'സ്ഫടിക'മില്ലാതെ അൽഫോൺസിന്റെ ഇഷ്ട സിനിമകളുടെ ലിസ്റ്റ്, മനപൂർവം ഒഴിവാക്കിയതാണോയെന്ന് ആരാധകർ!
മലയാളത്തിലെ ഒരു കിടിലൻ മാസ് സിനിമ പറയാൻ പറഞ്ഞാൽ എല്ലാവരും ആദ്യം പറയുന്ന പേര് ഒരു പക്ഷെ സ്ഫടികം എന്നായിരിക്കും. എത്ര തവണ കണ്ടാലും മടുപ്പ് തോന്നാത്ത വിധത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമ റിലീസ് ചെയ്തിട്ട് വർഷം 25 കഴിഞ്ഞെങ്കിലും പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് മലയാളിക്ക് സ്ഫടികം. ആടുതോമാ എന്ന പൗരുഷം നിറഞ്ഞ മാസ് നായകനെ സ്ഫടികം ഒരു തവണ എങ്കിലും കണ്ടിട്ടുള്ളവർ ജീവിതത്തിൽ മറക്കാനിടയില്ല. കാലമൂല്യം ഉള്ള അഭിനയപ്രതിഭകളായ മോഹൻലാൽ, തിലകൻ, കെപിഎസി ലളിത, നെടുമുടി വേണു, ഉർവശി എന്നിങ്ങനെ വലിയൊരു താരനിര പരസ്പരം മത്സരിച്ച് അഭിനയിക്കുകയായിരുന്നു.
അനാവശ്യ നാട്യങ്ങകളില്ലാത്ത പച്ചയായ ഒരുപിടി കഥാപാത്രങ്ങൾ സിനിമയിൽ ഉടനീളം ഉണ്ട്. കഥാപാത്രങ്ങളെ പറ്റി പറയുമ്പോൾ പലപ്പോഴും ചർച്ചയാകാതെ മറവിയിലേക്ക് പോകുന്ന വ്യക്തിയാണ് ചിത്രത്തിന്റെ സംവിധായകൻ ഭദ്രൻ. മുപ്പതിലധികം വർഷങ്ങൾ നീണ്ട കരിയറിൽ ഭദ്രൻ പതിനഞ്ചിൽ താഴെ ചിത്രങ്ങൾ മാത്രമെ ചെയ്തിട്ടുള്ളൂ. എന്തിനേറെ ചെയ്യുന്നു... സ്ഫടികം പോലെ ഒരെണ്ണം പോരെ എക്കാലത്തേക്കും ഓർമിക്കാൻ...? ഭദ്രനെ അടയാളപ്പെടുത്തിയ ചിത്രം സ്ഫടികമായിരുന്നു. സ്ഫടികത്തിന് ശേഷം രണ്ട് തവണ കൂടെ ഭദ്രന് മോഹൻലാലെന്ന നടനവൈഭവത്തെ ലഭിച്ചിട്ടുണ്ട്. സിനിമാ പ്രേമികൾ ആടുതോമയുടെ സിനിമയായി സ്ഫടികത്തെ വിലയിരുത്തുമ്പോൾ ഭദ്രൻ പറയാൻ ശ്രമിച്ചത് രക്ഷാകർതൃത്വത്തെ കുറിച്ചായിരുന്നു. അതുകൊണ്ട് തന്നെ സ്ഫടികം എന്ന പേര് തന്നെയായിരുന്നു ഭദ്രൻ ഉദ്ദേശിച്ചതും സിനിമക്ക് ഏറ്റവും യോജിച്ചതും.
Also Read: 'ഇതെല്ലാം ഊഹിച്ചിരുന്നു, നിങ്ങൾ കാടുകയറി ചിന്തിച്ചതിന് ഞാൻ എന്തുവേണം?'; ഡിവോഴ്സ് ചർച്ചകളോട് പ്രിയങ്ക

