രാമനായി മമ്മൂട്ടിയും മാലിനിയായി മഞ്ജുവാര്യരും! അനു സിത്താര വിദൂര സ്വപ്‌നത്തില്‍ പോലുമില്ലായിരുന്നു!
പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമകളിലൊന്നായിരുന്നു രാമന്റെ ഏദന്‍തോട്ടം. 2017 മെയ് 12നായിരുന്നു ഈ സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. സിനിമാലോകവും പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രം കൂടിയായിരുന്നു ഇത്. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, അനു സിത്താര, രമേഷ് പിഷാരടി, അജു വര്‍ഗീസ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. ഥപ്പടെന്ന ബോളിവുഡ് സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍. ഥപ്പടിന് മുന്‍പേ സമാനമായ ആശയമുള്ള സിനിമയുമായി രഞ്ജിത്ത് ശങ്കര്‍ എത്തിയത്.
ഒരുപാട് അടികളുടെ കഥയായിരുന്നു മാലിനി പറഞ്ഞത്. സ്വതന്ത്രയായി കാറോടിച്ച് പോവുന്ന മാലിനിയെയാണ് സിനിമയുടെ ക്ലൈമാക്‌സില്‍ കാണുന്നത്. രാമന്റെ ഏദന്‍തോട്ടമെന്ന സിനിമയെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് രഞ്ജിത്ത് ശങ്കര്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സംവിധായകന്‍ മനസ്സ് തുറന്നത്. ചിത്രത്തില്‍ തനിക്കേറെ പ്രിയപ്പെട്ട രംഗം അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

മഞ്ജു വാര്യരായിരുന്നു മനസ്സില്‍
ഥപ്പട് എന്ന ചിത്രം ഇഷ്ടമായെങ്കിലും കുറച്ച് നിരാശയും തോന്നിയിരുന്നു ആ സമയത്ത്. മഞ്ജു വാര്യരെ വെച്ച് ഇത്തരത്തിലൊരു ചിത്രം ചെയ്യാനുള്ള പ്ലാനിലായിരുന്നു. മാലിനിയായി എന്റെ മനസിൽ ആദ്യം വന്നത് മഞ്ജു വാരിയരായിരുന്നു. മഞ്ജു സിനിമയിലേക്ക് തിരികെ എത്താൻ തീരുമാനിച്ച സമയത്ത് ഞാൻ ഈ കഥ പറയുകയും ചെയ്തു. അതു കഴിഞ്ഞ് പക്ഷെ ഞങ്ങൾ രണ്ടുപേരും മറ്റ് സിനിമകളുടെ തിരക്കിൽപ്പെട്ടതോടെ കൂടുതൽ ചർച്ചകൾ നടന്നില്ലെന്നും സംവിധായകന്‍ പറയുന്നു.

മമ്മൂട്ടിയോട് പറഞ്ഞിരുന്നു
വർഷം സിനിമയുടെ സമയത്ത് മമ്മൂക്കയോട് കഥ പറഞ്ഞു. അദ്ദേഹം കഥ കേട്ട് എക്സൈറ്റഡായി. രാമന്റെ റോൾ ഞാൻ ചെയ്യാമെന്ന് ഇങ്ങോട്ട് പറഞ്ഞു. ആശയം മനസിലുണ്ടെങ്കിലും ക്ലൈമാക്സ് എങ്ങനെയാകണം എന്നൊന്നും തീരുമാനിച്ചിരുന്നില്ല. സുധി വാത്മീകത്തിന്റെ സമയത്ത് വീണ്ടും ഈ സിനിമയെക്കുറിച്ച് ആലോചിച്ചപ്പോൾ രാമനായിട്ട് പൃഥ്വിരാജിന്റെ മുഖമാണ് വന്നത്. ജയസൂര്യ എൽവിസും പൃഥ്വി രാമനുമായിട്ട് സിനിമ ചെയ്യാമെന്ന് കരുതി, പൃഥ്വിയോടും കഥ പറഞ്ഞു.

മഞ്ജുവിന് ശേഷം മംമ്ത
അതിനുശേഷം മംമ്ത ഈ റോൾ ചെയ്താൽ കൊള്ളാമെന്ന് തോന്നി. വർഷം സിനിമയുടെ സമയത്ത് മംമ്തയോട് മാലിനിയെക്കുറിച്ച് പറഞ്ഞു. മംമ്ത ട്രീറ്റ്മെന്റിനായി യുഎസിലേക്ക് പോകാൻ തയാറെടുക്കുകയായിരുന്നു. തിരികെ വന്നശേഷം അഭിനയിക്കാം, അപ്പോഴേക്കും ഒരുമിച്ച് തിരക്കഥ ഡവലപ്പ് ചെയ്യാം എന്നെല്ലാം പറഞ്ഞു. ജീവിതത്തിലേക്ക് തിരികെ എത്താൻ മംമ്തയ്ക്കും ഈ ചിത്രം പ്രചോദനമാകുമെന്ന് കരുതി. സിനിമയുടെ ലൊക്കേഷനൊക്കെ ശരിയായി. ഞാൻ എഴുത്തും തുടങ്ങി. അപ്പോഴും നായികയെ തീരുമാനിച്ചിരുന്നില്ല.

അനു സിത്താര എത്തിയത്
അനു സിത്താര എന്റെ മനസിൽ പോലുമില്ലായിരുന്നു. അനുവിന്റെ സിനിമകളൊന്നും ഞാൻ കണ്ടിരുന്നില്ല. ഒരു അവാർഡ് ദാന ചങ്ങിന് എത്തിയപ്പോഴാണ് അനുവിനെ കാണുന്നത്. എന്റെ മനസിലെ മാലിനിയുമായി വിദൂരമായ സാമ്യം മാത്രമേ അന്ന് അനുവിനുണ്ടായിരുന്നുള്ളൂ. അവിചാരിതമായിട്ടാണ് കഥ പറയുന്നത്.

വിഷ്ണുവിന്‍റെ വാക്ക്
സിനിമയിലെ വളരെ ഡെപ്തുള്ള ഒരു ഡയലോഗ് പറയാൻ പറ്റുമോയെന്ന് ചോദിച്ചു. എന്റെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് അനു അത് ഭംഗിയായി പറഞ്ഞു. ഈ കഥാപാത്രം അനുവിന് ചെയ്യാൻ സാധിക്കുമോയെന്ന് ചോദിച്ചപ്പോൾ അവരുടെ ഭർത്താവ് വിഷ്ണുവാണ്, അനുവിനെക്കൊണ്ട് സാധിക്കുമെന്ന് പറഞ്ഞത്. അതും എനിക്കൊരു പ്രചോദനമായി.

കുഞ്ചാക്കോ ബോബന്‍റെ വരവ്
ചിത്രീകരണത്തിന്റെ ഘട്ടത്തിലേക്ക് എത്തുമ്പോഴാണ് രാമനായി കുഞ്ചാക്കോ ബോബൻ മതിയെന്ന് തീരുമാനിക്കുന്നത്. എങ്ങനെയെന്ന് അറിയില്ല, അപ്പോൾ എന്റെ മനസില്‍ ചാക്കോച്ചന്റെ മുഖം മാത്രമാണ് വന്നത്. മാലിനിയേക്കാൾ എനിക്ക് ഇഷ്ടം രാമനെയാണ്. ജോജു എൽവിസാകുന്നതും യാദൃശ്ചികമായിട്ടാണ്. രാജാധിരാജയുടെ സെറ്റിലൊക്കെ ജോജുവിനെ കണ്ടിട്ടുണ്ട്. അതല്ലാതെ വലിയ പരിചയമൊന്നുമില്ലായിരുന്നു.

ജോജു എത്തിയത്
പ്രേതത്തിൽ അജുവിന്റെ റോൾ ആദ്യം ചെയ്യേണ്ടിയിരുന്നത് ജോജുവായിരുന്നു. ചില കാരണങ്ങൾ കൊണ്ട് അത് നടന്നില്ല, ജോജുവിനത് വിഷമമായിരുന്നു. അതിനുശേഷവും ജോജു ഇടയ്ക്കെന്നെ വിളിക്കുമായിരുന്നു. എങ്കിലും സിനിമ തുടങ്ങുന്ന ഘട്ടത്തിലും എൽവിസായി അദ്ദേഹമായിരുന്നില്ല മനസിൽ. എഴുത്തിന്റെ ഏതോ ഒരു ഘട്ടത്തിലാണ് എൽവിസായി ജോജു മതിയെന്ന് തീരുമാനിക്കുന്നത്.

ക്ലൈമാക്സിലേക്ക് എത്തിയത്
മമ്മൂട്ടിയോട് കഥ പറയുന്ന സമയത്തുള്ള ക്ലൈമാക്സായിരുന്നില്ല ഷൂട്ടിംഗ് തുടങ്ങിയപ്പോഴുണ്ടായിരുന്നത്. നിരവധി ക്ലൈമാക്സുകള്‍ ആലോചിച്ചിരുന്നു. ജീവിതത്തില്‍ താന്‍ പരിചയപ്പെട്ട നിരവധി സ്ത്രീകളാണ് മാലിനിക്ക് പ്രചോദനമേകിയത്. മാലിനി ഏദന്‍തോട്ടത്തിലേക്ക് എത്തുന്നതും എല്‍വിസും മകളും വരുന്നതും ആരുടെ കൂടെ പോവണമെന്ന് മകളോട് ചോദിക്കുന്നതുമായ ക്ലൈമാക്സായിരുന്നു ആദ്യത്തേത്. അത് മാറ്റുകയായിരുന്നു.


Click it and Unblock the Notifications











