സംഘടനയിൽ നിന്നുളള ദിലീപിന്റെ രാജി മോഹൻലാൽ പറഞ്ഞിട്ട്!! മറ്റ് വാദങ്ങളെ ഖണ്ഡിച്ച് അമ്മ റിപ്പോർട്ട്
സിനിമ ലോകവും പ്രേക്ഷകരും ഏറെ ഉറ്റു നോക്കിയിരുന് അമ്മ ജനറൽ ബോഡിയോഗമായിരുന്നു കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നത്. മമ്മൂട്ടി , മോഹൻലാൽ, സിദ്ദിഖ് എന്നിവർ ഉൾപ്പെടെ മലയാളത്തിലെ ഭൂരിഭാഗം താരങ്ങളും യോഗത്തിൽ പങ്കെടുത്തിരുന്നു. സംഘടനയിൽ നിന്ന് പുറത്തു പോയ താരങ്ങളുടെ തിരിച്ച് വരവ് , സംഘടനയിലെ വനിത പ്രാതിനിധ്യം എന്നി വിഷയങ്ങളിൽ ചർച്ച നടന്നിരുന്നു. താരസംഘടനയായ അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യുന്നത് താത്കാലികമായി മരവിപ്പിച്ചു. വിഷയത്തില്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ അംഗങ്ങള്‍ മുന്നോട്ട് വെച്ചതിനെ തുടർന്നാണ് ഈ വിഷയത്തിൽ കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്നും പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
ദിലീപ് വിഷയവും രാജിയും ഇക്കുറിയും ജനറൽ ബോഡിയോഗത്തിൽ ചർച്ചയായിരുന്നു. പ്രസിഡന്റ് മോഹൻലാൽ ആവശ്യപ്പെട്ടതിനനുസരിച്ചാണ് ദിലീപ് അമ്മയിൽ രാജികത്ത് നൽകിയതെന്ന് ജനറൽ ബോഡിയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ദിലപ് സ്വമേധയാ രാജിവെയ്ക്കുകയായിരുന്നെന്നുള്ള അമ്മ സെക്രട്ടറി സിദ്ദിഖ് എന്നിവരുടെ നിലപാടുകളെ ഖണ്ഡിക്കും വിധത്തിലായിരുന്നു ഇന്നലെ ജനറൽ സെക്രട്ടറി ഇടവേള ബാബു അവതരിപ്പിച്ച റിപ്പോർട്ട്. കൂടാതെ കഴിഞ്ഞ ജനറൽ ബോഡിയിൽ ദിലീപിനെ തിരിച്ചെടുക്കുവാൻ ഉണ്ടായ സാഹചര്യവും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

ദിലീപിനെ തിരിച്ചെടുക്കാൻ കാരണം
കഴിഞ്ഞ വർഷം നടി ഊർമിള ഉണ്ണിയാണ് ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് വിഷയം ജനൽ ബോഡിയോഗത്തിൽ അവതരിപ്പിച്ചത്. തുടർന്ന് അംഗങ്ങൾ ഐകകണ്ട്ഠ്യേന കയ്യടിച്ചാണ് ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ നടിമാരായ ഭാവന, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ എന്നിവരുടെ രാജി അംഗീകരിച്ചതിനെ കുറിച്ചും രേവതി, പാർവതി, പത്മപ്രിയ എന്നിവരുമായി നിർവാഹക സമിതി നടത്തിയ ചർച്ചയെ കുറിച്ചു റിപ്പോർട്ടിലുണ്ട്. എന്നാൽ ഇത് ഏത് വിഷയവുമായി ബന്ധപ്പെട്ടതാണ് എന്നത് ഉൾപ്പെടെയുള്ള മറ്റു വിഷശദാംശങ്ങളൊന്നും റിപ്പോർട്ടിൽ ഇല്ലായിരുന്നു.

രേവതിയും പാർവതിയും യോഗത്തിൽ
നടി രേവതിയും പാർവതിയു യോഗത്തിൽ എത്തുമോ എന്നായിരുന്നു എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്നത് . യോഗത്തിന്റെ തുടക്കം മുതൽ ഇരുവരും ഉണ്ടായിരുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രേവതി അമ്മയോഗത്തിൽ പങ്കെടുക്കുന്നത്. വൈകിട്ട് യോഗം അവസാനിക്കുന്നതിനു ഒരു മണിക്കൂർ മുൻപ് രേവതിയും പാർവതിയും തിരികെ പോയിരുന്നു. തുടർന്ന് 10 മിനിറ്റിനുളളിൽ പാർവതി തിരികെ എത്തുകയും ചെയ്തു. യോഗത്തിൽ അമ്മയുടെ നിയമ ഭേദഗതി ഉൾപ്പെടെയുള്ള വിഷയത്തിൽ അഭിപ്രായം വ്യക്തമാക്കുകയും ചെയ്തിരുന്നു.

തിലകനെ കുറിച്ച് മകൻ
നടൻ ഷമ്മി തിലകനും ഇക്കുറി അമ്മ ജനറൽ ബോഡിയോഗത്തിൽ പങ്കെടുത്തിരുന്നു. തിലകനെ സംഘടനയിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് കഴിഞ്ഞ 9 വർഷമായി ഷമ്മി യോഗത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇന്നലെ ചേർന്ന യോഗത്തിൽ തിലകനെതിരെയായ അച്ചടക്കനടപടി പിൻവലിക്കണം എന്നതുൾപ്പെടെയുളള വിഷയത്തെക്കുറിച്ച് സുദീർഘമായി സംസാരിക്കുകയും ചെയ്തിരുന്നു.

രാജിവെച്ച നടിമാരുടെ കാര്യത്തിൽ ഭിന്നത
രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്ന കാര്യത്തിൽ ഭിന്ന അഭിപ്രായമാണ് ഉയർന്നത്. രാജിവെച്ച നടിമാരെ തിരികെ എടുക്കണമെങ്കിൽ അപേക്ഷ സമർപ്പിക്കണമെന്നാണ് സംഘടയുടെ നിലപാട്. എന്നാൽ ഇതിനെതിരെ വനിത സംഘടന അംഗങ്ങളായ പാർവതിയും രേവതിയും എതിർത്തിരുന്നു. എന്നാൽ യോഗത്തിൽ പങ്കെടുത്ത ഒരു വിഭാഗം താരൾ ഇവരെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications