പുറത്താക്കിയ നടപടിക്ക് സ്റ്റേ; നിശബ്ദയാക്കാമെന്ന് കരുതിയവർക്കുള്ള താക്കീതെന്ന് സാന്ദ്ര തോമസ്
കേരള ഫിലിം പ്രൊഡ്യൂസേർസ് അസോസിയേഷനിൽ നിന്ന് നിർമാതാവ് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടി താൽക്കാലികമായി സ്റ്റേ ചെയ്ത് കോടതി. എറണാകുളം സബ് കോടകിയാണ് സ്റ്റേ നൽകിയത്. സംഘടനയുടെ നടപടിക്കെതിരെ സാന്ദ്ര തോമസ് നൽകിയ ഹർജിയിലാണ് കോടതി നടപടി. ഹർജി തീർപ്പാകുന്നത് വരെ സംഘടന നടപടിയിൽ കോടതി സ്റ്റേ നൽകി. അച്ചടക്കം ലംഘനം നടത്തി എന്നാരോപിച്ചാണ് സാന്ദ്രയെ പ്രൊഡ്യൂസേർസ് അസോസിയേഷൻ പുറത്താക്കിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സാന്ദ്ര പ്രൊഡ്യൂസേർസ് അസോസിയേഷനെതിരെ സംസാരിക്കുകയുണ്ടായി. ഇതിന് പി
ന്നാലെയാണ് പുറത്താക്കിയത്. ഭാരവാഹികൾ അധിക്ഷേപിച്ച് സംസാരിച്ചതിനെതിരെ സാന്ദ്ര പരാതി നൽകുകയുമുണ്ടായി, പുറത്താക്കിയതിന് പിന്നാലെ പ്രൊഡ്യൂസേർസ് അസോസിയേഷൻ നേതൃത്വത്തെ പേരെടുത്ത് പറഞ്ഞ് സാന്ദ്ര വിമർശിച്ചു.

നിർമാതാവ് ജി സുരേഷ് കുമാർ കിം ജോങ് ഉന്നിനെ പോലെയാണ് സംഘടനയ്ക്കുള്ളിൽ അധികാരം കാണിക്കുന്നതെന്ന് സാന്ദ്ര തുറന്നടിച്ചു. പുറത്താക്കിയതിനെതിരെ നിയമപരമായി നീങ്ങുമെന്നും പിന്നോട്ടില്ലെന്നും സാന്ദ്ര അന്ന് വ്യക്തമാക്കുകയും ചെയ്തു. സംഘടനാ ശക്തി ഉപയോഗിച്ച് നിശബ്ദയാക്കാമെന്ന് കരുതിയവർക്കുള്ള താക്കീതാണിതെന്ന് സ്റ്റേയ്ക്ക് പിന്നാലെ സാന്ദ്ര തോമസ് വ്യക്തമാക്കി.
'തിന്മയുടെ മേൽ നന്മയുടെ വിജയം. കാലം അങ്ങനെയാണ്, തിന്മകൾക്ക് മേൽ നന്മക്ക് വിജയിച്ചേ കഴിയൂ, അതൊരു പ്രകൃതിനിയമം കൂടിയാണ്. സംഘടിതമായി ഒരു സ്ത്രീയോട് ചെയ്‌ത അനീതിക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ സംഘടനയുടെ ദംഷ്ട്രകൾ കൊണ്ട് നിശബ്ദയാക്കാമെന്ന് കരുതിയവർക്കുള്ള താക്കീതാണ് ഇന്നത്തെ കോടതി വിധി'

'ഇന്ത്യയിലെ നിയമ സംവിധാനത്തോടുള്ള അതിയായ വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതും കൂടിയാണ് ഇന്നത്തെ വിധി. അതുകൊണ്ടു ഓരോരുത്തർക്കും പ്രത്യേകിച്ച് സ്ത്രീകൾക്കും നേരെ വരുന്ന ഏത് തരം അക്രമങ്ങളെയും ശക്തിയുക്തം എതിർത്ത് തോല്പിക്കേണ്ടതാണ്. ഈ പോരാട്ടത്തിന് എന്നെ സഹായിച്ച എന്റെ കുടുംബാഗങ്ങൾ, സുഹൃത്തുക്കൾ, സിനിമാസംഘടനയിൽ നിന്നു ഭീഷണി ഉണ്ടായിട്ടും എന്നെ പിന്തുണച്ച നിർമ്മാതാവ് ഷീല കുര്യൻ ഉൾപ്പെടെയുള്ള സഹപ്രവർത്തകർ എല്ലാവർക്കും എന്റെ ഹൃദയംഗമമായ നന്ദി,' സാന്ദ്ര പുറത്ത് വിട്ട പ്രസ്താവനയിങ്ങനെ.
പ്രൊഡ്യൂസേർസ് അസോസിയേഷൻ ഭാരവാഹികളുടെ ഇടപെടൽ തന്റെ സിനിമകളെ ബാധിച്ചതിനെക്കുറിച്ച് സാന്ദ്ര തോമസ് ഒന്നിലേറെ തവണ സംസാരിച്ചിട്ടുണ്ട്. ലിറ്റിൽ ഹാർട്ട്സ് എന്ന തന്റെ സിനിമയോട് ഭാരവാഹികൾ പക തീർത്തു. നായകൻ ഷെയ്ൻ നിഗത്തോട് ഇവർക്കുള്ള വൈരാഗ്യവും ഇതിന് കാരണമായെന്ന് സാന്ദ്ര തോമസ് ആരോപിച്ചു.


Click it and Unblock the Notifications