഞ് ജോലിക്കാരില്‍ ഒരാളോട് അത് ആരെണന്ന് ചോദിച്ചപ്പോള്‍ അയാള്‍ നന്നായി മാജിക്ക് കാണിക്കുന്നുണ്ടെന്നായിരുന്നു മറുപടി. അയാള്‍ സിഗരറ്റ് മുകളിലേക്ക് എറിഞ്ഞ് കൃത്യമായി ചുണ്ടില്‍ വെച്ച് പിടിക്കുന്നുവെന്ന് പയ്യന്‍ പറഞ്ഞു. കൂടുതല്‍ ചോദിച്ചപ്പോള്‍ അഭിനേതാവ് ആണെന്നുകൂടി പറഞ്ഞു. എനിക്ക് അപ്പോള്‍ തോന്നി. അയാള്‍ക്ക് വട്ടായിരിക്കും. അഭിനയിക്കാന്‍ വന്നവന്‍ ഇങ്ങനെ ചെയ്യുമോ?.

രണ്ട് മൂന്ന് തവണ അവിടെ വന്നപ്പോള്‍ രജനിയെ കണ്ടെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു. പിന്നീടൊരിക്കല്‍ ഞാന്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വന്നപ്പോള്‍ അയാള്‍ എന്റെയടുത്ത് വന്നു. സര്‍ എന്റെ പേര് ശിവാജി റാവു, ഇവിടെ സിനിമ പഠിക്കുകയാണ്. അഭിനയിക്കണം എന്നാണ് മോഹം. സര്‍ ജോലി ചെയ്യുന്ന പത്രത്തില്‍ എന്നെ പറ്റി ഒരു വാര്‍ത്ത കൊടുക്കാമോ, മലയാളത്തിലെങ്കിലും ഒരു അവസരം കിട്ടിയാല്‍ ഞാന്‍ രക്ഷപ്പെടും. ഏത് ഭാഷയിലാണെങ്കിലും ഞാന്‍ ഓകെയാണ്.

ഇതെന്റെ പലതരത്തിലുളള ചിത്രങ്ങളാണ്. ദയവായി സാറൊന്ന് സഹായിക്കണം. രജനി പറഞ്ഞു. തുടര്‍ന്ന് ആ കൂടിക്കാഴ്ചയ്ക്ക് ശേഷം ഈ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി എഴുതിയ വാര്‍ത്ത തിരുവനന്തപുരത്തെ ഓഫീസിലേക്ക് അയച്ചുവെന്ന് ബാലചന്ദ്ര മേനോന്‍ പറയുന്നു. എന്നാല്‍ മേല്‍ അധികൃതര്‍ ആ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ല. ഇത്തരം കാര്യങ്ങള്‍ക്ക് എന്തിന് മാസികയില്‍ സ്ഥലം നല്‍കുന്നു എന്ന നിലപാട് സ്വീകരിച്ചതോടെ ആ യുവാവിന്റെ മോഹം ചവറ്റുകൊട്ടയിലായി.

അദ്ദേഹത്തിന് ചുറ്റും മാധ്യമങ്ങളുടെ ഒരു വലിയ ബഹളമാണ്. അതുകഴിഞ്ഞ് ശ്രീവിദ്യയുമായുളള അഭിമുഖം എടുക്കാന്‍ ഒരുങ്ങുമ്പോഴാണ് പിന്നില്‍ നിന്നും ആ വിളി വന്നത്. സര്‍ എന്നെ ഓര്‍ക്കുന്നുണ്ടോ ഞാന്‍ ശിവാജി റാവു. അന്ന് വാര്‍ത്ത കൊടുക്കുമോ എന്ന് ചോദിച്ചുവന്നിരുന്നു. ഈ സിനിമയില്‍ ബാലചന്ദര്‍ സര്‍ എനിക്ക് ഒരു വേഷം തന്നു. നല്ല വേഷമാണ് സര്‍,. സിനിമയുടെ പേര് അപൂര്‍വ്വ രാഗങ്ങള്‍.

അന്ന് കൊടുത്ത വാര്‍ത്ത മേല്‍ അധികൃതര്‍ നിരസിച്ച കാര്യം ബാലചന്ദ്ര മേനോന്‍ ആ രജനിയെ പറഞ്ഞു മനസ്സിലാക്കി. അതു സാരമില്ല സാര്‍ എന്ന് അയാള്‍ മറുപടി നല്‍കി പിരിഞ്ഞു. പിന്നീട് ശ്രീവിദ്യയുമായുളള അഭിമുഖത്തിന് ഒരുങ്ങുമ്പോള്‍ മേനോന്‍ അവരോട് ചോദിച്ചു. ഈ പത്രക്കാര് നായകന്റെ പിന്നാലെയാണ് അവിടെ നായകന് കിട്ടുന്ന പ്രാധാന്യം കണ്ടില്ലെ . ആ യുവാവിനെ ആരും ഗൗനിക്കുന്നില്ല.

അന്ന് ശ്രീവിദ്യ പറഞ്ഞു. നിങ്ങള്‍ നോക്കികോളൂ കാലം ഒരു കാര്യം തെളിയിക്കും. ഇപ്പോള്‍ കുറച്ച് സീനുകള്‍ അയാള്‍ക്കൊപ്പം എടുത്തു കഴിഞ്ഞ അനുഭവം കൊണ്ട് പറയുവാണ്. അയാളൊരു താരമാകും. സൂപ്പര്‍സ്റ്റാറാകും. ആ വാക്കുകള്‍ പിന്നീട് സത്യമായി, ബാലചന്ദ്ര മേനോന്റെ മുന്നില്‍ വാര്‍ത്ത കൊടുക്കാമോ എന്ന് ചോദിച്ച് നിന്ന ആ യുവാവ് പിന്നീട് ലോകം മുഴുന്‍ ആരാധകരുളള രജനീകാന്തായി മാറി.


Click it and Unblock the Notifications