ദുല്‍ഖറിന്റെ കരിയറിലെ വമ്പന്‍ ചിത്രം! സുകുമാര കുറുപ്പിനെ ഇനി ബിഗ് സ്‌ക്രീനില്‍ കാണാം!
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ നിന്നും ഇന്ത്യയില്‍ അറിയപ്പെടുന്ന താരങ്ങളില്‍ ഒരാളായി മാറിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷാചിത്രങ്ങളില്‍ ദുല്‍ഖര്‍ അഭിനയിച്ചിരുന്നു. ഹിന്ദിയില്‍ സോയ ഫാക്ടര്‍ എന്ന ചിത്രം വമ്പന്‍ റിലീസിനൊരുങ്ങുകയാണ്.
അതിനൊപ്പം മലയാളത്തില്‍ കുറുപ്പ് എന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി പ്രഖ്യാപിച്ചിരിക്കുന്ന ചിത്രമാണിത്. പാലക്കാട് വെച്ച് ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായിട്ടെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കുറുപ്പ്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. പ്രഖ്യാപനം മുതല്‍ മലയാള സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. പാലക്കാട്ട് വെച്ച് നടന്ന പൂജ ചടങ്ങുകളില്‍ ദുല്‍ഖര്‍ സല്‍മാനും സംവിധായകനും മറ്റ് അണിയറ പ്രവര്‍ത്തകരുമെല്ലാം പങ്കുചേര്‍ന്നു.

ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍ഡ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്. വേ ഫെയര്‍- എം സ്റ്റാർ ഫിലിംസിന്റെ ബാനറിൽ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നതും. ചിത്രം അനൗണ്‍സ് ചെയ്ത സമയത്ത് ഒരു പോസ്റ്ററും പുറത്ത് വിട്ടിരുന്നു. ഷൂട്ടിംഗിന് മുന്നോടിയായി മറ്റൊരു പോസ്റ്ററും പുറത്ത് വന്നിരുന്നു. ഇതോടെ പ്രേക്ഷകരുടെ ആകാംഷയും വര്‍ദ്ധിച്ചു.

ദുല്‍ഖറിനൊപ്പം ഇന്ദ്രജിത്ത് സുകുമാരും ഷൈന്‍ ടോം ചാക്കോ, ഷൈന്‍ ടോം ചാക്കോയുമാണ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് സുഷിന്‍ ശ്യാം ആണ്. ദേശീയ പുരസ്‌കാര ജേതാവ് വിനേഷ് ബംഗ്ലനാണ് കലാസംവിധാനം. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്. സുകുമാര കുറുപ്പിനെ മഹത്വവല്‍ക്കരിക്കുന്ന തരത്തില്‍ ആയിരിക്കില്ല സിനിമ ഒരുക്കുന്നതെന്ന് നേരത്തെ ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു.

അഞ്ച് വര്‍ഷമെടുത്തിട്ടാണ് സുകുമാരക്കുറിപ്പിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് കുറുപ്പിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ഡാനിയേല്‍ സായൂജും കെ എസ് അരവിന്ദും ചേര്‍ന്ന് സ്‌ക്രീന്‍ പ്ലേയും സംഭാഷണങ്ങളും ഒരുക്കി. സുകുമാര കുറുപ്പിനെ നല്ലവനായി അവതരിപ്പിക്കുയല്ല ലക്ഷ്യമെന്നും എന്നാല്‍ സിനിമ സ്റ്റൈലിഷായി തന്നെ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അടുത്തിടെ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞിരുന്നു.

ഇന്‍ഷൂറന്‍സ് തുക നേടുന്നതിന് വേണ്ടി തന്നോട് സാമ്യമുള്ള ചാക്കോ എന്ന വ്യക്തിയെ കൊന്ന് മൃതദേഹം കത്തിച്ച് നാട് വിട്ട ആളാണ് സുകുമാര കുറുപ്പ്. പോലീസില്‍ നിന്ന് രക്ഷ നേടുന്നതിന് വേണ്ടി വിദേശത്തേക്ക് കടന്നെന്ന് കരുതപ്പെടുന്ന കുറുപ്പിനെ കുറിച്ച് പിന്നീട് വിവരങ്ങളൊന്നും വന്നിരുന്നില്ല. ഇതിന് മുന്‍പും സുകുമാര കുറുപ്പിന്റെ കഥ ആസ്പമാദമാക്കി സിനിമകള്‍ ഒരുങ്ങിയിട്ടുണ്ടെങ്കിലും അതില്‍ നിന്നും വേറിട്ട് നില്‍ക്കുന്നൊരു ചിത്രമായിരിക്കും കുറുപ്പ് എന്നത് അണിയറ പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications