ഇന്ദ്രൻസ് ചിത്രം; വാർത്ത തെറ്റെന്ന് സംവിധായകൻ
ഇന്ദ്രൻസിന്റെ നായികയാകാനില്ലെന്ന് രണ്ട് പ്രമുഖ നടിമാർ പറഞ്ഞുവെന്നുള്ള വാർത്ത ചലച്ചിത്രലോകത്ത് തീപോലെയാണ് പടർന്നത്. ഇക്കാര്യത്തിൽ നടിമാർക്കെതിരെ രൂക്ഷവിമർശനവും ഉയർന്നിട്ടുണ്ട്. സംഭവം വിവാദമായ സാഹചര്യത്തിൽ സംവിദായകൻ ആർ ശരത്ത് സംഭവത്തിന്റെ സത്യാവസ്ഥ വിശദീകരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.
ഇന്ദ്രൻസിന്റെ നായികമാരാകാനില്ലെന്ന് നിടമാരായ ആശ ശരത്തും ലക്ഷ്മി ഗോപാലസ്വാമിയും പറഞ്ഞുവെന്നായിരുന്നു വാർത്ത. ഇന്ദ്രൻസ് നായകനായി എത്തുന്ന ചിത്രത്തിനായി ശരത് ആദ്യം സമീപിച്ചത് ആശ ശരത്തിനെ ആയിരുന്നുവെന്നും എന്നാൽ ഇന്ദ്രൻസിന്റെ നായികയായാൽ തന്റെ ഇമേജ് തകരുമെന്ന് ആശ പറഞ്ഞുവെന്നും വാർത്തയിലുണ്ടായിരുന്നു. ആശ പടം നിരസിച്ചപ്പോൾ ശരത് ലക്ഷ്മി ഗോപാലസ്വാമിയെ സമീപിച്ചെന്നും ആദ്യം അഭിനയിക്കാമെന്ന് സമ്മതിച്ച ലക്ഷ്മി നായകൻ ഇന്ദ്രൻസാണെന്ന് അറിഞ്ഞതോടെ പിൻമാറിയെന്നും വാർത്തയിൽ പറഞ്ഞിരുന്നു.

എന്നാൽ ഇക്കാര്യങ്ങളെല്ലാം പച്ചക്കള്ളമാണെന്നും ആരോ ഇത്തരമൊരു വാർത്ത പടച്ചുണ്ടാക്കിയതാണെന്നുമാണ് ശരത് പറയുന്നത്. ചിത്രത്തിന് വേണ്ടി ഞാൻ ആശ ശരത്തിനെ സമീപിച്ചുവെന്നത് സത്യമാണ്. പക്ഷേ പിതാവിന് അസുഖമായതിനാൽ അവരിപ്പോൾ പുതിയ പ്രൊജക്ടുകളൊന്നും സ്വീകരിക്കുന്നില്ല. അല്ലാതെ ഇന്ദ്രൻസ് നായകനായതുകൊണ്ട് അവർ റോൾ സ്വീകരിക്കാതിരുന്നതല്ല- ശരത് പറയുന്നു.
ആശയെ കിട്ടില്ലെന്ന് വന്നപ്പോഴാണ് ഞാൻ ലക്ഷ്മി ഗോപാലസ്വാമിയുമായി ബന്ധപ്പെട്ടത്. അവർക്ക് എന്റെ ചിത്രത്തിന്റെ ഡേറ്റുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ട്. നേരത്തേ ഏറ്റുപോയ ഒരു നൃത്തപരിപാടിയുള്ളതിനാലാണ് ലക്ഷ്മിയ്ക്ക് പടം ചെയ്യാൻ കഴിയാതെ പോയത്. അവരുടെ കാര്യത്തിലും ഇന്ദ്രൻസ് ആയിരുന്നില്ല തടസമായത്- സംവിധായകൻ പറയുന്നു.
എവിടെനിന്നാണ് ഇത്തരത്തിലൊരു വാർത്ത വന്നതെന്ന് അറിയില്ലെന്നും ഇന്ദ്രൻസ് നായകനാകുന്ന ബുദ്ധൻ ചിരിക്കുന്നുവെന്ന ചിത്രത്തിന്റെ ജോലികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും ശരത് പറഞ്ഞു.


Click it and Unblock the Notifications











