മാസ് കാണിക്കാൻ ദിലീപ്; ബാന്ദ്ര തിയറ്ററുകളിലേക്ക്; ഹിറ്റ് കൂട്ടുകെട്ടിൽ പ്രതീക്ഷയോടെ ആരാധകർ
ദിലീപ്-അരുൺ ഗോപി കൂട്ടുകെട്ടിലൊരുങ്ങിയ ബാന്ദ്ര തിയറ്ററുകളിലെത്താൻ ഇനി മൂന്ന് ദിവസങ്ങൾ മാത്രം. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബാന്ദ്ര നവംബർ പതിനെട്ടിന് തിയറ്ററുകളിൽ എത്തുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകളേറെയാണ്. ദിലീപിന് ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ച ഉദയകൃഷ്ണയാണ് ബാന്ദ്രയുടെ തിരക്കഥ ഒരുക്കിയത്. പതിവ് ദിലീപ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ സിനിമയായിരിക്കും ബാന്ദ്രയെന്നാണ് സംവിധായകൻ അരുൺ ഗോപി അവകാശപ്പെടുന്നത്. അതേസമയം ബാന്ദ്രയൊരു ഗ്യാങ്സ്റ്റർ സിനിമയല്ലെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.
അരുൺ ഗോപിയുടെ സംവിധാനത്തിൽ ദിലീപ് നായകനായെത്തിയ രാമലീല 2017 ലെ വൻ ഹിറ്റുകളിലൊന്നായിരുന്നു. 50 കോടി രൂപയുടെ കലക്ഷൻ സിനിമ നേടി. ഇതേ കോംബോയിൽ ബാന്ദ്രയെത്തുമ്പോൾ ബ്ലോക് ബസ്റ്ററിൽ കുറഞ്ഞതൊന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല. ബാന്ദ്ര തെരുവിൽ വളർന്ന അലക്സാണ്ടർ ഡൊമിനിക് എന്ന നായകനായാണ് ദിലീപ് എത്തുന്നത്. ഒപ്പം തമന്ന ഭാട്ടിയ നായികയായെത്തുന്നതും പ്രതീക്ഷ ഇരട്ടിപ്പിക്കുന്നു.

തമന്നയുടെ ആദ്യ മലയാള സിനിമയാണ് ബാന്ദ്ര. മംമ്ത മോഹൻദാസ്, തമിഴ് നടൻ ശരത് കുമാർ ബോളിവുഡ് നടൻ ദിനോ മോറിയ ഉൾപ്പെടെയുള്ള അഭിനേതാക്കളും ബാന്ദ്രയിൽ അണിനിരക്കുന്നു. സിനിമയിലെ ദിലീപിന്റെ ലുക്ക് ഇതിനകം ജനശ്രദ്ധ നേടിയിട്ടുണ്ട്. ആദ്യമായാണ് ഇത്തരമൊരു മേക്കോവറിൽ ദിലീപ് പ്രേക്ഷകർക്ക് മുമ്പിലെത്തുന്നത്. മുംബൈ അധോലോകത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയാണെങ്കിലും കുടുംബ ബന്ധങ്ങളുടെ ആഴത്തെക്കുറിച്ചും ബാന്ദ്ര സംസാരിക്കുന്നുണ്ട്.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് സിനിമയുടെ നിർമാണം. ആക്ഷൻ രംഗങ്ങൾക്ക് ബാന്ദ്രയിൽ വലിയ പ്രാധാന്യമുണ്ട്. അൻപറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവർ ചേർന്നാണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയത്. ബാന്ദ്ര റിയലിസ്റ്റിക് സിനിമയല്ലെന്നും സിനിമാറ്റിക്കാണെന്നുമാണ് ദിലീപ് പറയുന്നത്. പ്രേക്ഷകർക്ക് ഹരമുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അതേസമയം റിയലിസ്റ്റിക്കായ ഇമോഷൻസ് സിനിമയിലുണ്ടെന്നും നടൻ വ്യക്തമാക്കി.

ബാന്ദ്ര റിയലിസ്റ്റിക് സിനിമയല്ലെന്നും സിനിമാറ്റിക്കാണെന്നുമാണ് ദിലീപ് പറയുന്നത്. പ്രേക്ഷകർക്ക് ഹരമുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അതേസമയം റിയലിസ്റ്റിക്കായ ഇമോഷൻസ് സിനിമയിലുണ്ടെന്നും നടൻ വ്യക്തമാക്കി. തെന്നിന്ത്യയിലും ബോളിവുഡിലും തിരക്കേറിയ തമന്നയെ സിനിമയിലേക്ക് കൊണ്ട് വന്നതിനെക്കുറിച്ചും ദിലീപും അരുൺ ഗോപിയും കഴിഞ്ഞ ദിവസം സംസാരിച്ചിട്ടുണ്ട്.
തമന്നയെ നായികയായി ലഭിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ബാന്ദ്ര എന്ന സിനിമ നടക്കില്ലായിരുന്നെന്നാണ് ദിലീപും അരുൺ ഗോപിയും പറയുന്നത്. നായികയ്ക്ക് വലിയ പ്രാധാന്യം ബാന്ദ്രയിലുണ്ട്. ബാന്ദ്രയുടെ കഥ കേട്ടപ്പോൾ തന്നെ തമന്ന സിനിമ ചെയ്യാമെന്ന് ഉറപ്പ് നൽകുകയായിരുന്നു. മലയാളത്തിലേക്കുള്ള അരങ്ങേറ്റത്തിൽ തമന്നയ്ക്കും പ്രതീക്ഷകളേറെയാണ്.


Click it and Unblock the Notifications