ബുക്ക് മൈ ഷോ യില്‍ ടിക്കറ്റ് എടുത്തത് 30 ലക്ഷം ആളുകള്‍! കളക്ഷന്‍ മാത്രമല്ല ടിക്കറ്റ് വില്‍പനയും റെക്കോർഡിൽ
വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് പോവുകയാണ് പൃഥ്വിരാജിന്റെ എമ്പുരാന്‍. മലയാള സിനിമാലോകം ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയായത് കൊണ്ട് റിലീസിന് മുന്‍പ് തന്നെ വലിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരുന്നു. ലോകം മുഴുവന്‍ ഇന്നുവരെ കാണാത്ത രീതിയിലുള്ള പ്രൊമോഷനും മറ്റുമൊക്കെ നടത്തി തിയേറ്ററുകളിലേക്ക് എത്തിയ ചിത്രം ആദ്യ ദിവസം തന്നെ വിമര്‍ശനങ്ങളേറ്റ് വാങ്ങി.
സിനിമയിലെ ചില സംഭവങ്ങള്‍ യഥാര്‍ഥത്തില്‍ സംഭവിച്ച കാര്യങ്ങളായത് കൊണ്ട് അത് ചൂണ്ടി കാണിച്ചാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ചിത്രം ബുക്ക് ചെയ്തവർ അത് ക്യാൻസൽ ചെയ്തുവെന്നും സിനിമ ബഹിഷ്കരിക്കുമെന്നുമൊക്കെ ആരോപിച്ച് ചിലർ രംഗത്ത് വന്നെങ്കിലും എന്നാല്‍ ഇതൊന്നും സിനിമയുടെ ബോക്‌സോഫീസ് കളക്ഷനെയോ പ്രദര്‍ശനങ്ങളെയോ മറ്റൊന്നിനെയും ബാധിച്ചിട്ടില്ലെന്നുള്ളതാണ് ശ്രദ്ധേയം. അങ്ങനെ രണ്ടാമത്തെ ആഴ്ചയിലേക്ക് പ്രവേശിച്ചതോടെ എമ്പുരാന്റെ കളക്ഷനും മറ്റുമുള്ള ഏറ്റവും പുതിയ ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണിപ്പോള്‍. ഈ ദിവസങ്ങളിലെല്ലാം ചിത്രത്തിൻ്റെ സംവിധായകനായ പൃഥ്വിരാജ് സുകുമാരനാണ് കൃത്യമായ കണക്ക് വിവരം പുറത്ത് വിട്ടത്. പുതിയ വിശേഷങ്ങളും അദ്ദേഹം തന്നെ പങ്കുവെച്ചിരിക്കുകയാണ്.

റിലീസിന് മുന്‍പ് തന്നെ പ്രീബുക്കിംഗില്‍ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ എമ്പുരാന് സാധിച്ചിരുന്നു. അത്തരമൊരു ചരിത്രത്തെ കുറിച്ചാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജ് സുകുമാരന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ബുക്ക് മൈ ഷോ യിലൂടെ എമ്പുരാന്റെ ടിക്കറ്റ് വിറ്റത് ഏകദേശം 30 ലക്ഷത്തോളം വരുമെന്നാണ് പൃഥ്വിരാജ് പറയുന്നത്. മാത്രമല്ല ഇത് വെറും നൂറ്റിയിരുപത് മണിക്കൂറിനുള്ളില്‍ ഉണ്ടായ ബുക്കിംഗ് മാത്രമാണെന്നും സൂചിപ്പിച്ചിരിക്കുകയാണ്.
അതായത് അഞ്ച് ദിവസം കൊണ്ട് മുപ്പത് ലക്ഷത്തോളം ആളുകള്‍ എമ്പുരാന്‍ കാണുന്നതിന് വേണ്ടി ബുക്ക് മൈ ഷോ യിലൂടെ മാത്രം ടിക്കറ്റ് ബുക്ക് ചെയ്തു. മാത്രമല്ല തിയേറ്ററില്‍ നേരിട്ട് വന്ന് ബുക്ക് ചെയ്തവരും അല്ലാതെ എടുത്തവരുമൊക്കെയായി വേറെയും ലക്ഷങ്ങള്‍ ഉണ്ടാകും. അങ്ങനെയെങ്കില്‍ എമ്പുരാന്‍ എത്രത്തോളം വിജയം സൃഷ്ടിച്ചുവെന്ന കാര്യം ഇതിലൂടെ വ്യക്തമാവുന്നു.
അതേ സമയം എമ്പുരാന്റെ ബോക്‌സോഫീസ് കളക്ഷനും ഞെട്ടിപ്പിക്കുന്നതാണ്. അതിവേഗം അമ്പതും നൂറും കോടി ക്ലബ്ബില്‍ പ്രവേശിച്ച ചിത്രം നിലവില്‍ ഇരുന്നൂറ് കോടിയും മറികടന്നിരിക്കുകയാണ്. കേവലം അഞ്ച് ദിവസം കൊണ്ട് 200 കോടി ക്ലബ്ബ് എന്ന നേട്ടം കൈവരിക്കാന്‍ സാധിച്ചുവെന്നാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെ പൃഥ്വിരാജ് വ്യക്തമാക്കിയിരിക്കുന്നത്.
