''ചെറിയ സിനിമയെന്നോ വലിയ സിനിമയെന്നോ ഇല്ല, നല്ല സിനിമകള്‍ വിജയിക്കണം''- ജോസഫ് ആഘോഷ വേദിയിൽ മമ്മുട്ടി
Recommended Video
125ാം ദിനാഘോഷത്തില്‍ മമ്മുട്ടിയ്ക്കൊപ്പം ചാക്കോച്ചനും ജോഷിയും കമലും, ജോജു ജോര്‍ജിന് മറക്കാനാവാത്ത ദിവസം
''വിജയങ്ങളെല്ലാം ചെറുതാകുന്ന കാലത്താണ് ഈ വലിയ വിജയമുണ്ടായിരിക്കുന്നത്. ഇതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇതൊരു ചെറിയ ചിത്രത്തിന്റെ വലിയ വിജയമെന്നോ വലിയ വലിയ ചിത്രത്തിന്റെ വലിയ വിജയമെന്നോ പറയേണ്ട കാര്യമില്ല. സിനിമ ചെറുതും വലുതുമൊന്നുമില്ല, നല്ലതും ചീത്തയും മാത്രമേ ഉള്ളൂ. എല്ലാ സിനിമയ്ക്കും ഒരേ ടിക്കറ്റ് നിരക്കാണ്. അതുകൊണ്ട് പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം സിനിമയ്ക്കെല്ലാം ഒരേ വിലയാണ്. തീർച്ചയായും ഈ സിനിമ ഒരു നല്ല സിനിമയായതുകൊണ്ടും അതിന് മേന്മയുള്ളതുകൊണ്ടുമാണ് വിജയിച്ചത്. ജോജും സഹതാരങ്ങളും നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ മ്യൂസിക് ശ്രദ്ധിക്കപ്പെട്ടു. വേറിട്ടൊരു കഥയായിരുന്നു. ഇങ്ങനെ എല്ലാം നന്നാകുമ്പോഴാണ് ഒരു സിനിമ വിജയിക്കുന്നത് '' -കൈയടികളോടെയാണ് ഈ മമ്മുട്ടിയുടെ ഈ വാക്കുകൾ കാണികൾ സ്വീകരിച്ചത്. കൊച്ചിയിലെ ഐഎംഎ ഹാളിലാണ് ജോസഫ് എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ 125ാം ദിവസ ആഘോഷ പരിപാടികൾ നടന്നത്.

''ജോജുവിനെ തുടക്കം മുതല്‍ കാണുന്ന ഒരാളാണ്. ഈ വിജയത്തിനു പിന്നില്‍ ഒട്ടേറെ കഷ്ടപ്പാടുകള്‍ ഉണ്ട്. ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്, ഒരു കാര്യം നിങ്ങള്‍ വളരെയധികം ഇഷ്ടപ്പെടുകയും അതിനു വേണ്ടി ആത്മാര്‍ത്ഥമായി ശ്രമിക്കുയും ചെയ്താല്‍ വിജയിക്കാന്‍ സാധിക്കും. ജോജുവിനെതിരേ പ്രവര്‍ത്തിക്കാന്‍ പോലും ആളുകളുണ്ടായിരുന്നു. അതിനെയെല്ലാം മറികടന്നാണ് ഈ വിജയം. ഇത് പപ്പേട്ടന്റെയും വിജയമാണ്. തിരക്കഥാകൃത്ത് ആലപ്പുഴക്കാരനായതിന്റെ സന്തോഷവുമുണ്ട്. സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരുടെയും വിജയമാണ്. പൂമുത്തോളേ എന്ന ഗാനം ഏറെ ഹൃദ്യമായി..ജോസഫിന്റെ ഭാഗമല്ല, പക്ഷേ, സുഹൃത്ത് ജോജു എന്ന രീതിയില്‍ ഇതെനിക്ക് സന്തോഷത്തിന്റെ ദിവസമാണ് ''-കുഞ്ചോക്കോ ബോബന്റെ വാക്കുകളാണിത്.

