രോഗത്തിന് പകരം രോഗലക്ഷണത്തെ മാറ്റാൻ ശ്രമിക്കുന്നത് പോലെ; ഷെെൻ ടോം ചാക്കോ വിവാദത്തിൽ ദീദി ദാമോദരൻ
നടൻ ഷെെൻ ടോം ചാക്കോയ്ക്കെതിരെ വിൻസി അലോഷ്യസ് നൽകിയ പരാതിക്ക് പിന്നാലെ വിവാദം ആളിക്കത്തുന്നു. പരാതിയും നടന്റെ പേരും പുറത്ത് വന്നതിൽ വിൻസി അലോഷ്യസ് അതൃപ്തി അറിയിച്ചിട്ടുണ്ട്. നടന്റെ പേര് പുറത്ത് വന്നത് ഇയാൾ കമ്മിറ്റ് ചെയ്ത സിനിമകളെയും ബാധിക്കും. പരാതി രഹസ്യമായിരിക്കുമെന്ന് കരുതിയാണ് താൻ മുന്നോട്ട് പോയതെന്നും വിൻസി പറയുന്നു. അതേസമയം ഷെെനിന്റെ പേര് പുറത്ത് വന്നതോടെ നടന് നേരെ വ്യാപക വിമർശനം വരുന്നുണ്ട്.
വിഷയത്തിൽ ഫിൽമിബീറ്റ് മലയാളത്തോട് പ്രതികരിക്കുകയാണ് തിരക്കഥാകൃത്തും ഡബ്ല്യുസിസി അംഗവുമായ ദീദി ദമോദനും നടനും എംഎംഎഎ സംഘടന ഭാരവാഹികളിൽ ഒരാളുമായ വിനു മോഹനും. ഹേമ കമ്മിറ്റി റിപ്പോർട്ട് ചൂണ്ടിക്കാണിച്ചാണ് ദീദി ദാമോദരൻ പ്രതികരണമറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇതെല്ലാം പറഞ്ഞതായിരുന്നു. അതിലെ നിർദ്ദേശങ്ങളൊന്നും മുന്നോട്ട് കാെണ്ട് പോയില്ല. വ്യക്തികളെന്ന നിലയിൽ ഒരു രാജ്യത്തെ നിയമമനുസരിച്ച് ജീവിക്കുകയും പ്രവർത്തിക്കുകയും വേണം. അത് കഴിഞ്ഞിട്ടാണല്ലോ സംഘടനയും മറ്റുമൊക്കെ സംസാരിക്കേണ്ടതുള്ളൂ.

എല്ലാ സെറ്റുകളിലും ഐസി പ്രവർത്തിക്കുന്നില്ലേ എന്ന് നോക്കാൻ ചേംബർ ചെയർ ചെയ്യുന്ന മോണിറ്ററിംഗ് കമ്മിറ്റിയുണ്ട്. ഇതൊക്കെയാണ് ആദ്യം പ്രവർത്തിക്കേണ്ടത്. അത് കഴിഞ്ഞാണ് എഎംഎംഎയോ പ്രൊഡ്യൂസേർസ് അസോസിയേഷനോ ഫെഫ്കയോ എന്ത് പറയുന്നു എന്ന് അന്വേഷിക്കേണ്ടത്. അത് നടക്കുന്നില്ലെങ്കിൽ ഒരാളുടെ പുറകെ പോകുന്നതിന് പകരം ആ സിസ്റ്റം എവിടേക്കാണ് പോകുന്നത് എന്ന് നോക്കേണ്ട സമയമാണിത്.
ഹേമ കമ്മിറ്റി മുന്നോട്ട് വെച്ച നിർദ്ദേശങ്ങളാെന്നും പാലിക്കാതെ വീണ്ടും ഒരാളുടെ കേസിന് പുറകെ പോകുന്നത് രോഗത്തെയല്ലാതെ രോഗലക്ഷണത്തെ മാറ്റാൻ ശ്രമിക്കുന്നതിന് സമമാണ്. പത്ത് പേരിൽ കൂടുതൽ വർക്ക് ചെയ്യുന്ന സ്ഥലത്ത് ഐസി വേണമെന്നിരിക്കെ മലയാള സിനിമയ്ക്ക് അത് വേണ്ട ധാർഷ്യത്തിൽ നിന്ന് മാറി ചിന്തിച്ചിരിക്കുന്നു. അത് വലിയ പ്രതീക്ഷയോടെ കാണുന്നു. നടന്റെ പറയരുതെന്ന് പരാതിപ്പെട്ട നടി പറഞ്ഞിട്ടുണ്ട്. അത് പരിഗണിക്കേണ്ടതുണ്ടെന്നും ദീദി ദാമോദരൻ വ്യക്തമാക്കി.
ഐസിയെന്നത് കടലാസിൽ മാത്രമുണ്ടാകേണ്ടതല്ലെന്നും ദീദി ദാമോദരൻ പറഞ്ഞു. നടൻ വിനു മോഹനും വിഷയത്തിൽ പ്രതികരിച്ചു. കഴിഞ്ഞ ദിവസം എക്സിക്യൂട്ടിവ് കമ്മിറ്റി മീറ്റിംഗിൽ വിൻസിയോട് സംസാരിച്ചിരുന്നു. വിൻസി അമ്മ അസോസിയേഷനിൽ മെമ്പറല്ല. പക്ഷെ സംഘടന പൂർണ പിന്തുണ നൽകി. ഇന്ന് രാവിലെയാണ് റിട്ടൺ കംപ്ലെയിന്റ് വിൻസി അമ്മയിലേക്ക് തന്നത്. കൃത്യമായ നടപടി എടുക്കും. വിശദീകരണം തേടേണ്ടതുണ്ട്. നടപടികൾ ഉടനെയുണ്ടാകുമെന്നും വിനു മോഹൻ വ്യക്തമാക്കി.
ഡാൻസാഫ് പരിശോധനയ്ക്ക് എത്തുമ്പോൾ ഷെെൻ ടോം ചാക്കോ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ സംഭവത്തിൽ പൊലീസ് കേസെടുക്കില്ല. തെളിവുകളുടെ അഭാവത്തിലാണ് തീരുമാനം. തെളിവുണ്ടെങ്കിൽ കേസെടുക്കും. മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ഷെെൻ ടോമിനെതിരെ പ്രതികരിച്ചിട്ടുണ്ട്. ഒരിക്കൽ ഞാൻ ഈ നടന്റെ ലീലാവിലാസങ്ങൾ ചൂണ്ടിക്കാണിച്ച് പ്രതികരിച്ചപ്പോൾ അകത്തളത്തിൽ ഇരുന്ന് പല പ്രമുഖരും അഭിനന്ദിച്ചു.
എന്നാൽ നിമിഷങ്ങൾക്കുള്ളിൽ തനിക്കെതിരെ വിരൽ ചൂണ്ടുകയാണുണ്ടായതെന്ന് രഞ്ജു രഞ്ജിമാർ പ്രതികരിച്ചു. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ഷെെൻ ടോം ചാക്കോയ്ക്കെതിരെ രംഗത്ത് വന്നു. അഭിമുഖങ്ങളിൽ വളരെ മോശമായി ഷെെൻ സംസാരിച്ചു. പെൺകുട്ടികളായ ആങ്കർമാർ പക്ഷെ പ്രതികരിച്ചില്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.


Click it and Unblock the Notifications