ഇപ്പോൾ സ്ഫടികം സിനിമ വീണ്ടും സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. യുവ സംവിധായകൻ അൽഫോൺസ് പുത്രന്റെ സോഷ്യൽമീഡിയ പോസ്റ്റാണ് ഇതിന് കാരണം. അൽഫോൺസ് കഴിഞ്ഞ ദിവസം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 50 മലയാള സിനിമകളുടെ പേര് സോഷ്യൽമീഡിയയിൽ പരസ്യപ്പെടുത്തിയിരുന്നു. എന്നാൽ അതിൽ മലയാളത്തിലെ കൾട്ട് ക്ലാസിക്കിലൊന്നായി സിനിമ പ്രേമികൾ വിശേഷിപ്പിക്കുന്ന സ്ഫടികം ഉണ്ടായിരുന്നില്ല. ഇതോടെയാണ് ചർച്ചകൾക്ക് തുടക്കമായത്. ഗോഡ്ഫാദർ, നാടുവാഴികൾ, രാജമാണിക്യം, കിലുക്കം, ചിത്രം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഹരികൃഷ്ണൻസ്, മണിച്ചിത്രത്താഴ്, മൂക്കില്ലാരാജ്യത്ത്, ഒരു സിബിഐ ഡയറി കുറിപ്പ് എന്നിവയാണ് ആദ്യ പത്തിൽ ഉള്ളത്. എന്നാൽ 2008ന് ശേഷമുള്ള ഒറ്റ ചിത്രം പോലും അൽഫോൺസിന്റെ പ്രിയ സിനിമകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടില്ല. ലിസ്റ്റിൽ മോഹൻലാൽ ചിത്രം സ്ഫടികം ഇല്ലാത്തതിൽ ആശങ്ക പ്രകടിപ്പിച്ച ആരാധകന് മറുപടി നൽകുകയും ചെയ്തിരുന്നു അൽഫോൺസ്.

മനപൂർവം ഒഴിവാക്കിയതല്ലെന്നും വിട്ടുപോയതാണെന്നുമാണ് അൽഫോൺസ് സ്ഫടികം ലിസ്റ്റിൽ ഇല്ലാത്തതിന് കാരണം ചോദിച്ചവരോട് മറുപടിയായി പറഞ്ഞത്. ഒപ്പം മരക്കാറിനെ ട്രോളിയും കമന്റുകൾ വന്നിട്ടുണ്ട്. നൈസായിട്ട് മരക്കാറിനെ ഒഴിവാക്കിതയാണോ എന്നായിരുന്നു ഒരു കമന്റ്. സ്ഫടികത്തെ ഉൾപ്പെടുത്താൻ മറന്ന് പോയതാണ് എന്ന് അൽഫോൺസ് പറഞ്ഞപ്പോൾ വന്ന മറ്റൊരു കമന്റ് ഇങ്ങനെയായിരുന്നു. 'നല്ല സിനിമകൾ തെരഞ്ഞെടുക്കാൻ നോക്കിയാൽ അമ്പതിൽ നിൽക്കില്ല' എന്നായിരുന്നു അത്. അൽഫോൺ ഇഷ്ട സിനിമകളുടെ പേര് പങ്കുവെച്ചതോടെ മറ്റ് ആരാധകരും അവർക്ക് പ്രിയപ്പെട്ട സിനിമകളുടെ പേരുകൾ കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.
Recommended Video

നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി അൽഫോൺസ് പുത്രൻ മാറി. പ്രേമം സിനിമ ഇറങ്ങി അഞ്ച് വർഷങ്ങൾക്ക് ശേഷം ഗോൾഡ് എന്ന ചിത്രം ഒരുക്കുകയാണ് അൽഫോൺസ് ഇപ്പോൾ. ചിത്രം അതിന്റെ അവസാനഘട്ട ജോലികളിലാണ്. പൃഥ്വിരാജും നയൻതാരയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നല്ല കഥാപാത്രങ്ങളും, നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകൾ, കുറച്ച് തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത തന്റെ മൂന്നാമത്തെ ചലച്ചിത്രമാണ് ഗോൾഡ് എന്നാണ് നേരത്തെ അൽഫോൺസ് പറഞ്ഞത്. 2015ൽ ഏറ്റവും കൂടുതൽ പണംവാരിയ ചിത്രമായിരുന്നു അൽഫോൺസിന്റെ സംവിധാനത്തിൽ ഏറ്റവും അവസാനം റിലീസ് ചെയ്ത പ്രേമം.


Click it and Unblock the Notifications