''ജോസഫിന്റെ താങ്ക്‌സ് കാര്‍ഡില്‍ രമേഷ് പിഷാരടിയുടെ പേരിനു താഴെ പ്രിയാ കുഞ്ചാക്കോ ബോബന്റെ പേരുമുണ്ട്.സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ ജോജുവിന്റെ ടെന്‍ഷന്‍ ഇറക്കിവെയ്ക്കുന്ന രണ്ടു സ്ഥലങ്ങളായിരുന്നു രണ്ടു പേരും''- രമേഷ് പിഷാരടിയുടെ വാക്കുകളായിരുന്നു ഇത്. ജോജു ജോര്‍ജുമായുള്ള കുഞ്ചോക്കോ ബോബന്റെ അടുപ്പം വിളിച്ചറിയിക്കുന്നതായിരുന്നു ഈ വരികൾ. സിനിമയുടെ ഭാഗമല്ലെങ്കിലും ഈ ആഘോഷപരിപാടികള്‍ക്കെത്തിയത് എന്തിനാണെന്നും ജോജുവിനോടുള്ള അടുപ്പം എത്രമാത്രമുണ്ടെന്നും പിഷാരടിയും പറയാതെ പറഞ്ഞു.

ഞാനെന്ന നടനെ തിരിച്ചറിഞ്ഞ സിനിമയാണിത്. കുറച്ചുകാലമായി അഭിനയിക്കുന്നുണ്ടെങ്കിലും നടനെന്ന നിലയില്‍ കോണ്‍ഫിഡന്‍സ് വളരെ കുറവായിരിക്കുന്നു. ആ എനിക്ക് ഒരു കാര്യം ഉറപ്പിച്ചു പറയാനാകും, ജോസഫ് എന്ന സിനിമയിലെ പീറ്റര്‍ എന്ന കഥാപാത്രമാണ് ഇതുവരെ ചെയ്യാന്‍ സാധിച്ചതില്‍ ഏറ്റവും വലുതെന്ന് കരുതുന്നു. ആ കഥാപാത്രം ഒട്ടേറെ അഭിനന്ദനങ്ങളും അഭിപ്രായങ്ങളും നേടി തന്നിട്ടുണ്ട്. അത് എന്റെ അഭിനയ മികവ് കൊണ്ട് മാത്രമാണെന്ന് അഭിപ്രായമില്ല-ചടങ്ങില്‍ ദിലീഷ് പോത്തന്‍ മനസ്സ് തുറന്നു.

രഞ്ജിൻ രാജും മെറിൻ ഗ്രിഗറിയും ജോജുവിന്റെ മകൾ സാറയും ചേർന്ന് ചിത്രത്തിലെ പാട്ടുകൾ വേദിയിൽ അവതരിപ്പിച്ചു. സംവിധായകരായ ജോഷി, കമൽ, മേജർ രവി, നിർമാതാവ് ആൽവിൻ ആന്റണി, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, പിആർഒ മഞ്ജു ഗോപിനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു ജോർജ് തന്നെയാണ് ചിത്രം നിർമിച്ചത്. എം പത്മകുമാർ സംവിധാനം ചെയ്ത സിനിമയിൽ ജോജുവിനെ കൂടാതെ ദിലീഷ് പോത്തൻ, ആത്മിയ രാജൻ, മാളവിക മേനോൻ, മാധുരി, ഇർഷാജ്, സുധി കൊപ്പ, നെടുമുടി വേണു, പ്രേം പ്രകാശ്, ഇടവേള ബാബു, അനിൽ മുരളി, ജാഫർ ഇടുക്കി എന്നിവരും അഭിനയിച്ചു. രഞ്ജിൻ രാജും അനിൽ ജോൺസനുമായിരുന്നു സംഗീതം. എഡിറ്റർ കിരൺ ദാസ്. ഷോബിസ് സ്റ്റുഡിയോസിനായിരുന്നു വിതരണാവകാശം.


Click it and Unblock the Notifications











