കൂടെ പ്രവര്‍ത്തിക്കാന്‍ സന്തോഷമാണെന്ന് പറഞ്ഞു, ആരേയും കാത്തുനില്‍ക്കാതെ അനില്‍ പോയെന്ന് വിനയന്‍
താരങ്ങളും സംവിധായകരുമെല്ലാം അനില്‍ നെടുമങ്ങാടിന് ആദരാഞ്ജലി അര്‍പ്പിച്ച് എത്തിക്കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെങ്ങും അദ്ദേഹത്തിന്റെ രംഗങ്ങള്‍ നിറഞ്ഞുനില്‍ക്കുകയാണ്. അയ്യപ്പനും കോശിയും, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ടെന്നായിരുന്നു എല്ലാവരും പറഞ്ഞത്. അനിലിനെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് സംവിധായകനായ വിനയന്‍.
ഈ 2020 ഒരു ശാപം പിടിച്ച വർഷമാണന്നു വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കയാണ്... പ്രിയങ്കരനായ നടൻ അനിലും നമ്മോടു വിട പറഞ്ഞു പോയിരിക്കുന്നു.കുറച്ചു ദിവസം മുൻപ് ..."പത്തൊൻപതാം നുറ്റാണ്ട്" എന്ന എൻെറ പുതിയ സിനിമയിലേക്കായി പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ അനിലിനെ വിളിച്ചതിൻെറ തൊട്ടു പുറകേ അനിൽ എന്നെ വിളിച്ചിരുന്നു.
കൂടെ വർക്കു ചെയ്യാൻ ഒത്തിരി സന്തോഷമുണ്ടന്നു പറഞ്ഞതിനൊപ്പം ഇരുപതു വർഷം മുൻപ് കൈരളി ടിവിയിൽ അനിൽ അഭിനയിച്ച ഒരു സീരിയൽ കണ്ടിട്ട് ഞാൻ വിളിച്ച് അഭിനന്ദിച്ചത് ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്നുണ്ട് എന്നു പറഞ്ഞു.. മാത്രമല്ല,അഭിനന്ദനം അനിലിനു കിട്ടിയെങ്കിലും സിനിമയിലേക്കുള്ള ചാൻസ് അനിലിൻെറ കൂടെ അഭിനയിച്ചു കൊണ്ടിരുന്ന സുരേഷ്കൃഷ്ണക്കാണു അന്ന് "കരുമാടിക്കുട്ടനി"ലൂടെ കിട്ടിയതെന്നു പറഞ്ഞ് അനിൽ തുറന്നു ചിരിച്ചു.

എല്ലാത്തിനും ഒരു സമയമുണ്ട് അല്ലേ സാറേ... ആ സമയം വരുമ്പോൾ അതു സംഭവിച്ചിരിക്കും. പ്രിയമുള്ള അനിൽ... നിൻെറ വാക്കുകൾ ചെവിയിൽ മുഴങ്ങുന്ന പോലെ തോന്നുന്നു പക്ഷേ..ആരെയും കാത്തു നിൽക്കാതെ സമയമാം രഥത്തിൽ നീ ഇത്ര പെട്ടെന്നു യാത്രയാകണമായിരുന്നോ.... വിധി ഇത്ര ക്രുരനാണോയെന്നായിരുന്നു വിനയന്‍ കുറിച്ചത്.
Recommended Video
ഒരുപാട് കഥാപാത്രങ്ങള്‍ അനിലിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. അതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം. മരണം വരെ സച്ചിയുടെ ഫോട്ടോയായിരിക്കും ഫേസ്ബുക്ക് കവര്‍ പേജെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം കുറിച്ചിരുന്നു. ആ കുറിപ്പെഴുതി മണിക്കൂറുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു വിയോഗം. നിങ്ങള്‍ രണ്ടാളും അവിടെ നിന്ന് ചിയേര്‍സ് പറയുന്നുണ്ടാവുമല്ലേയെന്നായിരുന്നു പൃഥ്വിരാജ് ചോദിച്ചത്.
ബൗസില്‍ പുതുപുത്തന്‍ പരീക്ഷണങ്ങളുമായി ഇനിയ, ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications











