രണ്ട് കുഞ്ഞുങ്ങൾ ജനിച്ചു; ഒരാളെ നഷ്ടപ്പെട്ടു, എല്ലാം കഴിഞ്ഞാണ് സത്യം താനറിഞ്ഞതെന്ന് ഡിംപിള്‍ റോസ്
നടി ഡിംപിള്‍ റോസ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം കൊടുത്തതിനെ കുറിച്ചാണ് കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞത്. നിറയെ കോംപ്ലിക്കേഷന്‍സ് നിറഞ്ഞൊരു പ്രസവമാണ് തന്റേതെന്ന് നടി സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഒരിക്കലും പ്രതീക്ഷിക്കാത്തത് പോലെ ഒരു കുഞ്ഞിനെ തനിക്ക് നഷ്ടപ്പെട്ടു എന്ന് വെളിപ്പെടുത്തിയാണ് നടിയിപ്പോള്‍ എത്തിയിരിക്കുന്നത്. ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇരട്ടകളില്‍ ഒരാള്‍ മരിച്ച് പോയെന്നും അവനെ ഒരു നോക്ക് പോലും തനിക്ക് കാണാന്‍ സാധിച്ചിട്ടില്ലെന്നും നടി പറയുന്നു. ഒപ്പം അന്ന് നടന്ന സംഭവങ്ങള്‍ എന്താണെന്നും പുതിയ വീഡിയോയിലൂടെ വ്യക്തമാക്കുകയാണ്.

'രണ്ട് ആണ്‍മക്കള്‍ക്ക് ജന്മം കൊടുത്ത തന്റെ പ്രസവം വരെയുള്ള കഥയാണ് കഴിഞ്ഞ വീഡിയോയില്‍ ഞാന്‍ പറഞ്ഞിരുന്നത്. അതിന് ശേഷം നടന്ന, ഇനി ആര്‍ക്കും ഇങ്ങനൊരു അവസ്ഥ വരുത്തല്ലേ എന്ന് ഞാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളായിരുന്നു പിന്നെ നടന്നത്. അതിനെ കുറിച്ചാണ് ഞാനിപ്പോള്‍ പറയുന്നത്. ''ഡെലിവറി ടേബിളില്‍ കിടക്കുമ്പോള്‍ പോലും ഞാന്‍ കുട്ടികളെ കണ്ടിരുന്നില്ല. പ്രസവിച്ച ഉടനെ അവരെ എടുത്ത് ഓടുകയായിരുന്നു. അതിന് സാക്ഷിയായത് മമ്മിയും പപ്പയും സഹോദരനും ഭര്‍ത്താവുമടക്കമുള്ള കുടുംബാംഗങ്ങളായിരുന്നു.

എന്ത് കുട്ടികള്‍ ആണെന്ന് പോലും അറിയില്ല. അത്ര വലിയ ഭീകര സംഭവങ്ങളിലേക്കാണ് ഞാന്‍ കാല് വെച്ചിരിക്കുന്നതെന്ന് അപ്പോഴും എനിക്ക് അറിയില്ലായിരുന്നു. സ്റ്റിച്ചൊക്കെ ഇട്ടതിന് ശേഷമാണ് എന്ത് കുട്ടികളാണെന്ന് ചോദിക്കുന്നത്. ആണ്‍കുട്ടികളാണെന്ന് പറയുകയും ചെയ്തു. ഇരട്ടക്കുട്ടികള്‍ ആയത് കൊണ്ട് എന്‍ഐസിയു ല്‍ കിടത്തേണ്ടി വരുമെന്ന് അറിയാമായിരുന്നു. വേറെ കുഴപ്പമൊന്നും ഉണ്ടാവില്ലല്ലോ എന്ന് കരുതി സമാധാനത്തോടെ ഞാന്‍ കിടന്ന് ഉറങ്ങി. രണ്ട് കുട്ടികളെ കൊണ്ട് നടക്കുന്നതും അവര്‍ക്ക് ഡ്രസ് വാങ്ങുന്നതുമെല്ലാം ഞാന്‍ മനസില്‍ ആലോചിച്ചു. പക്ഷേ അര്‍ദ്ധരാത്രിയായതോടെ എനിക്ക് എന്തോക്കെയോ അസ്വസ്ഥത വന്നു. നേഴ്‌സുമാര്‍ എന്നെ അവഗണിക്കാന്‍ തുടങ്ങിയത് പോലെ തോന്നി.

മമ്മിയെ ഒന്ന് കാണണം എന്ന് മാത്രമായിരുന്നു ആ സമയത്ത് എന്റെ ആവശ്യം. അങ്ങനെ മമ്മി വന്നു. എനിക്ക് ഭക്ഷണമൊക്കെ തന്നു. കുഞ്ഞുങ്ങളെ കുറിച്ച് ചോദിച്ചപ്പോഴും കുഴപ്പമില്ലെന്നാണ് പറഞ്ഞത്. പിന്നെ ഡോക്ടര്‍ വന്ന് ഡിംപിളിനോട് കാര്യം പറഞ്ഞോന്ന് മമ്മിയോട് ചോദിച്ചു. ഇല്ലെന്ന് മമ്മിയും, അങ്ങനെ ഡോക്ടറോട് തന്നെ കാര്യങ്ങള്‍ പറയാന്‍ മമ്മി പറഞ്ഞു. എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഡോക്ടറായിരുന്നു അത്. ഡിംപിള്‍ പേടിക്കണ്ട, നമുക്ക് അടുത്ത തവണ അത്രയും കെയര്‍ കൊടുത്ത് ചെയ്യാമെന്ന് പറഞ്ഞു. എനിക്കിപ്പോള്‍ രണ്ട് ആണ്‍കുട്ടികള്‍ ആയില്ലേ, ഇനിയെനിക്ക് വേദന സഹിക്കാന്‍ പറ്റില്ല. ഞാന്‍ ഈ രണ്ട് ഉണ്ണികളെ നോക്കി വളര്‍ത്തിക്കൊളാണെന്ന് ഞാന്‍ തിരിച്ച് പറഞ്ഞു. എന്റെ ആ സന്തോഷത്തിനിടയില്‍ അവരുടെ മാറ്റം മനസിലാക്കാന്‍ സാധിച്ചിരുന്നില്ല.

ആ ഡോക്ടര്‍ ഒന്നും പറയാതെ പോയി. പിന്നാലെ മറ്റൊരു ഡോക്ടര്‍ കൂടി വന്നു. ഡിംപിള്‍ വിഷമിക്കേണ്ട ഓക്കെ ആയിരുന്നാല്‍ മതിയെന്നാണ് അവരും പറഞ്ഞു. അതെന്താ എല്ലാവരും അങ്ങനെ പറയുന്നതെന്ന് ചിന്തിച്ചതോടെ എനിക്ക് എന്തൊക്കെയോ തോന്നി തുടങ്ങി. ലേബര്‍ റൂമില്‍ മുറിയിലേക്ക് മാറ്റണമെന്ന എന്റെ നിര്‍ബന്ധത്തില്‍ അങ്ങോട്ട് മാറ്റി. അവിടെ ചെല്ലുമ്പോള്‍ ആരുമില്ല. കുറച്ച് കഴിഞ്ഞ് മമ്മി കരഞ്ഞോണ്ട് വരുന്നതാണ് കാണുന്നത്. എന്താ കാര്യമെന്ന് ചോദിച്ചപ്പോള്‍ ആദ്യം പറഞ്ഞില്ല. പിന്നെ ഞാന്‍ എല്ലാം അറിഞ്ഞു.

രണ്ട് ആണ്‍കുട്ടികള്‍ ആയിരുന്നു. രണ്ട് പേരും അഞ്ചര മാസത്തിലാണ് ജനിച്ചത്. അവര്‍ക്ക് വെയിറ്റൊന്നും ആവാനുള്ള സമയം ആയിട്ടില്ല. ആദ്യത്തെ കുഞ്ഞ് 900 വും രണ്ടാമത്തെ ആള്‍ 840 ഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളു. രണ്ടാളും ഓക്കെ അല്ലേ എന്ന് ചോദിച്ചപ്പോള്‍ അതില്‍ ഒരാളുടെ ശവമടപ്പ് ആയിരുന്നു. അത് കഴിഞ്ഞാണ് മമ്മി വരുന്നതെന്ന് പറഞ്ഞു. ആ സമയത്ത് എനിക്കെന്താണ് ഫീല്‍ ചെയ്തതെന്ന് അറിയത്തില്ല. ഞാന്‍ കരഞ്ഞില്ല. എനിക്കാകെ ഷോക്ക് ആയത് പോലെയായി. ഡെലിവറി കഴിഞ്ഞത് മുതല്‍ രണ്ട് മക്കളെയും കൊണ്ട് നടക്കുന്നത് ഞാന്‍ സ്വപ്‌നം കാണുകയായിരുന്നു.

അന്നേരമാണ് ഒരാളെ പള്ളിയില്‍ കൊണ്ട് പോയി വെച്ചുവെന്നുള്ള കാര്യം പോലും ഞാന്‍ അറിയുന്നത്. അവന്റെ മുഖം പോലും കാണാന്‍ പറ്റിയില്ല. ആദ്യത്തെ ബേബി വെന്റിലേറ്ററിലാണെന്നും പറഞ്ഞു. രണ്ട് പേര്‍ക്കും 10 ശതമാനം മാത്രമേ പ്രതീക്ഷ വെക്കേണ്ടതുള്ളു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ കെസ്റ്റര്‍ എന്നാണ് ഞങ്ങള്‍ പേരിട്ടത്. അവന് നാല് മണിക്കൂര്‍ മാത്രമേ അതിജീവിക്കാന്‍ സാധിച്ചുള്ളു. വെന്റിലേറ്ററില്‍ നിന്നും എടുക്കുന്നതിന് മുന്‍പ് അവന് മാമ്മോദീസ നല്‍കുകയും എന്റെ മുലപാല്‍ വായില്‍ ഇറ്റിച്ച് കൊടുക്കുകയും ചെയ്തിരുന്നു.

പക്ഷേ ഞാന്‍ അറിഞ്ഞത് എല്ലാം കഴിഞ്ഞതിന് ശേഷമാണ്. ഒരു നോക്ക് പോലും എനിക്ക് കാണാന്‍ സാധിച്ചില്ല. ഇതെല്ലാം അറിഞ്ഞതിന് ശേഷം എനിക്ക് കരയാന്‍ പോലും പറ്റാത്ത നിര്‍വികാരമായ അവസ്ഥയായിരുന്നു. പക്ഷേ പപ്പയുടെ മുഖം കണ്ടപ്പോഴാണ് അറിയാതെ കരഞ്ഞ് പോയത്. വെന്റിലേറ്ററില്‍ കിടക്കുന്ന കുഞ്ഞിനെ പോയി കാണാന്‍ പോലും എനിക്ക് ശക്തിയില്ലായിരുന്നു. ഒടുവില്‍ അന്‍സന്‍ ചേട്ടന്‍ പറഞ്ഞത് പ്രകാരം എട്ടാമത്തെ ദിവസമാണ് കുഞ്ഞിന്റെ മുഖം ഒന്ന് കണ്ടത്.


Click it and Unblock the Notifications