നടി ശരണ്യ ശശി അന്തരിച്ചു, വേദനകളില്ലാത്ത ലോകത്തേക്ക് അതിജീവനത്തിൻ്റെ രാജകുമാരി യാത്രയായി
നടി ശരണ്യ അന്തരിച്ചു. ക്യാന്‍സര്‍ ബാധിതയായി ഏറെ കാലമായി ചികിത്സയിലായിരുന്ന നടി അല്‍പം മുന്‍പാണ് അന്തരിച്ചത്. വര്‍ഷങ്ങളായി ബ്രെയിന്‍ ട്യൂമറിനോട് പടപൊരുതിയ ശരണ്യ ജീവിതത്തിലേക്ക് തിരിച്ച് വരികയായിരുന്നു. അതിജീവനത്തിന്റെ മാലാഖയെന്ന് പലരും വിശേഷിപ്പിച്ചെങ്കിലും വേദനകളില്ലാത്ത ലോകത്തേക്ക് നടി വിട വാങ്ങിയിരിക്കുകയാണ്. ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വാകര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
അര്‍ബുദബാധയെ തുടര്‍ന്ന് പതിനൊന്ന് തവണ നടിയെ സര്‍ജറിയ്ക്ക് വിധേയ ആക്കിയിരുന്നു. അസുഖം പൂര്‍ണമായി ഭേദമായെന്ന് വിചാരിക്കുന്നതിനിടയിലാണ് വീണ്ടും എത്തുന്നത്. കഴിഞ്ഞ മാസങ്ങളില്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടയില്‍ ശരണ്യയ്ക്കും അമ്മയ്ക്കും കൊവിഡ് ബാധിച്ചു. ഇതോടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.

മേയ് 23 നാണ് ശരണ്യയെ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കൊവിഡ് ബാധിച്ചതിനൊപ്പം ന്യൂമോണിയ കൂടി വന്നതോടെയാണ് ശരണ്യയുടെ ആരോഗ്യസ്ഥിതി മോശമാവുന്നത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും വീണ്ടും ഐസിയുവിലേക്ക് മാറ്റി. കൊവിഡ് നെഗറ്റീവ് ആയതോടെ റൂമിലേക്ക് മാറ്റിയെങ്കിലും പിന്നീട് സ്ഥിതി വഷളായി. മുപ്പത്തിയഞ്ച് വയസായിരുന്നു.

കണ്ണൂര്‍ പഴയങ്ങാടി സ്വദേശിനിയായ ശരണ്യ ശശി സിനിമാ, സീരിയല്‍ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. 2012 ലായിരുന്നു ശരണ്യയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ സ്ഥീരികരിക്കുന്നത്. സീരിയല്‍ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ കുഴഞ്ഞ് വീണ ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെയാണ് രോഗവിവരം അറിയുന്നത്. പിന്നീടങ്ങോട്ട് ചികിത്സയുടെ കാലമായിരുന്നു. ബ്രെയിന്‍ ട്യൂമറിനൊപ്പം തൈറോയിഡ് ക്യാന്‍സറുമൊക്കെ വന്നതോടെ നിരവധി സര്‍ജറികള്‍ നടിയ്ക്ക് ആവശ്യമായി വന്നു. എഴുന്നേല്‍ക്കാനോ നടക്കാനോ പറ്റാതെ ശരണ്യ കിടപ്പിലായി പോയിരുന്നു.

തുടര്‍ച്ചയായി ശസ്ത്രക്രിയകള്‍ ചെയ്തതിന്റെ ഭാഗമായി ശരണ്യയുടെ ഒരു ഭാഗം തളര്‍ന്ന അവസ്ഥയില്‍ വരെ എത്തിയിരുന്നു. ചില സമയങ്ങളില്‍ പാടെ അവശയാകും. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണങ്ങള്‍ നഷ്ടപ്പെടും. ഇതിനെ എല്ലാം മറികടന്ന് ശരണ്യ ജീവിതത്തിലേക്ക് തിരിച്ച് വന്നിരുന്നു. വേദന നിറഞ്ഞ സാഹചര്യത്തിലും ചെറുപുഞ്ചിരിയോടെ മാത്രമേ മകളെ കാണാറുള്ളുവെന്ന് മുന്‍പ് ശരണ്യയുടെ അമ്മ പറഞ്ഞിരുന്നു.

സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയില്‍ ആയിരുന്നെങ്കിലും ശരണ്യയ്ക്ക് പിന്തുണയുമായി നടി സീമ ജി നായര്‍ ഒപ്പമുണ്ടായിരുന്നു. സ്വന്തം മകളെ പോലെയാണ് ശരണ്യയെ സീമ നോക്കിയത്. അതിജീവനത്തിന്റെ രാജകുമാരി എന്നാണ് സീമയടക്കമുള്ളവര്‍ ശരണ്യയെ വിശേഷിപ്പിച്ചത്. സാമൂഹ്യപ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് ശരണ്യയ്ക്ക് വേണ്ടി ഒരു വീടും നിര്‍മ്മിച്ച് നല്‍കിയിരുന്നു. വീട്ടില്‍ കേറി താമസം തുടങ്ങിയെങ്കിലും കൂടുതല്‍ കാലം അവിടെ താമസിക്കാനുള്ള ഭാഗ്യം ഇല്ലാതെ പോവുകയായിരുന്നു.

സൂര്യോദയം എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് വരുന്നത്. പിന്നീട് തമിഴ് സിനിമകളുടെ ഭാഗമായ ശരണ്യ ഛോട്ടാ മുംബൈ, തലപാവ്, ബോംബെ, എന്നിങ്ങനെയുള്ള നിരവധി സിനിമകളില്‍ ചെറുതും വലുതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സീരിയലുകളിലൂടെയാണ് ശരണ്യ മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. . ചക്കരമഴ, കറുത്തമുത്ത്, തുടങ്ങിയ സീരിയലുകളില്‍ നടി അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











