നടൻ അജിത്തിന്റെ അച്ഛൻ പി സുബ്രമണ്യം അന്തരിച്ചു
നടൻ അജിത്ത് കുമാറിന്റെ അച്ഛൻ പി സുബ്രമണ്യം മരിച്ചു. ആരോഗ്യ പ്രശ്നങ്ങളാൽ ചെന്നെെയിൽ ചികിത്സയിലായിരുന്നു. 84 വയസ്സായിരുന്നു പ്രായം.
കേരളത്തിൽ പാലക്കാട് സ്വദേശിയാണ് പി സുബ്രമണ്യം. അജിത്തിനെ കൂടാതെ അനിൽ കുമാർ, അനൂപ് കുമാർ എന്നീ മക്കളും ഇദ്ദേഹത്തിനുണ്ട്. മോഹിനിയാണ് ഭാര്യ.
ഭാര്യ ശാലിനിക്കും മക്കൾക്കുമൊപ്പം വിദേശ യാത്ര പോയതാണ് അജിത്ത്. ഉടനെ നാട്ടിലെത്തുമെന്നാണ് വിവരം. പൊതുവെ തന്റെ കുടുംബ കാര്യങ്ങളിൽ സ്വകാര്യത പുലർത്തുന്ന നടനാണ് അജിത്ത്.

അതിനാൽ തന്നെ അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ഫോട്ടോകൾ നടൻ അധികം പുറത്ത് വിട്ടിട്ടില്ല.
തമിഴ് സിനിമാ രംഗത്ത് നിരവധി പേർ പി സുബ്രമണ്യത്തിന് ആദരാഞ്ജലികൾ അറിയിച്ചു. 84 കാരനായ പി സുബ്രമണ്യത്തിന് വാർധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്നു.
കുറച്ച് നാളായി ഇതിന്റെ ചികിത്സയിലായിരുന്നു. ബെസന്ത് നഗർ ശ്മശാനത്തിൽ വെച്ചായിരിക്കും ശവസംസ്കാരം.
കൊൽക്കത്ത സ്വദേശിയായ സിന്ധിയാണ് അജിത്തിന്റെ അമ്മ മോഹിനി. അജിത്തിന്റെ സഹോദരൻ അനൂപ് കുമാർ ഇൻവെസ്റ്ററാണ്.
മറ്റൊരു സഹോദരൻ അനിൽ കുമാർ ബിസിനസ്കാരനും. 1971 മെയ് ഒന്നിനാണ് പി സുബ്രമണ്യത്തിനും മോഹിനിക്കും അജിത്ത് പിറക്കുന്നത്.

തമിഴകത്ത് ഇന്ന് ഏറ്റവും വിലപിടിപ്പുള്ള സൂപ്പർ സ്റ്റാറാണ് അജിത്ത്. സിനിമകളിൽ മാത്രം കാണാനാവുന്ന അജിത്തിനെ മറ്റ് വേദികളിലൊന്നും ആരാധകരാരും പൊതുവെ കാണാറില്ല.
സിനിമ കഴിഞ്ഞാൽ കുടുംബത്തോടൊപ്പമുള്ള സമയത്തിനും റൈഡിംഗ് ഉൾപ്പെടെയുള്ള തന്റെ ഹോബികൾക്കുമാണ് അജിത്ത് സമയം കണ്ടെത്താണ്.
അജിത്തിന്റെ ഭാര്യ ശാലിനി ഒരു കാലത്ത് സിനിമകളിൽ നിറഞ്ഞ് നിന്ന താരമാണ്. മലയാളത്തിലെ മുൻനിര നായിക നടിയായിരുന്നു ശാലിനി.
അനിയത്തി പ്രാവ്, നിറം ഉൾപ്പെടെയുള്ള ശാലിനിയുടെ സിനിമകൾ ഇന്നും പ്രേക്ഷക മനസ്സിൽ നിലനിനിൽക്കുന്നു. അജിത്തുമായുള്ള വിവാഹ ശേഷമാണ് അഭിനയ രംഗത്ത് നിന്ന് ശാലിനി മാറി നിൽക്കുന്നത്.
ചെറുപ്രായം മുതൽ അഭിനയിക്കുന്നതിനാൽ അഭിനയത്തിൽ നിന്നും വിവാഹ ശേഷം മാറി നിൽക്കാൻ ശാലിനി തീരുമാനിക്കുകയായിരുന്നു.
അജിത്ത് ഇതിനിടെ സൂപ്പർ സ്റ്റാറായി വളരുകയും ചെയ്തു. അജിത്തിന്റെ എകെ 62 എന്ന പുതിയ പ്രൊജക്ട് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ തമിഴകത്ത് വലിയ ചർച്ച നടന്നിരുന്നു.
വിഘ്നേശ് ശിവനായിരുന്നു സിനിമയുടെ ആദ്യ സംവിധായകൻ. എന്നാൽ വിഘ്നേശ് ശിവനെ മാറ്റി മഗിഴ് തിരുമേനിയെ സംവിധാന സ്ഥാനത്തേക്ക് കൊണ്ട് വന്നു.
വിഘ്നേശ് ചെയ്യാനുദ്ദേശിച്ച രീതിയിൽ സിനിമ നിർമ്മിക്കുന്ന ലൈക പ്രൊഡക്ഷനും അജിത്തിനും ആത്മവിശ്വാസക്കുറവ് തോന്നിയതോടെയാണത്രെ പകരം മഗിഴ് തിരുമേനിയെ കൊണ്ട് വന്നത്. വിഘ്നേശ് ശിവന്റെ സ്വപ്ന പ്രൊജക്ടായിരുന്നു ഇത്. അവസാന ഘട്ടത്തിലെ മാറ്റം വിഘ്നേശിനെ ഏറെ ബാധിച്ചിരുന്നു.


Click it and Unblock the Notifications











