ദിലീപും ബിനീഷ് കോടിയേരിയുമല്ല അമ്മയില്‍ നിന്നും പുറത്തേക്ക് പോവേണ്ടത്, ആഞ്ഞടിച്ച് ഷമ്മി തിലകന്‍
താരസംഘടനയായ അമ്മ സ്വീകരിക്കുന്ന നിലപാടുകളെ വിമര്‍ശിച്ച് താരങ്ങള്‍ തന്നെ എത്താറുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് സംഘടന പ്രവര്‍ത്തിക്കുന്നതെങ്കിലും പലപ്പോഴും അങ്ങനെയല്ല സംഭവിക്കുന്നതെന്ന് പലരും വിമര്‍ശിക്കാറുണ്ട്. ബിനീഷ് കോടിയേരിയെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന യോഗത്തിനിടയില്‍ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു.
അമ്മയുടെ നിലപാടുകള്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഇപ്പോള്‍. ദിലീപിനെ പുറത്താക്കിയത് പോലെ ബിനീഷ് കോടിയേരിയേയും പുറത്താക്കണമെന്നായിരുന്നു ചില താരങ്ങള്‍ ആവശ്യപ്പെട്ടത്. മുകേഷും സിദ്ദിഖും ബാബുരാജും ഇടവേള ബാബുവുമുള്‍പ്പടെയുള്ളവര്‍ യോഗത്തിന് ശേഷം പ്രതികരിച്ചിരുന്നു. മോഹന്‍ലാല്‍ പ്രത്യേകിച്ചൊന്നും പ്രതകരിച്ചിരുന്നില്ല. ദിലീപിനെയോ ബിനീഷിനെയോ അല്ല പുറത്താക്കേണ്ടതെന്നും പുറത്തേക്ക് പോവേണ്ടവര്‍ വേറെ ചിലരാണെന്നുമാണ് ഷമ്മി തിലകന്‍ പറയുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

തിലകനെക്കുറിച്ച്
തിലകൻ എന്ന നടനാണ് അമ്മയിലെ കെടുകാര്യസ്ഥതയുടെ രക്തസാക്ഷി എന്നു പറയാം. രക്തസാക്ഷികള്‍ ബഹുമാനിക്കപ്പെടും എന്നതുകൊണ്ടാണ് അമ്മയില്‍ ഓരോ പ്രശ്നങ്ങൾ ഉയർന്നു വരുമ്പോഴും ജനങ്ങൾ അദ്ദേഹത്തെ ഓർക്കുന്നത്. അമ്മയിലെ പ്രഥമ അംഗം എന്ന് എന്നെ വേണമെങ്കിൽ പറയാം. അത് അഹങ്കാരത്തോടെ തന്നെ പറയുന്ന വ്യക്തിയാണ് ഞാനും. എന്റെ കാശുകൊണ്ടാണ് അതിന്റെ ലെറ്റർപാഡ് അടിച്ചത്.

രാജി വെക്കാനുദ്ദേശിക്കുന്നില്ല
ഞാൻ ഒരിക്കലും രാജിവയ്ക്കില്ല, പാർവതി രാജി വച്ചപ്പോഴും ഞാൻ ഇത് തന്നെ ആണ് പറഞ്ഞത്. പാർവതി രാജി വയ്ക്കേണ്ട ആവശ്യമില്ല. രാജി വച്ച് പുറത്തുപോവേണ്ടവർ വേറെ എത്രയോ ഉണ്ട്. ബിനീഷ് കോടിയേരിയെയോ ദിലീപിനെയോ പുറത്താക്കേണ്ട ആവശ്യമില്ല. കാരണം അവർ കുറ്റവാളികളാണെന്ന് ആരും പറഞ്ഞിട്ടില്ലല്ലോയെന്നും അദ്ദേഹം ചോദിക്കുന്നു.

ബിനീഷും ദിലീപും
ബിനീഷും ദിലീപും കുറ്റാരോപിതർ മാത്രമാണ്. നിയമപരമായി, എവിടെയാണ് ഒരാൾ രാജിവയ്ക്കണമെന്ന് പറയുന്നത്. കോടതി കുറ്റവാളികളെന്ന് പറയുമ്പോൾ മാത്രമാണ്. ഏതെങ്കിലും നേതൃപദത്തിൽ ഇരിക്കുന്നുണ്ടെങ്കിൽ ആ സ്ഥാനം രാജി വയ്ക്കാം. പക്ഷേ അംഗത്വം തുടരാമല്ലോ. രാഷ്ട്രീയത്തിലൊക്കെ അങ്ങനെയല്ല?. നമ്മുടെ ഭരണഘടന പോലും ഇതാണ് വ്യക്തമാക്കുന്നത്.

പുറത്താക്കുന്നതിനെക്കുറിച്ച്
ഇവരെ എങ്ങനെ പുറത്താക്കുമെന്നതാണ് അമ്മയിലെ പ്രധാന പ്രശ്നം. എന്തുകൊണ്ട്, എങ്ങനെ, ആരെ പുറത്താക്കണം എന്നതാണ് ഇവിടെ വിഷയം. കാരണം പുറത്താക്കാൻ അധികാരമില്ലാത്തവരാണ് അവിടെ സ്ഥാനത്ത് ഇരിക്കുന്നത്. അവരാണ് പുറത്താകേണ്ടത്. അത് തെളിവു സഹിതം ഞാൻ അമ്മയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് ഇവിടെ പ്രശ്നങ്ങൾ സങ്കീർണമാകാൻ കാരണമെന്നും ഷമ്മി തിലകന്‍ പറയുന്നു.
Recommended Video

അച്ഛനോട് ചെയ്തത്
അച്ഛനോട് ചെയ്ത് പോയ സംഭവത്തെക്കുറിച്ചോര്‍ത്ത് തന്നെ അഭിമുഖീകരിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടെന്ന് നേരത്തെ ഷമ്മി തിലകന്‍ പറഞ്ഞിരുന്നു. അച്ഛന്റെ അവസരങ്ങള്‍ മാത്രമല്ല എന്റെ അവസരവും അവര്‍ നിഷേധിച്ചിട്ടുണ്ട്. അമ്മയുടെ പ്രസിഡന്റ് താങ്കളുടെ അവസരം നിഷേധിച്ചിട്ടുണ്ടോയെന്നായിരുന്നു അന്ന് കോടതി ചോദിച്ചത്. ഇല്ലെന്ന മറുപടിയാണ് നല്‍കിയത്. താന്‍ ജ്യേഷ്ഠ സഹോദരനെ പോലെ കാണുന്ന മുകേഷാണ് തന്റെ അവസരം നിഷേധിച്ചതെന്ന് അന്ന് പറഞ്ഞു. വ്യക്തമായ തെളിവുകളോടെയാണ് താന്‍ അങ്ങനെ പറഞ്ഞത്. അച്ഛന്റെ കാര്യങ്ങളെക്കുറിച്ച് കേട്ടറിവുകളേ ഉള്ളൂ. തെളിവുകള്‍ ഹാജരാക്കാന്‍ കഴിയില്ല, തന്റെ കാര്യത്തില്‍ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Click it and Unblock the Notifications