റിലീസിനെത്തി കൃത്യം ഏഴ് ദിവസം പൂര്‍ത്തിയാക്കിയ സിനിമ എട്ടാം ആഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 5.03 കോടിയാണ് ഏഴാമത്തെ ദിവസം ഇന്ത്യയില്‍ നിന്ന് മാത്രം എമ്പുരാന് ലഭിച്ച ബോക്‌സോഫീസ് കളക്ഷന്‍. മാത്രമല്ല മറ്റ് ബിസിനസുകള്‍ മാറ്റി നിര്‍ത്തുകയാണെങ്കില്‍ 83.73 കോടിയാണ് ചിത്രത്തിന് ഏഴ് ദിവസം കൊണ്ട് ആഭ്യന്തര ബോക്‌സോഫീസിലൂടെ നേടാന്‍ സാധിച്ചത്. ടോട്ടല്‍ ബിസിനസില്‍ 222 കോടിയാണ് എമ്പുരാന് ആകെ ലഭിച്ച തുകയെന്ന് സാക്‌നിക് പുറത്ത് വിട്ട റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു.
മാര്‍ച്ച് 27നാണ് പല ഭാഷകളില്‍ റീമേക്ക് ചെയ്ത് എമ്പുരാന്‍ തിയേറ്ററുകളിലേക്ക് എത്തുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രം ലൂസിഫര്‍ ഫ്രാഞ്ചസിയില്‍ വന്ന രണ്ടാമത്തെ മൂവിയാണ്. 2018 മാര്‍ച്ച് 28 നായിരുന്നു ആദ്യ ചിത്രമായ ലൂസിഫര്‍ റിലീസ് ചെയ്യുന്നത്. അന്ന് വരെ മലയാള സിനിമ കണ്ടതില്‍ വെച്ച ഏറ്റവും വലിയ വിജയമായി ലൂസിഫര്‍ മാറി. പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന ആദ്യ സിനിമയാണെന്ന പ്രത്യേകതയോട് കൂടിയായിരുന്നു ലൂസിഫര്‍ റിലീസ് ചെയ്യുന്നത്.
ലൂസിഫറിന്റെ വിജയത്തിലുള്ള ആത്മവിശ്വാസത്തോട് കൂടിയാണ് എമ്പുരാനുമായി അണിയറ പ്രവര്‍ത്തകര്‍ എത്തിയത്. ഏകദേശം ആറ് വര്‍ഷത്തോളം നീണ്ട കാത്തിരിപ്പില്‍ മലയാളക്കര ഇതുവരെ കാണാത്ത ദൃശ്യ വിസ്മയമൊരുക്കാന്‍ പൃഥ്വിരാജിന് സാധിച്ചിരുന്നു. ഹോളിവുഡ് സ്‌റ്റൈലിലെ മേക്കിംഗും ആക്ഷനുമൊക്കെ സിനിമയെ വേറിട്ട് നിര്‍ത്തിയെങ്കിലും വിവാദങ്ങളാണ് ഇപ്പോള്‍ എമ്പുരാനെ വാര്‍ത്തകളില്‍ നിറയ്ക്കുന്നത്. 2002 ല്‍ ഗുജറാത്തില്‍ നടന്ന കലാപത്തെ സിനിമയിലൂടെ കാണിച്ചതായിരുന്നു വിവാദങ്ങള്‍ക്ക് കാരണമായത്.

സെന്‍സറിങ്ങ് പൂര്‍ത്തിയാക്കി റിലീസ് ചെയ്ത സിനിമയാണെങ്കിലും വീണ്ടും സെന്‍സറിങ് വേണമെന്നും വിവാദമുയര്‍ത്തിയ സിനിമയിലെ ഭാഗങ്ങള്‍ ഒഴിവാക്കണമെന്നും തുടങ്ങി നിരവധി ആവശ്യങ്ങളുമായി ചിലര്‍ രംഗത്ത് വന്നു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമൊക്കെ എമ്പുരാനെതിരെ ഗുരുതരമായ വിമര്‍ശനം ഉയര്‍ന്നു. ചിലര്‍ സിനിമ ബഹിഷ്‌കരിക്കുമെന്ന തരത്തിലാണ് പ്രതികരിച്ചത്. ഇതോടെ ഈ ആവശ്യം അംഗീകരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചു.
