എൻ്റെ മകനും അനുജത്തിയും മരിക്കുന്നു! ഞാൻ ജീവിച്ചിരിക്കുന്നു, ദൈവം തന്നോട് ചെയ്ത അധര്‍മം- ശ്രീകുമാരന്‍ തമ്പി
ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി തന്റെ കുടുംബത്തിലുണ്ടായ വേര്‍പാടുകളെ കുറിച്ച് മുന്‍പ് സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട പെങ്ങളുടെ വിയോഗത്തെ കുറിച്ച് താരമെഴുതിയ കുറിപ്പാണ് വൈറലാവുന്നത്. നാല് സഹോദരങ്ങള്‍ക്ക് ജനിച്ച ഏകസഹോദരിയുടെ വിയോഗമുണ്ടായെന്നാണ് ശ്രീകുമാരന്‍ തമ്പി പറഞ്ഞത്.
അമ്മ നേര്‍ച്ച നേര്‍ന്ന് കിട്ടിയ പെണ്‍തരിയായിരുന്നു തുളസീഭായി തങ്കച്ചി എന്ന തന്റെ അനിയത്തിയെന്നും മകനും അനുജത്തിയുമൊക്കെ കണ്‍മുന്നില്‍ മരിച്ച് പോയതിന്റെ വേദനയാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ ശ്രീകുമാരന്‍ തമ്പി പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

'എന്റെ പെങ്ങള്‍, ഞങ്ങള്‍ നാല് സഹോദരന്മാരുടെ ഏകസഹോദരി ഇന്ന് അന്ത്യയാത്ര പറഞ്ഞു. എന്നേക്കാള്‍ പതിനൊന്നു വയസ്സിനു താഴെയാണവള്‍. അമ്മയ്ക്ക് നോമ്പുനോറ്റു കിട്ടിയ പെണ്‍തരി. തുളസീഭായി തങ്കച്ചി എന്നാണ് അവളുടെ ശരിയായ പേര്. ഞങ്ങള്‍ വീട്ടില്‍ അവളെ അമ്മിണി എന്ന് വിളിച്ചു.
മുന്‍ ചീഫ് സെക്രെട്ടറി ജി.പി. എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ജി.പരമേശ്വരന്‍ പിള്ളയുടെ അനന്തരവനും മുന്‍ ദിവാന്‍ പേഷ്‌ക്കാര്‍ കൊച്ചുകൃഷ്ണപിള്ളയുടെ മകനുമായ കെ.ഗോപിനാഥന്‍ നായരെ വിവാഹം കഴിച്ചതോടെ പതിനെട്ടാം വയസ്സില്‍ അവള്‍ 'തുളസി ഗോപിനാഥ് 'ആയി. അമ്മയെ പോലെ എന്റെ അനിയത്തിയും അന്നദാനപ്രിയയായിരുന്നു.
ഭാര്യ, മരുമകള്‍, മകന്റെ രണ്ടു പെണ്മക്കള്‍ എന്നിവരോടൊപ്പം ചെന്നൈ നഗരത്തില്‍ താമസിക്കുന്ന ഞാന്‍ എന്റെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തിരുവന്തപുരത്ത് തങ്ങുന്ന ദിവസങ്ങളില്‍ എന്റെ ഹോം സിക്ക്‌നെസ് അകറ്റിയിരുന്നത്. തൊട്ടടുത്ത് എന്റെ പെങ്ങളുണ്ട് എന്ന ആശ്വാസമായിരുന്നു, ഏതു സമയത്തു കടന്നു ചെന്നാലും 'കൊച്ചിത്താത്തനുള്ള ഭക്ഷണം' അവിടെയുണ്ടായിരിക്കും. 'അമ്മ പാചകം ചെയ്യുന്ന അവിയലിന്റെയും തീയലിന്റെയും രുചി ഓര്‍മ്മകളെ താലോലിക്കും.

മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രം ജീവിച്ച ഒരു ജന്മം. തനിക്ക് ക്യാന്‍സര്‍ രോഗം ബാധിച്ചു എന്ന് സംശയം തോന്നിയിട്ടും പ്ലസ് ടൂവിന് പഠിക്കുന്ന കൊച്ചുമകന്റെ ഭാവിയെ അത് ബാധിക്കുമെന്ന് കരുതി അവള്‍ ഭര്‍ത്താവിനെപോലും ആ വിവരം അറിയിച്ചില്ല. ഒടുവില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടതിനു ശേഷവും അവള്‍ പരാതിയോ പരിഭവമോ പറഞ്ഞില്ല, തികഞ്ഞ ധീരതയോടെ അതിനെ നേരിട്ടു. ഒരാഴ്ച മുന്‍പും 'പോയി കിടക്കു മോളെ' എന്ന് ഞാന്‍ നിര്‍ബന്ധിച്ചിട്ടും 'ഓ --സാരമില്ല 'എന്ന് പറഞ്ഞ് എനിക്ക് അവള്‍ ദോശ ചുട്ടു തന്നു.
ഒരാഴ്ചയില്‍ കൂടുതല്‍ അവള്‍ ഹോസ്പിറ്റലില്‍ കിടന്നിട്ടില്ല. രണ്ടു ദിവസം മുന്‍പ് സംസാരം കുറഞ്ഞു. അര്‍ദ്ധബോധാവസ്ഥയിലേക്കു
നീങ്ങി. ഇന്നലെ വെളുപ്പിന് വന്ന ഒരു ഹാര്‍ട്ട് ആറ്റക്കോടു കൂടി അവള്‍ നിശ്ചലയായി. എന്റെ മകന്‍ മരിക്കുന്നു, എന്റെ അനുജത്തി മരിക്കുന്നു. പക്ഷേ, ഞാന്‍ ജീവിച്ചിരിക്കുന്നു. ഈശ്വരന്‍ എന്ന ശക്തിയുണ്ടെങ്കില്‍ ആ ശക്തി എന്നോട് അധര്‍മ്മമാണ് ചെയ്യുന്നത്.
ദേഹികളണിയും ദേഹങ്ങള്‍ എരിയും
ആ ഭസ്മം ഗംഗയില്‍ അലിയും
എന്തെന്തു മോഹചിതാഭസ്മ ധൂളികള്‍
ഇന്നോളം ഗംഗയില്‍ ഒഴുകി
ആര്‍ക്കു സ്വന്തം ആര്‍ക്കു സ്വന്തമാ ഗംഗാജലം
അനുജത്തീ, ആശ്വസിക്കൂ'...
മുന്‍പ് തന്റെ മകന്‍ ആത്മഹത്യ ചെയ്തതിനെ കുറിച്ച് ശ്രീകുമാരന്‍ തമ്പി തുറന്ന് സംസാരിച്ചിരുന്നു. തനിക്കൊന്നും ചെയ്യാന്‍ പറ്റാതെ പോയതിനെ പറ്റിയായിരുന്നു ഒരു അഭിമുഖത്തില്‍ എഴുത്തുകാരന്‍ പറഞ്ഞത്.


Click it and Unblock the Notifications











