തമിഴ് സിനിമയ്ക്ക് വേണ്ടി തീയേറ്റര്‍ തുറന്നാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ വലുതായിരിക്കും, തീയേറ്റര്‍ തുറക്കില്ല
കൊവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച മേഖലയായിരുന്നു സിനിമാ മേഖല. കൊവിഡ് വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ സിനിമ ചിത്രീകരണങ്ങൾ നിർത്തി വയ്ക്കുകയും തിയേറ്ററുകളിൽ സിനിമ പ്രദർശനം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. 2020 മാർച്ചിൽ പ്രവർത്തനം നിർത്തിവെച്ച തിയേറ്റർ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തിയതോടെ സിനിമാ ചിത്രീകരണം വീണ്ടും ആരംഭിച്ചിട്ടുണ്ട്. സർക്കാരിന്റെ കർശന കൊവിഡ് നിർദ്ദേശ പ്രകാരമാണ് സിനിമാ ചിത്രീകരണങ്ങൾ നടക്കുന്നത്. കൂടാതെ തിയേറ്ററുകൾ തുറക്കാനും കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വേണം തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ.
കേരളത്തിലെ തിയേറ്ററുകൾ ഇപ്പോഴും അടഞ്ഞ് തന്നെ കിടക്കുകയാണ്. ഉപാധികളോടെ തിയേറ്ററുകൾ തുറക്കാൻ സംസ്ഥാന സർക്കാരും അനുമതി നൽകിയിരുന്നു. എന്നാൽ ഇപ്പോഴും തിയേറ്ററുകൾ തുറക്കുന്ന കാര്യം അനിശ്ചിതത്വത്തിലാണ് സംസ്ഥാനത്തെ തിയേറ്ററുകൾ ഉടൻ തുറക്കില്ല.ഫിയോക് ജനറല്‍ബോഡിയില്‍ ആയിരുന്നു തീരുമാനം. കൂടുതൽ വിവരങ്ങൾ ചുവടെ

സംസ്ഥാനത്ത് തീയേറ്ററുകള്‍ ഉടനെ തുറക്കേണ്ട സാഹചര്യമില്ലെന്ന് ആന്റണി പെരുമ്പാവൂര്‍, ദിലീപും യോഗത്തിൽ അഭിപ്രായപ്പെട്ടു. തിയേറ്റര്‍ ഉടമകളുടെ ഭൂരിഭാഗം അംഗങ്ങളും തുറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഘടനയുടെ തലപ്പത്തുള്ളവര്‍ തുറക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു. കൂടാതെ തമിഴ് സിനിമയ്ക്ക് വേണ്ടി തീയറ്റര്‍ തുറന്നാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ വലുതായിരിക്കും. നമുക്കു വേണ്ടിയാണ് നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതെന്ന് ഓര്‍ക്കണമെന്നും ദിലീപ് യോഗത്തില്‍ അഭിപ്രായപ്പെട്ടു.സര്‍ക്കാറിന് മുന്നില്‍ വെച്ച ഉപാധികള്‍ അംഗീകരിക്കാതെ തീയേറ്റര്‍ തുറക്കില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര യോഗത്തിലും തീരുമാനിച്ചിരുന്നു.

ജനുവരി 5 മുതൽ സംസ്ഥാനത്ത് സിനിമ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത തിയേറ്ററുകൾക്കെതിരെ കർശന നിർദ്ദേശമുണ്ടാകുമെന്നു മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് ചില ആവശ്യമുന്നയിച്ച് നിര്‍മ്മാതാക്കളും, വിതരണക്കാരും മുന്നോട്ട് വന്നിരുന്നു.
ലൈസന്‍സ് കാലാവധി 6 മാസത്തേക്ക് നീട്ടുക, തീയേറ്റര്‍ സജ്ജീകരിക്കാന്‍ ഒരാഴ്ച്ചയെങ്കിലും സമയം അനുവധിക്കണം തുടങ്ങിയവയാണ് മുന്നോട്ട് വെച്ച ഉപാധികൾ.

പുതുവത്സരദിനത്തിലാണ് തിയേറ്റർ തുറക്കാനുള്ള അനുമതി സർക്കാർ നൽകിയത്. എന്നാല്‍ ഇത്തരത്തില്‍ ഒരു തീരുമാനം സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിച്ചില്ലെന്നാണ് ഫിലിം ചേംബര്‍ അറിയിച്ചത്. ഇതിനെ തുടർന്ന് ജനുവരി അഞ്ചിന് തീയേറ്റര്‍ തുറക്കില്ലെന്ന തീരുമാനം ഫിലിം ചേംബര്‍ അറിയിച്ചത്. തിയേറ്ററുകള്‍ തുറന്നാലും സിനിമ നല്‍കില്ലെന്നാണ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ മുന്നെ അറിയിച്ചിരുന്നു. തിയേറ്ററുകളില്‍ നിന്നും ലഭിക്കാനുള്ള പണം തന്നാല്‍ മാത്രമേ പുതിയ സിനിമകള്‍ വിതരണം ചെയ്യുകയുള്ളൂ എന്നാണ് അസോസിയേഷന്റെ നിലപാട്.
Recommended Video

നൂറ് ശതമാനം ആളുകളെ തിയേറ്ററുകളിൽ പ്രവേശിപ്പിക്കാൻ തമിഴ്നാട് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെ മദ്രാസ് ഹൈക്കോടതിയും തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതോടെ നൂറ് ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിച്ച് ജനുവരി നാലിന് ഇറക്കിയ ഉത്തരവ് വെളളിയാഴ്ച വൈകീട്ടോടെ തമിഴ്നാട് സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു. അതേസമയം കൊൽക്കത്തയിൽ തിയേറ്ററിൽ നൂറു ശതമാനം ആളുകളെയും പ്രവേശിപ്പിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications