twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ വാര്‍ത്ത എന്നെ തളര്‍ത്തി കളഞ്ഞു, ജയന്‌റെ വിയോഗം വിശ്വസിക്കാന്‍ കഴിഞ്ഞില്ല: എംഎ നിഷാദ്

    By Midhun Raj
    |

    അനശ്വരന്‍ നടന്‍ ജയന്‍ വിടവാങ്ങി 40 വര്‍ഷങ്ങള്‍ തികയുന്ന ദിവസമാണിന്ന്. മലയാള സിനിമയിലെ ആദ്യ ആക്ഷന്‍ ഹീറോ ആയിരുന്ന നടനെ അനുസ്മരിച്ച് നിരവധി പേരാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ജയനെ കുറിച്ച് സംവിധായകന്‍ എംഎ നിഷാദിന്റെതായി വന്ന കുറിപ്പും ശ്രദ്ധേയമായി മാറിയിരുന്നു. സംവിധായകന്റെ വാക്കുകളിലേക്ക്: നവംമ്പറിന്റ്റെ നഷ്ടം '' ജയൻ,'' ദ ഡെഫിനിഷന്‍ ഓഫ് സ്റ്റാര്‍ഡം...1979... ചുട്ടുപൊളളുന്ന, ഒരു വേനൽക്കാലത്ത്, പുനലൂരിലെ ചന്ദ്രാ ടാക്കീസിൽ, തീനാളങ്ങൾ എന്ന ജയൻ സിനിമ കാണുന്ന അന്ന് തുടങ്ങുന്നു, ജയനെന്ന മലയാള സിനിമ കണ്ട എക്കാലത്തേയും ആക്ഷൻ ഹീറോയെ പറ്റിയുളള എന്റ്റെ ബാല്യകാല ആരാധനാ ചരിത്രം...

    എനിക്ക് മാത്രമല്ല..ആബാല വൃദ്ധ ജനങ്ങൾക്കും ജയൻ ഒരു ഹരമായിരുന്നു.ഇന്നും മലയാളികൾ നെഞ്ചിലേറ്റുന്ന വീര നായകൻ..നാൽപ്പത് വർഷം മുമ്പ്, നവമ്പർ 17ന് ഇറങ്ങിയ ഇൻഡ്യൻ എക്സപ്രസ്സ് പത്രത്തിൽ വന്ന തല വാചകം, ഇന്നുമെന്റെ ഓർമ്മയിൽ, ഒരു നൊമ്പരമായി അവശേഷിക്കുന്നു ''Cine hero Jayan dies due to helicopter crash ''നവമ്പർ 16 നായിരുന്നു അദ്ദേഹം മരണപ്പെട്ടത്...

    അദ്ദേഹത്തിന്റ്റെ മരണം

    അദ്ദേഹത്തിന്റെ മരണം, എന്റ്റെ പിതാവറിഞ്ഞെങ്കിലും, കടുത്ത ജയൻ ആരാധകനായ എന്നോട് പറഞ്ഞിരുന്നില്ല. പക്ഷെ പിറ്റേന്നിറങ്ങിയ പത്രത്തിലെ വാർത്ത എന്നെ തളർത്തി കളഞ്ഞു.അന്ന് സ്ക്കൂളിൽ പോയില്ല...ജയൻ മരിച്ചെന്ന് വിശ്വസിക്കാൻ എനിക്കും സുഹൃത്തുക്കൾക്കും കഴിഞ്ഞിരുന്നില്ല...പിന്നെ ഒരുപാട് കഥകൾ...ജയൻ അമേരിക്കയിൽ ഉണ്ടെന്നും, ജയനെ കൊന്നതാണെന്നും...അങ്ങനെ അങ്ങനെ ഒരുപാട് നിറം പിടിപ്പിച്ച കഥകൾ..

    കഥകളുണ്ടാക്കാൻ

    കഥകളുണ്ടാക്കാൻ, നമ്മൾ മലയാളികളെ കഴിഞ്ഞാരുമില്ലല്ലോ. അന്ന് സോഷ്യൽ മീഡിയയും, രാത്രികാല ചാനൽ ചർച്ചകളില്ലായിരുന്നെങ്കിലും, എല്ലാ വീടുകളിലും, അങ്ങാടികളിലും, അയൽപ്പക്കത്തെ ചേച്ചിമാരുടെ ഗോസിപ്പ് കോർണറുകളിലും ജയന്റെ മരണ വാർത്തയുടെ കഥകൾ നിറഞ്ഞു നിന്നു...ജയൻ ആരാധകന്മാരേക്കാളും, വിഷമം ആരാധികമാർക്കായിരുന്നു...

    ബെൽ ബോട്ടം പാൻറ്റ്സും

    ബെൽ ബോട്ടം പാൻറ്റ്സും, കോളർ ഷർട്ടും, ലെതർ ബെൽറ്റും, കൂളിംഗ് ഗ്ളാസ്സും, കൈയ്യിൽ കറങ്ങുന്ന കീച്ചെയിനുമായി, അഭിനവ ജയൻ ഡ്യൂപ്പുകൾ കേരളത്തിന്റെ നിരത്തുകളിൽ നിറഞ്ഞ് നിന്ന മനോഹരവും, ചിലപ്പോഴൊക്കെ അരോചകവുമായ കാഴ്ച്ചകൾ കൊണ്ട് സമ്പന്നമായ കാലം ഇന്നും ഓർമ്മയിലുണ്ട്. പക്ഷെ ജയന് സമം ജയൻ മാത്രം. നോട്ട് ബുക്കിലെ പുറം ചട്ടയിൽ ജയന്റ്റെ ചിത്രങ്ങളും,പുസ്തകത്തിനുളളിൽ ജയന്റ്റെ സ്റ്റിക്കറുകളും ഒട്ടിക്കുന്നതിൽ ഞങ്ങൾ കുട്ടികൾ മത്സരിച്ചിരുന്നു...

    കലണ്ടറുകളിൽ

    കലണ്ടറുകളിൽ ജയന്റ്റെ ബഹു വർണ്ണ ചിത്രങ്ങൾ ഇടം പിടിച്ചു...പുനലൂരിലെ എന്റ്റെ തറവാടിനടുത്തുളള മുരളീ പ്രസ്സിൽ, തമിഴ്നാട്ടിൽ നിന്നും കൊണ്ട് വന്ന ജയന്റ്റെ സിനിമയിലെ ചില രംഗങ്ങൾ അടങ്ങിയ ഫിലിം തുണ്ടുകൾ,ഒറ്റ കണ്ണിൽ കാണുന്ന ഉത്സവ പറമ്പിൽ വിൽക്കുന്ന ബൈനാക്കുളറിന്റ്റെ ഡ്യൂപ്പ് (പേര് ഓർമ്മയില്ല)..അതായിരുന്നു ഏറ്റവും വലിയ നൊസ്റ്റാൾജിയ...അങ്ങനെ ജയൻ എന്ന നടൻ മലയാളിയുടെ,പുരുഷ സങ്കൽപ്പത്തിന്റ്റെ പര്യായമായി മാറി...കോളിളക്കം എന്ന സിനിമ,പുനലൂരിലെ എല്ലാ തീയറ്ററുകളിലുമുണ്ടായിരുന്നു എന്നാണോർമ്മ...

    രാംരാജിന്റ്റെ മുന്നിലുളള

    രാംരാജിന്റ്റെ മുന്നിലുളള പെട്ടിക്കടയിൽ ഒട്ടിച്ചിരുന്ന ജയന്റ്റെ പോസ്റ്റർ കീറി, എന്റ്റെ അമ്മാവൻ ഖുറൈഷി ജയന്റ്റെ കടുത്ത ആരാധകനായ എനിക്ക് നൽകിയതും,അത് പിന്നെ എന്റ്റെ മുറിയിലെ ചുവരിൽ വർഷങ്ങളോളം, ഒട്ടിയിരുന്നതും, മായാത്ത ഓർമ്മ തന്നെ...ഒരു പക്ഷെ,ജയൻ എന്ന സൂപ്പർ താരം കൂടുതൽ ആഘോഷിക്കപെട്ടത്,അദ്ദേഹത്തിന്റ്റെ മരണശേഷമാണെന്ന് തോന്നുന്നു...ഇത്രമേൽ മലയാളിയുടെ മനസ്സിനെ മദിച്ച മറ്റൊരു നടനുണ്ടോ എന്നും ഉറപ്പില്ല...അദ്ദേഹത്തിന്റ്റെ നടന വൈഭവത്തെ പറ്റി വിമർശനങ്ങളുണ്ടാകാം..
    പക്ഷെ ശരപഞ്ചരവും,ഇടിമുഴക്കവും പോലെയുളള,സിനിമകൾ അദ്ദേഹത്തിലെ നടനെ തിരിച്ചറിയുന്ന സിനിമകൾ ആണ്...
    ഒരു നവമ്പർ പതിനാറുകൂടി എത്തുന്നു...
    ജയനെന്ന മലയാളത്തിന്റ്റെ ആദ്യ സൂപ്പർ താരത്തിനെ പറ്റിയുളള വിശേഷങ്ങൾ ഇവിടെ തീരുന്നില്ല. നവമ്പറിന്റ്റെ നഷ്ടം തന്നെയാണ് ''ജയൻ''

    Read more about: ma nishad jayan
    English summary
    director ma nishad posted about mollywood action king jayan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X