അങ്ങനെ എമ്പുരാനില്‍ നിന്നും ഇരുപത്തിനാലോളം ഭാഗങ്ങള്‍ കട്ട് ചെയ്യാനുള്ള തീരുമാനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം സിനിമയുടെ പേരില്‍ വിഷമം ഉണ്ടായ ആളുകളോട് ഖേദം രേഖപ്പെടുത്തി ചിത്രത്തിലെ നായകനായ മോഹന്‍ലാല്‍ രംഗത്ത് വരികയും ചെയ്തു. പലരുടെയും ആവശ്യം അനുസരിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചുവെന്നാണ് നടന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയത്. ഇത് സംവിധായകനായ പൃഥ്വിരാജ് അംഗീകരിക്കുകയും ചെയ്തു.
എന്നാല്‍ ഈ പ്രതിസന്ധിയിലും എമ്പുരാന്‍ കാണാന്‍ ആളുകളുടെ തിക്കും തിരക്കുമാണെന്നതാണ് ശ്രദ്ധേയമായ കാര്യം. സിനിമയിലെ പ്രധാനമായ ഭാഗങ്ങള്‍ കളയുന്നതിന് മുന്‍പ് അത് കാണാന്‍ വേണ്ടി ആളുകള്‍ പരക്കം പായുകയാണ്. ഇതോടെ നെഗറ്റീവ് പബ്ലിസിറ്റി ചിത്രത്തിന് വലിയ ഗുണകരമായി മാറി. ബോക്‌സോഫീസിലും പ്രകടമായ കുതിപ്പ് ഇതിലൂടെ കാണാന്‍ സാധിക്കുന്നുണ്ട്.
ലൂസിഫര്‍ ഫ്രാഞ്ചസിയില്‍ മൂന്നാമതമൊരു ഭാഗം കൂടി വരാനുണ്ട്. സിനിമയുടെ അവസാനത്തില്‍ അത് വ്യക്തമാക്കിയിരുന്നു. ഇതുവരെ കാണിച്ച കഥാപാത്രങ്ങളെല്ലാം എങ്ങനെ ഇതിലേക്ക് എത്തിയെന്നതാണ് ഇനി കാണിക്കാന്‍ പോകുന്നത്. മാത്രമല്ല മോഹന്‍ലാലിന്റെ ചെറുപ്പക്കാലം അവതരിപ്പിച്ച് കൊണ്ട് മകന്‍ പ്രണവ് മോഹന്‍ലാലും ഇതിന്റെ ഭാഗമാവുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ എമ്പുരാനിലെ കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകളും സംവിധായകന്‍ പുറത്ത് വിട്ടിരുന്നു.
ഇതുവരെ കണ്ടതിനെക്കാളും മാസ് ഐറ്റമായിരിക്കും അടുത്തതായി വരാനിരിക്കുന്നതെന്നാണ് സൂചന. കഥയൊക്കെ നേരത്തെ ഒരുക്കിയെങ്കിലും എമ്പുരാന്റെ വിവാദങ്ങള്‍ കാരണം അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ എന്ന കാര്യം വ്യക്തമല്ല. എന്നിരുന്നാലും പ്രതീക്ഷിച്ചതിനെക്കാളും ഗംഭീര സിനിമാനുഭുവം പ്രേക്ഷകര്‍ക്ക് നല്‍കാന്‍ സാധിച്ചുവെന്നാണ് പൊതുവായ അഭിപ്രായം.
ഇതിനിടെ എമ്പുരാന്റെ വ്യാജ പതിപ്പും ഓണ്‍ലൈനിലൂടെ ലീക്ക് ആയിരുന്നു. സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസം റിലീസിനെത്തിയ സല്‍മാന്‍ ഖാന്റെ 'സിക്കന്ദര്‍' എന്ന ചിത്രവും ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് വ്യാപകമായ അന്വേഷണം ആരംഭിക്കുകയും കുറ്റക്കാരെന്ന് കണ്ടെത്തിയ ചിലര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. കണ്ണൂരിലെ ഇന്റര്‍നെറ്റ് കം ഫോട്ടോസ്റ്റ് ഷോപ്പില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷം ഇത് അടച്ച് പൂട്ടുകയും ചെയ്തു.
കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളികള്‍ എമ്പുരാനെ നല്ല രീതിയില്‍ സ്വീകരിച്ചിരിക്കുകയാണ്. വിവാദങ്ങളും വിമര്‍ശനവും ഒരു വഴിയ്ക്ക് നടക്കുമ്പോള്‍ ആവിഷ്‌കാര സ്വതന്ത്ര്യത്തെ അനുകൂലിച്ചും എമ്പുരാന് പിന്തുണ അറിയിച്ചും ജാതിമതഭേദമന്യേ ആളുകള്‍ എത്തിയിരുന്നു. കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവുമടക്കമുള്ളവര്‍ എമ്പുരാന്‍ കണ്ടതിന് ശേഷമുള്ള അഭിപ്രായം രേഖപ്പെടുത്തുകയും പിന്തുണ അറിയിക്കുകയും ചെയ്തു.


Click it and Unblock the Notifications











