മുത്തശ്ശനെക്കുറിച്ച് പേരക്കുട്ടികൾ എന്ത് കരുതും, ടിനിക്ക് അറിയാത്ത നസീർ സർ; വിമർശിച്ച് ഭാഗ്യലക്ഷ്മി
കഴിഞ്ഞ ദിവസമായിരുന്നു അനശ്വര നായകൻ പ്രേം നസീറിനെക്കുറിച്ച് നടൻ ടിനി ടോം വിവാദ പ്രസ്താവന നടത്തിയത്. സിനിമകൾ ഇല്ലാതായതോടെ പ്രേം നസീർ എല്ലാ ദിവസവും മേക്കപ്പിട്ട് വീട്ടിൽ നിന്നിറങ്ങി അടൂർ ഭാസിയുടെയും ബഹദൂറിന്റെയും വീട്ടിൽ പോയി കരയുമായിരുന്നു എന്നാണ് ടിനി ടോം പറഞ്ഞത്. പരാമർശത്തിൽ ടിനിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ടിനി ടോമിന്റെ പ്രസ്താവന തീർത്തും തെറ്റാണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. വേറാരെക്കുറിച്ചും പറയുന്നത് പോലെയല്ല. പ്രേം നസീർ സർ എന്ന വ്യക്തിയെ 1985 വരെ ഞങ്ങൾ മദ്രാസിലുണ്ടായിരുന്നവർക്ക് അറിയാം. അദ്ദേഹത്തിന്റെ നന്മകളും അനുഭവിച്ചവരാണ്.
മരിക്കുന്നതിന് പ്രേം നസീറിനെ അവസാനമായി കണ്ട ഓർമയും ഭാഗ്യലക്ഷ്മി പങ്കുവെച്ചു. തിരുവനന്തപുരത്ത് സഹോദരിയുടെയോ മകളുടെയോ വീട്ടിൽ അദ്ദേഹം ഉണ്ടെന്ന് അറിഞ്ഞ് ഞാൻ മോനെയും കൊണ്ട് അദ്ദേഹത്തെ കാണാൻ ചെന്നിരുന്നു. എന്റെ മോൻ അപ്പൂപ്പാ എന്ന് വിളിച്ചപ്പോൾ അദ്ദേഹം വളരെ സന്തോഷത്തോടെ അവനെയെടുത്ത് മടിയിൽ വെച്ചു. കുടുംബവുമായി അദ്ദേഹത്തിന് ചെലവഴിക്കാൻ കിട്ടിയ സമയമാണത്. അദ്ദേഹം അത് ആസ്വദിക്കുന്നുണ്ടായിരുന്നു. ടിനിയുടെ വാക്കുകൾ കേട്ടപ്പോൾ വിഷമം തോന്നിയെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

അവസരമില്ലാതായപ്പോൾ മറ്റൊരാളുടെ വീട്ടിൽ പോയിരുന്ന് കരഞ്ഞ ആളല്ല നസീർ സർ. അവസരങ്ങൾക്ക് വേണ്ടി സങ്കടം പറയുകയോ അപേക്ഷിക്കുകയോ ചെയ്യുന്ന ആളായിരുന്നില്ല. ടിനിക്ക് അറിയാൻ വേണ്ടി പറയുകയാണ്. ഞങ്ങൾ മദ്രാസിലുണ്ടായിരുന്ന കാലഘട്ടത്തിൽ കേരളത്തിൽ നിന്നും മദ്രാസിലേക്ക് വണ്ടിയിറങ്ങി എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ചെന്ന് കാണാൻ, ഒരു നേരത്തെ വിശപ്പടക്കാനുള്ള ഒരേയാെരു വീട് പ്രേം നസീർ സാറിന്റെ വീടായിരുന്നു. ധൈര്യമായിട്ട് ആർക്കും അവിടെ പോകാം. നസീർ സർ അവർക്ക് ഭക്ഷണം നൽകും. ഉപദേശിച്ച് നാട്ടിലേക്ക് പറഞ്ഞ് വിടും. കഴിയുന്നതും ആരോടെങ്കിലുമൊക്കെ പറഞ്ഞ് റെക്കമെന്റ് ചെയ്യും.
അദ്ദേഹത്തിന്റെ മക്കളും പേരക്കുട്ടികളും ജീവിച്ചിരിപ്പുണ്ട്. അവരെന്ത് വിചാരിക്കും. ഞങ്ങളുടെ മുത്തശ്ശൻ അവസാന കാലത്ത് വേദനിച്ചാണ് മരിച്ചതെന്ന് വിചാരിക്കരുത്. നസീർ സർ അങ്ങനെയൊരാളല്ല. ദയവ് ചെയ്ത് അങ്ങനെയൊരു ധാരണയുണ്ടെങ്കിൽ അത് മാറ്റണം. നസീർ സാറിനൊപ്പം സഞ്ചരിച്ച ഞങ്ങൾക്കെല്ലാവർക്കും വളരെയധികം വേദനയുണ്ടാക്കിയ പ്രസ്താവനയാണ് ഇതെന്ന് ഭാഗ്യലക്ഷ്മി ആവർത്തിച്ചു.

സംവിധായകനും പ്രേം നസീറിന്റെ ബന്ധുവുമായ എംഎ നിഷാദും ടിനി ടോമിനെതിരെ പ്രതികരിച്ചു. ശ്രീ പ്രേംനസീറിനെ അടുത്തറിയുന്ന വ്യക്തി എന്ന നിലയിലും,അദ്ദേഹത്തിന്ററെ ബന്ധു എന്ന നിലയിലും,ടിംടോമിന് മറുപടി കൊടുക്കേണ്ടത് ഒരത്യാവശ്യമാണെന്ന് ഞാൻ കരുതുന്നു. മുപ്പത്തിരണ്ട് വർഷത്തോളം മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്ന പ്രേംനസീറിന് ടിം ടോം പറയുന്നത് പോലെ ഒരു ഗതികേടും സംഭവിച്ചിട്ടില്ല. മുഖം മിനുക്കാൻ മേക്കപ്പ് ഇട്ട നടക്കേണ്ട സാഹചര്യവുമുണ്ടായിട്ടില്ല...അടിമുടി സുന്ദരനായ നസീർ സാറിന് ടിം ടോമിനെ പോലെ വിഗ്ഗും വെച്ച് നടക്കേണ്ടിയും വന്നിട്ടില്ല.1986ൽ അദ്ദേഹത്തിന് സിനിമയിൽ തിരക്ക് കുറഞ്ഞു എന്നുളളത് ഒരു യാഥാർത്ഥ്യമാണ് ,പക്ഷെ ആ സമയം അദ്ദേഹം രാഷ്ട്രീയ പ്രവേശനം നടത്തിയിരുന്നു.
പൊതുപ്രവർത്തനത്തിന്റ്റെ തിരക്കുകളിലും,നാഷണൽ ഫിലിം,അവാർഡ് കമ്മിറ്റി ജൂറി ചെയർമാനായിരുന്നു ശ്രീ നസീർ. സുഹാസിനിക്ക് സിന്ദുഭൈരവി എന്ന ചിത്രത്തിന് മികച്ച നടിക്കുളള അവാർഡും,മലയാളത്തിന്ററെ ഭാവ ഗായകൻ പി ജയചന്ദ്രന് ആദ്യമായിട്ട് മികച്ച ഗായകനുളള അവാർഡ് ലഭിച്ചതും നസീർ സാർ ജൂറീ ചെയർമാനായി ഇരുന്നപ്പോളാണ്.
(അടുർഭാസിയുടേയും,ബഹദൂറിന്റ്റേയും വീട്ടിൽ പോയിയിരുന്ന് കരയാൻ അദ്ദേഹത്തിന് നേരമില്ലായിരുന്നു എന്ന് സാരം...ടിം ടോം നോട്ട് ചെയ്യുമല്ലോ) 1987-ൽ ലോക പര്യടനത്തിന് പോയ ശ്രീ പ്രേംനസീർ തിരിച്ച് വന്ന് അഭിനയിച്ച പടമാണ് എ ടി അബു സംവിധാനം ചെയ്ത ''ധ്വനി''
1987-ൽ റിലീസായ ചിത്രം നല്ല വിജയം നേടിയ ചിത്രമാണ്..പ്രശസ്ത സംഗീത സംവിധായകൻ നൗഷാദ് ആദ്യമായി മലയാള സിനിമയിൽ സംഗീതം നിർവ്വഹിച്ച സിനിമയെന്ന പ്രത്യേകതയും ധ്വനി എന്ന ചിത്രത്തിന് സ്വന്തം.
ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷെ എന്ത് കൊണ്ടോ അത് നടന്നില്ല. ശ്രീ പ്രേംനസീർ അദ്ദേഹത്തിന്റ്റെ മരണം വരെ ആരോടും വേഷത്തിന് വേണ്ടി യാചിച്ചിട്ടില്ല. പകരം മറ്റുളളവരെ സഹായിക്കാനും ജീവകാരുണ്യ പ്രവർത്തനത്തിലും അദ്ദേഹം സജീവമായിരുന്നു. അതിനുളള സാമ്പത്തിക ഭദ്രതെയും അദ്ദേഹത്തിനുണ്ടായിരുന്നു. അത് കൊണ്ട് മിസ്റ്റർ ടിം ടോം വിട്ട് പിടി. വായിൽ തോന്നുന്നത് കോതക്ക് പാട്ടെന്ന രീതി ഇനിയെങ്കിലും താങ്കൾ അവസാനിപ്പിക്കുക എന്ന് എംഎ നിഷാദ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.


Click it and Unblock the Notifications











