മാർക്കോയെ അടപടലം പൂട്ടാൻ സിബിഎഫ്സി; ടെലിവിഷനിൽ കാണില്ല, ഒടിടി പ്രദർശനം തടയാനും നീക്കം
ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയ്ക്കെതിരെ സിബിഎഫ്സി (സെൻട്രൻ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ). മാർക്കോയുടെ ടെലിവിഷൻ പ്രദർശനാനുമതി നിഷേധിച്ചു. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് തടയണമെന്ന് ആവശ്യപ്പെട്ട് സിബിഎഫ്സി റീജിയണൽ ഓഫീസർ കമ്മിറ്റിയുടെ ചെയർപേഴ്സണ് അപ്പീൽ നൽകിയിട്ടുണ്ട്. മാർക്കോയുടെ ഒടിടി സ്ട്രീമിംഗ് നിർത്തി വെക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കണമെന്നാണ് ആവശ്യം. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വയലൻസുള്ള സിനിമയാണ് മാർക്കോ. വയലൻസ് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഇത്തരം സിനിമകൾ കുട്ടികൾ കാണുന്നതിൽ മാതാപിതാക്കൾ ജാഗ്രത കാണിക്കണമെന്ന് സിബിഎഫ്സി റിജിയണൽ ഓഫീസർ നദീം തുഫെെൽ പ്രതികരിച്ചു. സിനിമകളുടെ സർട്ടിഫിക്കേഷൻ മാത്രമാണ് സിബിഎഫ്സിയുടെ റോൾ. സെൻഷർഷിപ്പ് ഇല്ല. കുടുംബ പ്രേക്ഷകർക്ക് പറ്റിയ സിനിമയല്ലാത്തതിനാലാണ് മാർക്കോയുടെ സാറ്റ്ലെെറ്റ് റെെറ്റ്സ് നിഷേധിച്ചതെന്നും ഇദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ കൗമാരക്കാർക്കിടയിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ വർധിച്ചിരിക്കെ മാർക്കോയിലെ വയലൻസ് പലരും ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരം സിനിമകൾ പ്രേക്ഷകരെ വലിയ തോതിൽ സ്വാധീനിക്കുന്നുണ്ടെന്ന് അഭിപ്രായങ്ങൾ വന്നു. എന്നാൽ മാർക്കോയിലെ വയലൻസിനെ ഉണ്ണി മുകുന്ദൻ ഒന്നിലേറെ തവണ ന്യായീകരിച്ചിട്ടുണ്ട്. സിനിമയിലെ വയലൻസ് സമൂഹത്തെ സ്വാധീനിക്കില്ലെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്.
ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോ 2024 ഡിസംബർ 20 നാണ് റിലീസ് ചെയ്തത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയാണിത്. ആഗോള തലത്തിൽ ചിത്രം നൂറ് കോടി കലക്ഷൻ നേടി. മാർക്കോയുടെ വിജയത്തോടെ ഉണ്ണി മുകുന്ദന്റെ താരമൂല്യം കുതിച്ചുയർന്നു. സിദ്ദിഖ്, ജഗദീഷ്, അഭിമന്യു തുടങ്ങിയ അഭിനേതാക്കളാണ് മാർക്കോയിൽ ഉണ്ണി മുകുന്ദനൊപ്പം പ്രധാന വേഷം ചെയ്തത്.

മാർക്കോയുടെ റിലീസിന് ശേഷം കേരളത്തിൽ ഏവരെയും നടുക്കിയ ഒന്നിലേറെ കുറ്റകൃത്യങ്ങൾ നടന്നു. ഷഹബാസ് എന്ന പത്താം ക്ലാസുകാരന്റെ കൊലപാതകമാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന വാർത്ത. മാർക്കോ ഉൾപ്പെടെയുള്ള സിനിമകളിലെ വയലൻസ് കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ചാനൽ ചർച്ചകളിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലും അഭിപ്രായം വന്നിരുന്നു.
അതേസമയം ഇനി മാർക്കോ പോലുള്ള സിനിമകൾ ചെയ്യില്ലെന്ന് സിനിമയുടെ നിർമാതാവ് ഷെരീഫ് മുഹമ്മദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാർക്കോ വയലൻസിനെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ചെയ്ത സിനിമയല്ല. പ്രേക്ഷകർ സിനിമയെ സിനിമയായി കാണുമെന്ന് കരുതിയാണ് മാർക്കോ നിർമ്മിച്ചത്. സിനിമയിലെ വയലൻസ് സീനുകൾ കഥയ്ക്ക് ആവശ്യമായിരുന്നു. ഏറ്റവും വയലൻസുള്ള സിനിമ എന്ന പരസ്യം കൊടുത്തത് കള്ളം പറയാതിരിക്കാനാണ്. പതിനെട്ട് വയസിന് മുകളിലുള്ളവർക്കുള്ള സിനിമയാണ്. കുട്ടികൾ കാണാൻ പാടില്ലായിരുന്നെന്നും ഷെരീഫ് മുഹമ്മദ് പറഞ്ഞു.
സിനിമകളിലും സീരീയലുകളിലും അമിതമായ വയലൻസുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് യുവജനതയെ തെറ്റായി സ്വാധീനിക്കുന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വയലൻസുള്ള സിനിമകൾക്കെതിരെ കഴിഞ്ഞ ദിവസം മന്ത്രിയും നടനുമായ ഗണേഷ് കുമാറും സംസാരിച്ചിരുന്നു. സിനിമകളിൽ ഇത്രയും വയലൻസ് പാടില്ല. പച്ചയ്ക്ക് വെട്ടിക്കീറി മുറിക്കുന്ന സിനിമകൾ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. ഇത്തരം കാര്യങ്ങളിൽ സെൻസർ ബോർഡ് കർശന നിലപാടെടുക്കണമെന്ന് ഗണേഷ് കുമാർ ആവശ്യപ്പെട്ടു.


Click it and Unblock the Notifications